ലണ്ടൻ: എൻ എച്ച് എസ് വാർത്തകൾ ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ്. പുതിയ വിവാദവും ചെറുതല്ല, ആശുപത്രികളിൽ ഡോക്ടർമാർ ശസ്ത്രക്രിയകൾക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങൾ പാകിസ്ഥാനിൽ കുട്ടികൾ നിർമ്മിക്കുന്നവയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഒട്ടും സുരക്ഷിതത്വമില്ലാത്ത കുടിലുകൾ പോലുള്ള ചെറിയ വർക്ക്ഷോപ്പുകളിലാണ് സർജിക്കൽ ഉപകരണങ്ങൾ നിർമ്മിക്കുന്നത്. പന്ത്രണ്ട് വയസ്സ് മുതലുള്ള കുട്ടികളെയാണ് ഇവിടെ ഇത്തരത്തിൽ ബാലവേല ചെയ്യിപ്പിക്കുന്നത്.
പഞ്ചാബ് പ്രവിശ്യയിലെ സിയാൽകോട്ടിലാണ് പാകിസ്ഥാനിൽ നിന്നുള്ള സർജിക്കൽ ഉപകരണങ്ങളുടെ കയറ്റുമതിയിൽ 99 ശതമാനവും നടക്കുന്നത്. ഇവിടെയുള്ള ഒരു ഡസനിലധികം ചെറിയ വർക്ക്ഷോപ്പുകളിൽ മുഴുവനും ജോലി ചെയ്യുന്നത് കുട്ടികളാണ്. ഒട്ടും സുരക്ഷിതമല്ലാത്ത അവസ്ഥയിലാണ് കുട്ടികൾ ജോലി ചെയ്യുന്നത്. ലോഹമാലിന്യങ്ങളാണ് എവിടെയും, ഗ്രൈൻഡറിന്റെയും പോളിഷ്‌റിന്റെയും ജെനറേറ്ററിന്റെയും കാതടപ്പിക്കുന്ന ശബ്ദത്തിൽ സേഫ്റ്റി ഗ്ലാസ്സുകളോ, ഷൂസുകളോ കയ്യുറകളോ ധരിക്കാതെയാണ് കുട്ടികൾ ജോലി ചെയ്യുന്നത്. തുശ്ചമായ വേതനമാണ് ഇവർക്ക് ലഭിക്കുന്നത് തന്നെ, ഒരു ഡോളർ മാത്രമാണ് ഒരു ദിവസത്തെ വേതനം.
പാകിസ്ഥാനിൽ നിന്ന് സർജിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിൽ മുന്നിട്ട് നിൽക്കുന്ന മൂന്നാമത്തെ രാജ്യമാണ് ബ്രിട്ടൻ. എൻ എച്ച് എസിന്റെ ഏറ്റവും വലിയ സപ്ലയറായ എൻ എച്ച് എസ് സപ്ലൈ ചെയിൻ ഇറക്കുമതി ചെയ്യുന്ന സർജിക്കൽ ഉപകരണങ്ങളിൽ 80 ശതമാനത്തോളം പാകിസ്ഥാനിൽ നിന്നാണെന്നാണ്. എൻ എച്ച് എസ് ഭരണഘടന പ്രകാരം ബാലവേല നിരോധിച്ചിട്ടുള്ളതാണ്. പാകിസ്ഥാനിൽ നിന്നുള്ള സപ്ലൈയർമാരിൽ നിന്ന് ഇത്തരത്തിലുള്ള വിവരങ്ങൾ ലഭ്യമല്ലെന്ന് എൻ എച്ച് എസ് സപ്ലൈ ചെയിൻ പറയുന്നു.
അതേസമയം എൻ എച്ച് എസ് ഡോക്‌ടറായ മുഹമ്മദ് ഭൂട്ടാ പറയുന്നത്, ശാസ്ത്രക്രിയക്കെത്തുന്ന പല ഉപകരണങ്ങളും പാകിസ്ഥാനിൽ നിന്നുള്ളവയാണെന്ന് അറിയാം, പക്ഷെ മറ്റു വിവരങ്ങൾ പൂർണ്ണമായും തങ്ങൾക്ക് അറിയാൻ കഴിയുന്നില്ല എന്നാണ്. 2008 ലും ഇത്തരത്തിൽ ചില വിവാദങ്ങൾ ഉണ്ടായെങ്കിലും അന്വേഷണം കൂടുതൽ മുന്നോട്ട് പോയില്ലെന്ന് അദ്ദേഹം പറയുന്നു. എന്തായാലും ബാലവേലക്കെതിരെ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകർ മുന്നോട്ട് വന്നിട്ടുണ്ട്. സർജിക്കൽ ഉപകരണങ്ങളുടെ കയറ്റുമതി ലോകത്താകമാനം 1.7 ബില്യൺ ഡോളറാണ്, ഇതിൽ പാകിസ്ഥാനിൽ നിന്ന് മാത്രം 358 മില്യൺ ഡോളറാണ്. ഇതിൽ സിംഹഭാഗവും സിയാൽകോട്ടിൽ നിന്നാണ്. ഇവിടെയുള്ള ചെറുകിട കച്ചവടക്കാരെ കബളിപ്പിച്ച് ഇടനിലക്കാർ പോക്കറ്റിലാക്കുന്നത് മില്യണുകളാണ്.
click on malayalam character to switch languages