മന്ത്രിമാരുടെയും എം പിമാരുടെയും നേർക്കുയരുന്ന ലൈംഗികാരോപണങ്ങൾ ദിവസം കഴിയുന്തോറും കൂടിക്കൂടി വരികയാണ്. ലൈംഗിക അപവാദത്തില്‍ പ്രതിരോധം നഷ്ടപ്പെട്ട പ്രതിരോധ മന്ത്രി സര് മൈക്കിള്‍ ഫാലണ്‍ മാപ്പ് പറഞ്ഞു. ഒരു മാധ്യമപ്രവർത്തകയുടെ കാലില്‍ തുടര്‍ച്ചയായി പിടിക്കുകയും, ഇനി തൊട്ടാല്‍ മുഖത്തിട്ട് ഇടിക്കുമെന്നുമുള്ള ജേണലിസ്റ്റ് ജൂലിയ ഹാര്‍ട്ലി-ബ്രൂവറിന്റെ ഭീഷണിയുമാണ് ഈ മാപ്പ് പറയലിന് ആധാരം. 2002-ല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കോണ്‍ഫറന്‍സിന് ഇടയിലായിരുന്നു പ്രതിരോധ മന്ത്രി തനിസ്വാഭാവം കാണിച്ചത്. എംപിമാരും, ക്യാബിനറ്റ് മന്ത്രിമാരും സ്ത്രീകളെ വേട്ടയാടുന്നുവെന്ന ആരോപണങ്ങളില്‍ വെസ്റ്റ്മിനിസ്റ്റര്‍ വിറയ്ക്കവെയാണ് പുതിയ വെളിപ്പെടുത്തല്‍.
തന്നെ കയറിപ്പിടിച്ച എംപിയുടെ പേര് വെളിപ്പെടുത്താന്‍ ജൂലിയ തയ്യാറായിരുന്നില്ല. ഇതിനിടെയാണ് താനാണ് ആ സംഭവത്തിലെ കുറ്റക്കാരനെന്ന് ഫാലണ്‍ വെളിപ്പെടുത്തിയത്. ജൂലിയയും, ഫാലണും നല്ല സുഹൃത്തുക്കളായിരുന്നു. എന്നാല്‍ ഒരു വട്ടം അതിര്‍ത്തി കടന്ന ഫാലണിന്റെ പെരുമാറ്റം അവരെ ചൊടിപ്പിച്ചു. ഈ പെരുമാറ്റം അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയതോടെ അദ്ദേഹം മാപ്പ് പറയുകയും ചെയ്തു. സംഭവം പുറത്തുവന്നതോടെ ഇത് 2002-ല്‍ സംഭവിച്ച കാര്യമാണെന്ന് ജൂലിയ ട്വീറ്റ് ചെയ്തു.
ഭരണത്തിലിരിക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ 36 എംപിമാരാണ് പീഡനക്കാരെന്നാണ് വാര്‍ത്ത പ്രചരിക്കുന്നത്. ഇവരുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ പണ്ടു നടന്ന സംഭവങ്ങള്‍ ഇപ്പോള്‍ വലിയ കാര്യമായി കുത്തിപ്പൊക്കേണ്ടെന്നാണ് ജൂലിയയുടെ നിലപാട്. കഴിഞ്ഞ 20 വര്‍ഷക്കാലമായി വെസ്റ്റ്മിനിസ്റ്ററുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനാല്‍ ഇക്കാര്യങ്ങളെക്കുറിച്ച് തനിക്ക് വ്യക്തമായ അറിവുണ്ടെന്ന് ഇവര്‍ പറയുന്നു. ഇപ്പോള്‍ പ്രചരണം നടത്തുന്നത് എക്സ്ക്ലൂസീവ് തിരയുന്ന മാധ്യമങ്ങളാണ്. എല്ലാ പാര്‍ട്ടികളിലും ഇത്തരക്കാര്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. യഥാര്‍ത്ഥ കുറ്റവാളികള്‍ രക്ഷപ്പെടാന്‍ മാത്രമേ ഇത്തരം പ്രചരണങ്ങള്‍ ഉപകരിക്കൂ, ജൂലിയ ഓര്‍മ്മിപ്പിക്കുന്നു.
എന്നാല്‍ മന്ത്രിമാരും, എംപിമാരും ഇത്രയും മോശമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതായുള്ള ആരോപണങ്ങളെ ഗുരുതരമായാണ് പ്രധാനമന്ത്രി കാണുന്നത്. നിലവിലെ നിയമങ്ങള്‍ ഉപയോഗിച്ച് ഇവരെ ഒന്ന് തൊടാന്‍ പോലും കഴിയില്ലെന്ന് തെരേസ മേയ്ക്ക് വ്യക്തമായി അറിയാം.
click on malayalam character to switch languages