ഗസ്സ: ഗസ്സയിൽ വെടിനിർത്തലും ബന്ദി കൈമാറ്റവുമായി ബന്ധപ്പെട്ട മധ്യസ്ഥ ചർച്ചയിൽ പുരോഗതിയെന്ന് റിപ്പോർട്ട്. മൂന്നുഘട്ട വെടിനിർത്തൽ നിർദേശമാണ് ചർച്ചയിലുള്ളത്. ആദ്യഘട്ടത്തിൽ 33 ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി 40 ദിവസത്തെ വെടിനിർത്തലും മാനുഷിക വിതരണം അനുവദിക്കലും എന്ന നിർദേശത്തോട് ഹമാസ് അടുത്ത ദിവസം അനുകൂലമായി പ്രതികരിക്കുമെന്നാണ് റിപ്പോർട്ട്. തൽക്കാലം ആദ്യഘട്ട വെടിനിർത്തൽ പ്രഖ്യാപിക്കുകയും ബാക്കി പിന്നീട് ചർച്ച ചെയ്ത് തീരുമാനിക്കുകയെന്നുമുള്ള ധാരണയിലേക്കാണ് അടുക്കുന്നത്.
ചർച്ചക്കായി ഖത്തർ സംഘം ശനിയാഴ്ച ഈജിപ്തിലെ കൈറോയിലെത്തി. ഇസ്രായേൽ, യു.എസ്, ഹമാസ് പ്രതിനിധികളും കൈറോയിലുണ്ട്. അതേസമയം, യുദ്ധം അവസാനിപ്പിച്ച് സൈന്യം ഗസ്സ വിടണമെന്ന ഹമാസിന്റെ ആവശ്യം ഇസ്രായേൽ അംഗീകരിക്കുന്നില്ല. സേനാ പിന്മാറ്റമില്ലാതെ ബന്ദി മോചനം സാധ്യമാവില്ലെന്നാണ് ഹമാസ് നിലപാട്. ഇസ്രായേലിൽ രാഷ്ട്രീയ നേതൃത്വത്തിലെ ഭിന്നതയും പ്രതിബന്ധമാണ്. വെടിനിർത്തൽ അംഗീകരിച്ചാൽ മന്ത്രിസഭക്കുള്ള പിന്തുണ പിൻവലിക്കുമെന്നാണ് തീവ്ര വലതുപക്ഷ സഖ്യകക്ഷികളുടെ ഭീഷണി.
അതേസമയം, ബന്ദി മോചനത്തിനായി രാജ്യത്തിനകത്ത് ഉയരുന്ന സമ്മർദത്തെ അവഗണിക്കാനും കഴിയില്ല. അതിനിടെ ചർച്ചയിൽ പുരോഗതിയുണ്ടെന്ന് ഹമാസ് നേതൃത്വം പ്രതികരിച്ചു. മധ്യസ്ഥർ നല്ലരീതിയിൽ അവരുടെ ദൗത്യം നിർവഹിക്കുന്നതായും സമ്പൂർണ വെടിനിർത്തലും സൈനിക പിന്മാറ്റവും സാധ്യമാകുമെന്ന് പ്രതീക്ഷയുണ്ടെന്നും ഹമാസ് വക്താവ് ഉസാമ ഹംദാൻ പറഞ്ഞു. വെടിനിർത്തൽ ഉണ്ടായാലും ഇല്ലെങ്കിലും റഫയിലേക്ക് സൈന്യത്തെ അയക്കുമെന്ന ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ പ്രസ്താവന ചർച്ചയെ പിന്നോട്ടടിപ്പിച്ചു. മധ്യസ്ഥർ ഇതുസംബന്ധിച്ച് പ്രതികരിക്കണമെന്ന് ഹമാസ് ആവശ്യപ്പെട്ടു. ‘‘നെതന്യാഹുവിന് യുദ്ധം അവസാനിപ്പിക്കാൻ താൽപര്യമില്ല. യു.എസ് വിചാരിച്ചാൽ യുദ്ധം പെട്ടെന്ന് നിർത്താൻ കഴിയും. മതി, നിർത്തൂ എന്ന് അവർ ഇസ്രായേലിന് കർശനമായ നിർദേശം നൽകുകയേ വേണ്ടൂ. ’’ -ഉസാമ ഹംദാൻ പറഞ്ഞു.
click on malayalam character to switch languages