ലണ്ടൻ: കുട്ടികൾ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നത് നിയയമപരമായി തടയണമെന്നാവശ്യപ്പെട്ട് എംപിമാരുടെ സംഘം.
എംപിമാരുടെ റിപ്പോർട്ട് അനുസരിച്ച് 16 വയസ്സിന് താഴെയുള്ളവർ സ്മാർട്ട്ഫോണുകൾ സ്വന്തമാക്കുന്നത് പൂർണമായി നിരോധിക്കുന്നത് സർക്കാർ പരിഗണിക്കണമെന്ന നിർദ്ദേശമാണ് മുന്നോട്ട് വച്ചിരിക്കുന്നത്.
സ്കൂളുകളിൽ മൊബൈൽ ഫോണുകൾ നിയമപരമായി നിരോധിക്കണമെന്ന് ഹൗസ് ഓഫ് കോമൺസ് വിദ്യാഭ്യാസ സമിതിയും ആവശ്യപ്പെട്ടു.
സ്ക്രീൻ സമയം കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഹാനികരമാണെന്നും സ്കൂളുകൾക്കും രക്ഷിതാക്കൾക്കും ഈ വിഷയത്തിൽ സർക്കാരിൽ നിന്ന് വ്യക്തമായ മാർഗനിർദേശം ആവശ്യമാണെന്നും സമിതി ആവശ്യപ്പെട്ടു.
അതേസമയം ഈ വർഷം ആദ്യം, വിദ്യാഭ്യാസ വകുപ്പ്, പഠന സമയങ്ങളിലും ഇടവേളകളിലും ഉച്ചഭക്ഷണ സമയങ്ങളിലും ഫോൺ ഉപയോഗം എങ്ങനെ നിരോധിക്കണമെന്ന് പ്രധാനാധ്യാപകർക്ക് നിർദ്ദേശം നൽകിക്കൊണ്ട് നിയമാനുസൃതമല്ലാത്ത മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇത് നിയമാനുസൃതമല്ലാത്തത് കൊണ്ട് വേണ്ടത്ര മുന്നോട്ട് പോകുന്നില്ലെന്ന് സമിതി പറയുന്നു.
2020 നും 2022 നും ഇടയിൽ കുട്ടികളുടെ സ്ക്രീൻ സമയത്തിൽ 52% വർധനയുണ്ടായതായി സമിതിയുടെ റിപ്പോർട്ട് പറയുന്നു. നാലിലൊന്ന് വിദ്യാർത്ഥികളും അവരുടെ ഉപകരണങ്ങൾ ആസക്തിയുള്ള രീതിയിൽ ഉപയോഗിക്കുന്നതായുള്ള ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകളാണ് റിപ്പോർട്ടിലുള്ളത്.
അതേസമയം ഓൺലൈൻ അപകടങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിൽ ഓൺലൈൻ സുരക്ഷാ നിയമം ഒരു പങ്കു വഹിക്കുമെങ്കിലും, 2026-ൽ നിയമം പൂർണമായി നടപ്പാക്കുന്നതുവരെ പൂർണ സംരക്ഷണം ലഭിക്കില്ലെന്ന് കമ്മിറ്റിയിലെ എംപിമാർ പറഞ്ഞു. അതിനാൽ തന്നെ സർക്കാർ കുട്ടികൾ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നത് നിയമപരമായി തടയണമെന്ന ആവശ്യമാണ് എംപിമാർ ഉന്നയിക്കുന്നത്.
അടിയന്തര നടപടി ഇല്ലെങ്കിൽ, കൂടുതൽ കുട്ടികൾ അപകടത്തിലാകുമെന്നും പോണോഗ്രാഫിയുടെ സമ്പർക്കം മുതൽ കുട്ടികളെ റിക്രൂട്ട് ചെയ്യാൻ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്ന ക്രിമിനൽ സംഘങ്ങൾ വരെ, ഓൺലൈൻ ലോകം ഗുരുതരമായ അപകടങ്ങൾ സൃഷ്ടിക്കുമെന്ന് കമ്മറ്റി ചെയർമാൻ റോബിൻ വാക്കർ പറഞ്ഞു.
click on malayalam character to switch languages