ദില്ലി: പാക് അധീന കശ്മീരില്‍ നിയന്ത്രണരേഖ കടന്ന് ഇന്ത്യ മിന്നലാക്രമണം നടത്തിയെന്ന റിപ്പോര്‍ട്ടില്‍ വാദപ്രതിവാദങ്ങള്‍ നടക്കുമ്പോള്‍ ആക്രമണം നടന്നെന്നു സാക്ഷ്യപ്പെടുത്തി പ്രദേശവാസികള്‍. അന്താരാഷ്ട്ര വേദികളില്‍ അടക്കം പാകിസ്താന് മിന്നലാക്രമണം നടന്നിട്ടില്ലെന്നു നിഷേധക്കുറിപ്പ് ഇറക്കി നടക്കുന്ന ഘട്ടത്തിലാണ് പ്രദേശവാസികള്‍ തന്നെ ആക്രമണം നടന്നെന്നു വ്യക്തമാക്കുന്നത്. പാക് അധീന കശ്മീരില്‍ ലഷ്കര്‍ ക്യാംപിനു സമീപമുള്ള ദൃക്സാക്ഷികളാണ് സ്ഥിരീകരണവുമായി രംഗത്തെത്തിയത്.
ഇന്ത്യന്‍ ആക്രമണം നടന്ന ദിവസം മൃതദേഹങ്ങളുമായി പാക് സേനയുടെ ട്രക്ക് പോകുന്നതു കണ്ടെന്നാണ് ആളുകള്‍ പറഞ്ഞത്. ലഷ്കര്‍ ക്യാംപായി ഉപയോഗിച്ച മൂന്നുനിലക്കെട്ടിടം തകര്‍ന്നു. ഇന്ത്യയോട് പ്രതികാരം ചെയ്യണമെന്ന് ആഹ്വാനം നല്കുന്ന ഇസ്ലാമിക യോഗങ്ങള്‍ നടന്നെന്നും ആളുകള്‍ പറഞ്ഞു. പാക് അധീന കശ്മീരില്‍ നിന്നുള്ള അഞ്ചു പേരെ ഉദ്ധരിച്ച് ഒരു ഇന്ത്യന്‍ മാധ്യമമാണ് വാര്‍ത്ത പുറത്തു വിട്ടിട്ടുള്ളത്. അന്ന് ഉച്ചയ്ക്ക് പള്ളികളിലെ പ്രാര്‍ത്ഥനകളിലും പ്രഭാഷണങ്ങളിലും ഇന്ത്യന്‍ ആക്രമണം നടന്നതായും പ്രതികാരം ചെയ്യണമെന്ന് പറയുന്നത് കേട്ടതായും ഇവര്‍ വ്യക്തമാക്കുന്നുണ്ട്.
പാക് അധീന കശ്മീരില്‍ തീവ്രവാദി താവളത്തിലേക്ക് കടന്നു ചെന്ന് ഏഴ് ക്യാംപുകള്‍ തകര്‍ത്തെന്നും 40 പേരെ കൊലപ്പെടുത്തിയെന്നുമായിരുന്നു ഇന്ത്യന്‍ സൈന്യം അവകാശപ്പെട്ടത്. എന്നാല്‍ മിന്നലാക്രമണം ആയിരുന്നില്ല അതെന്നും സാധാരണ സൈനിക ഏറ്റുമുട്ടല്‍ മാത്രമായിരുന്നെന്നുമാണ് പാകിസ്താന് പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്.
ഇന്ത്യന്‍ പോസ്റ്റായ കുപ്വാരയിലെ ഗുലാബിന് സമീപമുള്ള നിയന്ത്രണരേഖയില്‍ നിന്നും നാലു കിലോമീറ്റര്‍ അകലെയുള്ള ഒരു ചെറിയ ചേരിപ്രദേശമായ ദുദ്ധിനാള് സന്ദര്‍ശിച്ച രണ്ടു പേര് ലഷ്ക്കര്‍ തീവ്രവാദ ക്യാമ്പായി ഉപയോഗിച്ചിരുന്ന അല്‍ ഹാവി പാലത്തിന് കുറുകേയുള്ള കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നതായി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ സൈന്യത്തിന്റെ അവസാന ദൗത്യം ഇവിടെയായിരുന്നു. ഇവിടെ കൂറ്റന്‍ സ്ഫോടനം നടന്നതായും വെടിവെയ്പ്പിന്റെ ശബ്ദം കേട്ടതായും പറയുന്നുണ്ട്.
click on malayalam character to switch languages