ലണ്ടൻ: എൻഎച്ച്എസ് ഇംഗ്ലണ്ട് നിർത്തലാക്കുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രഖ്യാപിച്ചു. എൻഎച്ച്എസ് ഇംഗ്ലണ്ട് പിരിച്ചുവിടുന്നതോടെ പതിനായിരത്തിലധികം ഓഫീസ് ജീവനക്കാർക്കാണ് ജോലി നഷ്ടപ്പെടുക. ചുവപ്പുനാട ഒഴിവാക്കി കോടിക്കണക്കിന് പൗണ്ട് പ്രതിവർഷം രോഗികളുടെ പരിപാലനത്തിനായി ചിലവഴിക്കാൻ കഴിയുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.
ആരോഗ്യ, സാമൂഹിക പരിപാലന വകുപ്പിലെ ഉദ്യോഗസ്ഥർ ചെയ്യുന്ന ജോലിയുടെ തനിപ്പകർപ്പാണ് എൻഎച്ച്എസ് ഇംഗ്ലണ്ട് എന്ന് സർക്കാർ പറഞ്ഞു. രണ്ട് സംഘടനകളിലും ജോലി ചെയ്യുന്ന 18,600 ഓഫീസ് ജീവനക്കാരിൽ പകുതി പേർക്കും ജോലി നഷ്ടപ്പെടും. ഇതുവഴി ലഭിക്കുന്ന ഫണ്ടുകൾ ഡോക്ടർമാർ, നഴ്സുമാർ, ഫ്രണ്ട്ലൈൻ സേവനങ്ങൾ എന്നിവയിലേക്ക് തിരിച്ചുവിടും. ഇത് വെയിറ്റിംഗ് ലിസ്റ്റുകൾ കുറയ്ക്കാനും പരിചരണം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് സർ കെയർ ഇന്നലെ അവകാശപ്പെട്ടു.
കോടിക്കണക്കിന് പൗണ്ട് ലാഭിക്കുന്നതിനൊപ്പം, സ്വകാര്യ മേഖലയെ കൂടുതൽ ഉപയോഗപ്പെടുത്താനും അതിനെ കൂടുതൽ ജനാധിപത്യപരമായി ഉത്തരവാദിത്തമുള്ളതാക്കാനും എൻഎച്ച്എസിനെ ഈ പരിഷ്കാരങ്ങൾ അനുവദിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
എന്നാൽ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ സേവന പുനഃസംഘടന മാനേജർമാരുടെ ശ്രദ്ധ തിരിക്കുന്നതിനും രോഗികൾക്ക് തടസ്സം സൃഷ്ടിക്കുന്നതിനും സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. എൻഎച്ച്എസ് മൊത്തത്തിലുള്ള നടത്തിപ്പിന് എൻഎച്ച്എസ് ഇംഗ്ലണ്ടിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ഫണ്ട് വിനിയോഗവും ഉദ്യോഗസ്ഥ തലത്തിലുള്ള ചുമതലകളും നിർവ്വഹിച്ചിരുന്ന എൻഎച്ച്എസ് ഇംഗ്ലണ്ട് നിർത്തലാക്കി ശേഷിക്കുന്ന NHSE ജീവനക്കാരെ DHSC-യിലേക്ക് കൊണ്ടുവരുന്നത് ആരോഗ്യ സേവനത്തിന്റെ മാനേജ്മെന്റിനെ ജനാധിപത്യ നിയന്ത്രണത്തിലേക്ക് തിരികെ കൊണ്ടുവരുമെന്നാണ് സർക്കാർ വിശദീകരണം.
ഏറ്റെടുക്കൽ നടപ്പിലാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും, പ്രക്രിയയ്ക്ക് രണ്ട് വർഷമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. എൻഎച്ച്എസ് ഇംഗ്ലണ്ട് നിർത്തലാക്കുന്നത് വഴി അധികമായി ലഭിക്കുന്ന ഫണ്ട് ഓപ്പറേഷനുകൾ, ജിപി, ഡോക്ടർ, നേഴ്സ് നിയമനങ്ങൾ എന്നിവയ്ക്കായി ചെലവഴിക്കാമെന്നാണ് സർക്കാർ കണക്കുകൂട്ടൽ.
click on malayalam character to switch languages