1 GBP = 116.56
breaking news

ഇസ്രയേലിൻ്റെ ഇൻ്റലിജൻസ് ആസ്ഥാനം ആക്രമിച്ചെന്ന് ഇറാൻ; ആക്രമിച്ചത് ആശുപത്രിയെന്ന് ഇസ്രയേൽ

ഇസ്രയേലിൻ്റെ ഇൻ്റലിജൻസ് ആസ്ഥാനം ആക്രമിച്ചെന്ന് ഇറാൻ; ആക്രമിച്ചത് ആശുപത്രിയെന്ന് ഇസ്രയേൽ

ടെൽ അവീവ്/ തെഹ്റാൻ: ഇസ്രയേലിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ വ്യാപക നാശനഷ്ടമെന്ന് റിപ്പോർട്ട്. ഇസ്രയേലിലെ നാല് കേന്ദ്രങ്ങളിൽ ഇറാൻ ആക്രമണം നടത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ടെൽ അവീവിനോട് ചേർന്ന പ്രദേശങ്ങളിലായിരുന്നു ഇറാൻ്റെ ആക്രമണം. ആക്രമണത്തിൽ കെട്ടിടങ്ങൾക്ക് അടക്കം വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ട്. ഇസ്രയേലിൻ്റെ സൈനിക കമാൻഡിനും ഇന്റലിജൻസ് ഹെഡ്ക്വാർട്ടേഴ്സിനും മിലിട്ടറി ഇൻ്റലിജൻസ് ക്യാമ്പിനും നേരെ ഇറാൻ ആക്രമണം നടത്തിയതായി ഇറാനിയൻ വാർത്താ ഏജൻസി ഇർന റിപ്പോ‍ർട്ട് ചെയ്യുന്നുണ്ട്.

ഇതിനിടെ ബെഹ്ർഷെവയിലെ സൊകോറ ആശുപത്രിക്ക് നേരെയും ഇറാൻ ആക്രമണം നടത്തിയെന്നാണ് ഇസ്രയേൽ ആരോപിക്കുന്നത്. ഇസ്രയേലിലെ തന്നെ ഏറ്റവും വലിയ ആശുപത്രിയാണ് സൊറോക. ​ഗാസ ആക്രമണത്തിനിടെ പരിക്കേറ്റ ഇസ്രയേലി സൈനികരെ അടക്കം ഇവിടെയാണ് ചികിത്സിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. ഇറാൻ നടത്തിയത് യുദ്ധക്കുറ്റമാണെന്നും ഇസ്രയേൽ ആരോപിച്ചു.

എന്നാൽ ഗവ്-യാം ടെക്നോളജി പാർക്കിലെ സൈനിക-ഇന്റലിജൻസ് കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്നാണ് ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്യുന്നത്. ബെഹ്‍ർഷെവയിലെ സൊറോക ആശുപത്രിയ്ക്ക് സമീപമാണ് ഈ കേന്ദ്രമെന്നും ഇർന റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിൽ ആശുപത്രിക്ക് നേരിയ കേടുപാടുകൾ സംഭവിച്ചുവെന്നും ഇർന സ്ഥിരീകരിക്കുന്നുണ്ട്. ഗവ്-യാം ടെക്നോളജി പാർക്കിൽ സ്ഥിതി ചെയ്യുന്ന ഇസ്രയേലിൻ്റെ സൈനിക കമാൻഡിനും ഇന്റലിജൻസ് ഹെഡ്ക്വാർട്ടേഴ്സിനും മിലിട്ടറി ഇൻ്റലിജൻസ് ക്യാമ്പിനും ഇറാൻ ആക്രമണത്തിൽ നാശനഷ്ടമുണ്ടായതായാണ് റിപ്പോ‍ർട്ട്. ടെൽ അവീവിലെ ഹോലോൺ പ്രദേശത്തും ഇറാൻ മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്. ആക്രമണത്തിൽ ഒരാൾക്ക് ​ഗുരുതര പരിക്ക് പറ്റുകയും 24ഓളം പേർക്ക് ആക്രമണത്തിൽ പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.  ഇറാനിലെ അരക് ആണവകേന്ദ്രത്തില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ആണവകേന്ദ്രത്തിന് സമീപം താമസിക്കുന്നവര്‍ മാറണമെന്ന് ഇസ്രയേല്‍ സൈന്യം ആവശ്യപ്പെട്ടിരുന്നു.

