രാജ്യത്ത് ഏറ്റവും കുടുതല്‍ പുകയില ഉപയോഗിക്കുന്ന കുട്ടികളുള്ള സംസ്ഥാനങ്ങള്‍ വടക്കുകിഴക്കന്‍ മേഖലയിലാണെന്ന് റിപ്പോര്‍ട്ട്. 13-15 വയസ് പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ പുകയില ഉപയോഗിക്കുന്ന സംസ്ഥാനങ്ങളില്‍ മുമ്പില്‍ നില്‍ക്കുന്നത് മിസോറാമും അരുണാചല്‍ പ്രദേശുമാണെന്ന് ഗ്ലോബല്‍ യൂത്ത് ടൊബാക്കോ സര്‍വേ റിപ്പോര്‍ട്ട് ഉദ്ധരിച്ച് ഒരു ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.
ഗ്ലോബല്‍ യൂത്ത് ടുബാക്കോ സര്‍വേ (ജിവൈടിഎസ്)-4, പുകയില രഹിത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ഒരു ഏകദിന ശില്‍പശാലയെ അഭിസംബോധന ചെയ്തുകൊണ്ട് ദേശീയ പുകയില നിയന്ത്രണ പരിപാടിയുടെ സംസ്ഥാന കണ്‍സള്‍ട്ടന്റ് ആര്‍. ലാല്‍റെംറുവാട്ടയാണ് തിങ്കളാഴ്ച ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
13-15 വയസ് പ്രായമുള്ള 58 ശതമാനം വിദ്യാര്‍ത്ഥികളെങ്കിലും മിസോറാമിൽ പുകയില ഉപയോഗിക്കുന്നതായി അദ്ദേഹം പറഞ്ഞു. ദേശീയ ശരാശരി 8.5 ശതമാനമാണ്. “13-15 വയസ് പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പുകയില ഉപയോഗത്തില്‍ മിസോറാമും അരുണാചല്‍ പ്രദേശും ഒന്നാം സ്ഥാനത്താണ്”, 2019ല്‍ നടത്തിയ ഗ്ലോബല്‍ യൂത്ത് ടുബാക്കോ സര്‍വേ 4ന്റെ റിപ്പോര്‍ട്ട് ഉദ്ധരിച്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
2021 ഓഗസ്റ്റിലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സംസ്ഥാനത്ത് 44 ശതമാനം വിദ്യാര്‍ത്ഥികളും നിലവില്‍ പുകവലിക്കുന്നുണ്ടെന്നും 33 ശതമാനം പേര്‍ പുകവലിയിലൂടെയല്ലാതെ പുകയില ഉപയോഗിക്കുന്നുണ്ടെന്നും ലാല്‍റെംറുവാട്ട പറഞ്ഞു.
35 ശതമാനം പേര്‍ സിഗരറ്റും 4.6 ശതമാനം പേര്‍ ബീഡിയും വലിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്കിടയില്‍ പുകയില ഉപയോഗം വര്‍ധിക്കാന്‍ പ്രധാന കാരണം സമപ്രായക്കാരുടെ സ്വാധീനമാണ്. പുകയില ഉപയോഗിക്കുന്നവരില്‍ 53 ശതമാനം പേര്‍ പുകവലി ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നു. പുകവലിയിലൂടെയല്ലാതെ പുകയില ഉപയോഗിക്കുന്ന 50 ശതമാനം പേരും ഈ ശീലം ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നു.
സംസ്ഥാനത്തെ നൂറോളം സ്ഥാപനങ്ങളെ ഇപ്പോള്‍ പുകയിലരഹിത സ്ഥാപനങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും 100 ശതമാനം പുകയില രഹിത സ്ഥാപനങ്ങള്‍ എന്ന ലക്ഷ്യം കൈവരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം വിശദീകരിച്ചു. സംസ്ഥാനത്തെ 95 ശതമാനം സ്‌കൂള്‍ മേധാവികള്‍ക്കും സിഗരറ്റ് ആന്റ് അദര്‍ ടുബാക്കോ പ്രൊഡക്സ് ആക്ട് (സിഒടിപിഎ) സംബന്ധിച്ച് അറിവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പോപ്പുലേഷന്‍ സയന്‍സസിന്റെ (ഐഐപിഎസ്) ദേശീയ സര്‍വേയുടെ ഭാഗമായാണ് 2019-ല്‍ മിസോറാമില്‍ ജിവൈടിഎസ് നടത്തിയതെന്ന് ലാല്‍റെംറുവാട്ട പറയുന്നു. 11 സ്വകാര്യ സ്‌കൂളുകള്‍ ഉള്‍പ്പെടെ 21 സ്‌കൂളുകളില്‍ നിന്നായി 1404 വിദ്യാര്‍ഥികളാണ് സര്‍വേയില്‍ പങ്കെടുത്തത്.
click on malayalam character to switch languages