1 GBP = 116.74
breaking news

മഞ്ഞുരുകുന്നു; ഖേദം പ്രകടിപ്പിച്ച് മസ്‌ക്, അംഗീകരിച്ച് ട്രംപ്; കരാറുകൾ റദ്ദാക്കില്ലെന്ന് വൈറ്റ് ഹൗസ്

മഞ്ഞുരുകുന്നു; ഖേദം പ്രകടിപ്പിച്ച് മസ്‌ക്, അംഗീകരിച്ച് ട്രംപ്; കരാറുകൾ റദ്ദാക്കില്ലെന്ന് വൈറ്റ് ഹൗസ്

വാഷിങ്ടൺ: യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി തെറ്റിപ്പിരിഞ്ഞതിനു പിന്നാലെ എക്സിൽ പോസ്റ്റുചെയ്ത ചില കുറിപ്പുകളിൽ ശതകോടീശ്വരൻ ഇലോൺ മസ്ക് നടത്തിയ ഖേദ പ്രകടനം ട്രംപ് അംഗീകരിച്ചതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് ബുധനാഴ്ച അറിയിച്ചു. ജനക്ഷേമം ലക്ഷ്യമിട്ടാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും അവർ പറഞ്ഞു.

തന്‍റെ ചില പോസ്റ്റുകൾ അൽപം കടന്നുപോയെന്നും ഇതിൽ ഖേദിക്കുന്നുവെന്നും മസ്ക് എക്സിൽ കുറിച്ച് മണിക്കൂറുകൾക്കകമാണ് വൈറ്റ് ഹൗസിന്‍റെ പ്രതികരണം. “ഇലോൺ ഇന്ന് രാവിലെ പോസ്റ്റുചെയ്ത പരാമർശം പ്രസിഡന്‍റ് അംഗീകരിച്ചിരിക്കുന്നു. അമേരിക്കൻ ജനതയുടെ ക്ഷേമത്തിനാണ് ഞങ്ങൾ ശ്രദ്ധ നൽകുന്നത്. സർക്കാറുമായുള്ള മസ്കിന്‍റെ കരാറുകളുമായി ബന്ധപ്പെട്ട് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല” -കരോലിൻ ലെവിറ്റ് വ്യക്തമാക്കി.

അതേസമയം ഖേദപ്രകടനത്തിനു മുമ്പ് മസ്ക് ട്രംപിനെ ഫോണിൽ വിളിച്ചിരുന്നുവെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നേരത്തെ വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസ്, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസ് എന്നിവർ മസ്കുമായി സംസാരിച്ചിരുന്നു. ഇതിൽ അനുനയ നീക്കമുണ്ടായെന്നാണ് സൂചന. ഇതിന്റെ തുടർച്ചയായാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

ബജറ്റ് ബില്ലുമായി ബന്ധപ്പെട്ട് ഉയർന്ന തർക്കങ്ങൾക്കു പിന്നാലെയാണ് മസ്കും ട്രംപും തമ്മിൽ അഭിപ്രായ ഭിന്നത രൂക്ഷമായത്. ഭരണമികവ് വിലയിരുത്താനുള്ള സർക്കാർ വകുപ്പിന്‍റെ ചുമതലയൊഴിഞ്ഞതിനു പിന്നാലെ ട്രംപിനു നേരെ രൂക്ഷ പ്രതികരണങ്ങളുമായി മസ്ക് രംഗത്ത് വന്നിരുന്നു. ശതകോടീശ്വരൻ ജെഫ്രി എപ്സ്റ്റീൻ പ്രതിയായ പീഡന കേസിൽ പ്രസിഡന്‍റ് ട്രംപിന്‍റെ പേരുണ്ടെന്ന എക്സിലെ പോസ്റ്റ് വലിയ വിവാദമായിരുന്നു. ശക്തമായ നടപടികളും വിമർശനങ്ങളുമായി ട്രംപ് നീങ്ങുന്നതിനിടെയാ മസ്ക് ഈ പോസ്റ്റ് പിൻവലിച്ചു.

തെറ്റിപ്പിരിഞ്ഞതിന് പിന്നാലെ ട്രംപിനെതിരെ മസ്ക് ഉന്നയിച്ച ആരോപണങ്ങളിൽ ഏറ്റവും ഗൗരവകരമായ വിഷയമായിരുന്നു ജെഫ്രി എപ്സ്റ്റീന്റെ സെക്സ് ടേപ്പുമായി ബന്ധപ്പെട്ട ആരോപണം. എപ്സ്റ്റീന്റെ ബാലപീഡന പരമ്പരയില്‍ ട്രംപിനും പങ്കുണ്ട് എന്നായിരുന്നു കഴിഞ്ഞയാഴ്ച എക്‌സില്‍ കുറിച്ചത്. ആ കേസിന്റെ റിപ്പോര്‍ട്ട് ട്രംപ് രഹസ്യമാക്കി വെച്ചിരിക്കുന്നതും പുറത്ത് വിടാത്തതും അതുകൊണ്ടാണെന്നും മസ്‌ക് പോസ്റ്റിലൂടെ ആരോപിച്ചു. ‘ബിഗ് ബോംബ്’ എന്ന വിശേഷണത്തോടെയാണ് മസ്‌ക് ഈ പോസ്റ്റ് പങ്കുവെച്ചത്.

പോസ്റ്റുകള്‍ വലിയ ചര്‍ച്ചയായതോടെ എക്സില്‍നിന്നും നീക്കം ചെയ്യുകയായിരുന്നു. സര്‍ക്കാർ സമ്മര്‍ദത്തിന് വഴങ്ങിയാണ് മസ്‌ക് തന്റെ ആരോപണത്തില്‍നിന്ന് പിന്‍വാങ്ങിയതെന്ന് അഭ്യൂഹങ്ങളുണ്ട്. ട്രംപിനെതിരെ മസ്‌ക് രംഗത്തുവന്നതോടെ പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടിയടക്കം ഈ വിഷയം ഏറ്റെടുത്തിരുന്നു. എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്തുവിടണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തുകയും വിഷയത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടെന്നുമാണ് റിപ്പോര്‍ട്ട്. വിവാദ വെളിപ്പെടുത്തതിന് പിന്നാലെ ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന വാദത്തെയും മസ്‌ക് പിന്തുണച്ചു.

അതേസമയം, മസ്‌കുമായുള്ള തന്റെ ബന്ധം നല്ലരീതിയില്‍ പോകുമെന്നു കരുതുന്നില്ലെന്നായിരുന്നു നേരത്തെ ട്രംപ് പറഞ്ഞത്. തന്റെ ബജറ്റ് ബില്ലിനെ മസ്‌ക് വിമര്‍ശിച്ചത് വളരെ നിരാശയുണ്ടാക്കുന്നതാണെന്ന് ട്രംപ് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച ഓവല്‍ ഓഫീസില്‍വെച്ച് ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സിനെ അടുത്തുനിര്‍ത്തിയായിരുന്നു പരാമര്‍ശം. എപ്സ്റ്റീന്‍ ഫയലുകളിലുണ്ടെന്ന മസ്കിന്‍റെ ആരോപണം തള്ളിയ ട്രംപ്, താൻ ഒരിക്കലും പീഡനക്കേസ് പ്രതിയുടെ സ്വകാര്യ ദ്വീപ് സന്ദർശിച്ചിട്ടില്ലെന്നും വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more