അതേസമയം ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ വിഷയത്തില്‍ ഇനിയൊരു സൈനിക ഇടപെടല്‍ കൂടി ആവശ്യമില്ലെന്ന് ഐക്യരാഷ്ട്ര സമിതി സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പ്രതികരിച്ചു. അത്തരത്തിലൊരു ഇടപെടല്‍ ഉണ്ടായാല്‍ അവ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും എത്രയും വേഗം മേഖലയില്‍ സമാധാനം തിരികെ കൊണ്ടുവരണമെന്നും ഗുട്ടറസ് ആവശ്യപ്പെട്ടു. തര്‍ക്കത്തെ ഇനിയും അന്താരാഷ്ട്രവത്കരിക്കരുതെന്നും സംഘര്‍ഷത്തില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാന്‍ ഇസ്രയേല്‍ യുദ്ധത്തില്‍ അമേരിക്കയും നേരിട്ട് ഇടപെട്ടേക്കും എന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് ഗുട്ടറസിന്റെ നിര്‍ദേശം.

ഏത് സമയവും ഇറാനെ അക്രമിച്ചേക്കുമെന്ന സൂചന ട്രംപ് നേരത്തെ നൽകിയിരുന്നു. ‘ എനിക്ക് അത് പറയാന്‍ പറ്റില്ല. ഞാന്‍ അത് ചെയ്യുമെന്ന് പോലും നിങ്ങള്‍ക്കറിയില്ല. ഞാന്‍ ചിലപ്പോള്‍ ചെയ്‌തേക്കാം, ചെയ്യാതിരിക്കാം. ഞാനെന്ത് ചെയ്യുമെന്ന് ആര്‍ക്കുമറിയില്ല’, എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം. ഇറാന് വളരെയധികം പ്രശ്നങ്ങളുണ്ടെന്നും അവര്‍ ചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. ‘നിങ്ങള്‍ എന്തുകൊണ്ട് ഈ മരണവും നാശവും സംഭവിക്കുന്നതിന് മുമ്പ് എന്നോട് ചര്‍ച്ച നടത്തിയില്ലെന്ന് ഞാന്‍ ചോദിച്ചു. രണ്ടാഴ്ച മുമ്പ് എന്തുകൊണ്ട് എന്നോട് ചര്‍ച്ച നടത്തിയില്ല? നിങ്ങള്‍ക്ക് ഒരു രാജ്യമുണ്ടാകുമായിരുന്നുവെന്ന് ഞാന്‍ ജനങ്ങളോട് പറഞ്ഞു’, ട്രംപ് കൂട്ടിച്ചേര്‍ത്തിരുന്നു.

അതേസമയം, സംഘർഷത്തിൽ അമേരിക്ക നേരിട്ട് ഇടപെട്ടേക്കും എന്ന അഭ്യൂഹം ശക്തമായിരിക്കെ ഇറാനെ ആക്രമിക്കരുതെന്ന് അമേരിക്കയോട് റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാന് നേരെയുള്ള ആക്രമണം പശ്ചിമേഷ്യയെ അസ്ഥിരപ്പെടുത്തുമെന്ന് റഷ്യയിലെ ഉപ വിദേശകാര്യ മന്ത്രി സെര്‍ജി റയാബ്‌കോവ് പറഞ്ഞു. ഇസ്രയേല്‍ ആക്രമണങ്ങള്‍ ആണവദുരന്തത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. സെൻ്റ് പീറ്റര്‍സ്ബര്‍ഗില്‍ നടന്ന എക്കണോമിക് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more