പാരീസ്: ഗസ്സയിൽ സ്ത്രീകളേയും കുട്ടികളേയും കൊല്ലുന്നത് ഇസ്രായേൽ ഉടൻ നിർത്തണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോൺ. ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. സ്വയം സംരക്ഷിക്കാനുള്ള ഇസ്രായേലിന്റെ അവകാശം അംഗീകരിക്കുമ്പോൾ തന്നെ ഗസ്സയിലെ ആക്രമണം എത്രയും പെട്ടെന്ന് നിർത്തണമെന്ന് അവരോട് ആവശ്യപ്പെടുകയാണെന്ന് മാക്രോൺ പറഞ്ഞു. ഹമാസിന്റെ ആക്രമണത്തെ അപലപിക്കുന്ന നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.എസും യു.കെയും വെടിനിർത്തലിന് ആഹ്വാനം ചെയ്യുമെന്നാണ് പ്രതീക്ഷ. മാനുഷികമായ പരിഗണന മുൻനിർത്തി വെടിനിർത്തലിലേക്ക് പോവുകയാണ് ചെയ്യേണ്ടത്. അത് സിവിലിയൻമാരെ സംരക്ഷിക്കാൻ സഹായിക്കും. കുട്ടികളും സ്ത്രീകളും പ്രായമായവരുമാണ് കൊല്ലപ്പെടുന്നത്. ഇതിന് ഒരു ന്യായീകരണവുമില്ല. ഇസ്രായേലിനോട് ഇത് എത്രയും പെട്ടെന്ന് നിർത്താൻ ആവശ്യപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേലിന്റെ ഫലസ്തീൻ അധിനിവേശം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണോയെന്ന് പറയാൻ താൻ ആളല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഹമാസ് കേന്ദ്രങ്ങളെന്ന് ആരോപിച്ച് ഗസ്സയിലെ നാല് ആശുപത്രികൾ ഇസ്രായേൽ സേന വളഞ്ഞിരുന്നു. അൽ റൻതീസി കുട്ടികളുടെ ആശുപത്രി, അൽ നാസർ ആശുപത്രി, സർക്കാർ കണ്ണാശുപത്രി, മാനസികാരോഗ്യ കേന്ദ്രം എന്നിവയാണ് കരസേന വളഞ്ഞത്. ഏറ്റവും വലിയ ആശുപത്രിയായ അൽ ശിഫക്കുനേരെ വ്യാഴാഴ്ച രാത്രി മുതൽ അഞ്ചുതവണ നടത്തിയ വ്യോമാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു.
ആശുപത്രികൾ പൂർണമായി തകർക്കാനും ഇവിടെ അഭയം തേടിയവരെ കൂട്ടക്കൊല ചെയ്യാനുമാണ് ഇസ്രായേൽ ശ്രമമെന്ന് ഫലസ്തീൻ ആരോഗ്യമന്ത്രാലയ വക്താവ് അശ്റഫ് അൽ ഖുദ്റ ആരോപിച്ചു. ഗസ്സയിൽ ഇതുവരെ 21 ആശുപത്രികൾ പൂട്ടി. അൽ ബുറാഖ് സ്കൂളിൽ വെള്ളിയാഴ്ച വൈകീട്ട് നടത്തിയ ബോംബിങ്ങിൽ 50ലധികം പേർ കൊല്ലപ്പെട്ടതായാണ് വിവരം. വടക്കൻ ഗസ്സയിൽനിന്ന് തെക്കുഭാഗത്തേക്ക് പലായനം ചെയ്യുന്നവർക്ക് നേരെയുണ്ടായ ആക്രമണത്തിലും നിരവധി പേർ മരിച്ചു. 4,506 കുട്ടികളടക്കം ആകെ മരണസംഖ്യ 11,078 ആയി.
click on malayalam character to switch languages