കേപ്ടൗൺ: ദക്ഷിണാഫ്രിക്കൻ മണ്ണിൽ അപൂർവമായ ഒരു നേട്ടം കൈവരിച്ച് വിരാട് കൊഹ്‌ലിയും കൂട്ടരും. മൂന്നാം ഏകദിനത്തിൽ ആതിഥേയരെ 124 റൺസിന് തകർത്ത് ദക്ഷിണാഫ്രിക്കയിൽ ഒരു ഏകദിന പരമ്പരയിലെ മൂന്ന് വിജയങ്ങൾ എന്ന നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്. 304 റൺസിന്റെ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 40 ഓവറിൽ 179 റൺസിന് പുറത്തായി. നാല് വിക്കറ്റ് വീതം വീഴ്ത്തിയ യുവേന്ദ്ര ചാഹൽ, കുൽദീപ് യാദവ് എന്നിവരാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റ് സ്വന്തമാക്കി.
നേരത്തെ, സെഞ്ച്വറി നേടിയ നായകൻ വിരാട് കൊഹ്ലിയുടെയും (പുറത്താവാതെ 160) അർദ്ധ സെഞ്ച്വറി നേടിയ ശിഖർ ധവാന്റെയും (76) കരുത്തിലാണ് ഇന്ത്യ മികച്ച സ്കോർ നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ വിക്കറ്റ് ആറ് നഷ്ടത്തിൽ 303 റൺസെടുത്തു. ആതിഥേയർക്കായി ജെ.പി. ഡുമിനി രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ റബാഡ, ക്രിസ് മോറിസ്, ഇമ്രാൻ താഹിർ, ആൻഡയിൽ ഫെഹ്‌ലുക്യായോ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ തകർച്ചയോടെയാണ് തുടങ്ങിയത് സ്കോർ ബോർഡ് തുറക്കും മുമ്പ് രോഹിത് ശർമ്മയുടെ വിക്കറ്റ് നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ ധവാന് കൂട്ടായി നായകൻ എത്തിയതോടെ കളിയുടെ ഗതി മാറി. ദക്ഷിണാഫ്രിക്കൻ ബൗളർമാരെ കടന്നാക്രമിച്ച് കളിച്ച ഇരുവരും രണ്ടാം വിക്കറ്റിൽ 140 റൺസ് കൂട്ടിച്ചേർത്തു.
എന്നാൽ പിന്നാലെ വന്നവരൊന്നും മികച്ച പ്രകടനം പുറത്തെടുക്കാതിരുന്നതോടെ ഇന്ത്യയുടെ കൂറ്റൻ സ്കോർ എന്ന ലക്ഷ്യം അവസാനിക്കുകയായിരുന്നു. ശിഖർ ധവാൻ പുറത്തായതിന് ശേഷം വന്ന അജിൻക്യ രഹാന (11), ഹാർദിക് പാണ്ഡ്യ (14), എം.എസ്. ധോണി (10), കേദാർ ജാദവ് (ഒന്ന്) എന്നിവർ പെട്ടെന്ന് പുറത്തായതാണ് ഇന്ത്യയ്ക്ക് വിനയായത്. എന്നാൽ ഏഴാം വിക്കറ്റിൽ ക്രിസീലെത്തിയ ഭുവനേശ്വർ കുമാറിനെയും കൂട്ടുപിടിച്ച് കൊഹ്ലി സ്കോർ മുന്നോട്ട് നയിക്കുകയായിരുന്നു.
click on malayalam character to switch languages