തിരുവനന്തപുരം: തൈക്കാട് മൈതാനത്ത് ഓടിക്കളിച്ചു നടന്നവര്‍. അവര്‍ പിന്നീട് സിനിമാക്കാരായപ്പോഴും കാമറയും കൊണ്ടു വന്നതും തൈക്കാട് മൈതാനത്തായിരുന്നു. ഇതൊക്കെ നാലു പതിറ്റാണ്ടുകള്‍ക്കു മുമ്പുള്ള കഥ. അന്ന് കാമറയ്ക്കു മുന്നില്‍ അഭിനയിച്ച കൂട്ടുകാരന്‍ ഇന്ന് ലോകം അറിയുന്ന നടന്‍ മോഹന്‍ലാലാണ്. കാമറയ്ക്കു പിന്നിലും ഒപ്പവും നിന്ന ചങ്ങാതിക്കൂട്ടം ഇപ്പോഴും നല്ല സുഹൃത്തുക്കള്‍. ഇന്ന് അവര്‍ പഴയ തൈക്കാട് മൈതാനത്തിന് മുന്നിലെ താജ് ഹോട്ടലില്‍ ഒത്തു കൂടി, അന്നും ഇന്നും നായകനായി തുടരുന്ന മോഹന്‍ലാലിന്റെ മകന്‍ പ്രണവിന്റെ നായകപ്രവേശത്തിന് സാക്ഷികളാകാന്‍.
സാധാരണ ഒരു പൂജ ചടങ്ങായിരുന്നില്ല താജില്‍ നടന്നത്. കൂടുതല്‍ പേരും മോഹന്‍ലാല്‍ ക്ഷണിച്ചിട്ട് എത്തിയവരാണ്. തന്റെ സിനിമാജീവിതത്തിന് തുടക്കം നല്‍കിയവരേയും കരുത്ത് പകര്‍ന്നവരേയുമെല്ലാം മോഹന്‍ലാല്‍ ക്ഷണിച്ചിരുന്നു. ആദ്യം സിനിമ സംവിധാനം ചെയ്ത അശോക് കുമാര്‍ മുതല്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ‘വെളിപാടിന്റെ പുസ്തക’ത്തിന്റെ സംവിധായകന്‍ ലാല്‍ ജോസ് വരെ ലാലിന്റെ ക്ഷണപ്രകാരം എത്തി. നിര്‍മാതാവ് സുരേഷ്‌കുമാര്‍, സംവിധായകന്‍ രാജീവ്‌നാഥ്, ഗായകന്‍ എം.ജി.ശ്രീകുമാര്‍, ജഗദീഷ് തുടങ്ങിയ തിരുവനന്തപുരത്തെ സുഹൃത്തുക്കളും ആദ്യ സിനിമയായ തിരനോട്ടത്തില്‍ അഭിനയിച്ച നെടുമുടി വേണു ഉള്‍പ്പെടെയുള്ളവരും ചടങ്ങിനെത്തി.
ഒരു സിനിമയുടെ പൂജയുടെ സിനിമയല്ല നടന്നത് രണ്ട് സിനിമയുടേതായിരുന്നു. ആദ്യത്തേത് മോഹന്‍ലാല്‍ നായകനാകുന്ന ‘ഒടിയന്‍’. രണ്ടാമത്തേത് പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ‘ആദി’. അച്ഛന്റേയും മകന്റേയും സിനിമകളുടെ പൂജയ്ക്ക് സാക്ഷികളാവാന്‍ ലാലിന്റെ ഭാര്യ സുചിത്രയും മകള്‍ വിസ്മയയും ഉണ്ടായിരുന്നു. പരസ്യരംഗത്ത് നിന്നെത്തി കന്നിച്ചിത്രം ഒരുക്കുന്ന വി.എ.ശ്രീകുമാര്‍ മേനോനാണ് ‘ഒടിയന്‍’ ഒരുക്കുന്നത്. പാലക്കാട് പ്രചരിക്കുന്ന കെട്ടുകഥകളിലെ വില്ലനാണ് ‘ഒടിയന്‍’. കെട്ടുകഥയും ജീവിതവും ചേര്‍ത്തതാണ് തന്റെ സിനിമയെന്ന് ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.
ജിത്തു ജോസഫിന്റെ രണ്ടു ചിത്രത്തില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച്, സിനിമയെ കുറിച്ച് നല്ലൊരു ധാരണ ഉണ്ടാക്കിയ ശേഷമാണ് പ്രണവ് നായകനായി അരങ്ങേറുന്നത്. ആദി ഒരുക്കുന്നത് ജിത്തു ജോസഫാണ്. ഇതിനു മുമ്പ് ബാലതാരമായി തമ്പി കണ്ണന്താനം, മേജര്‍ രവി എന്നിവരുടെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പിന്നെ സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തിലെ അവസാന സീനിലെ ഒരു ഷോട്ടില്‍ നടന്നു പോകുന്ന സീനിലും പ്രത്യക്ഷപ്പെട്ടു.
click on malayalam character to switch languages