ടി-20 മത്സരങ്ങളിൽ ഏറ്റവും വേഗത്തിൽ 7000 റൺസ് നേടുന്ന താരമെന്ന റെക്കോർഡുമായി പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസം. സാക്ഷാൽ ക്രിസ് ഗെയിലിനെയാണ് അസം പിന്തള്ളിയത്. 187 ഇന്നിംഗ്സുകളിൽ നിന്നായി അസംഈ നേട്ടത്തിലെത്തിയപ്പോൾ ക്രിസ് ഗെയിലിന് ഇത്രയും റൺസ് തികയ്ക്കാൻ 192 ഇന്നിംഗ്സുകൾ വേണ്ടിവന്നു. 212 ഇന്നിംഗ്സുകളിൽ നിന്ന് 7000 റൺസ് തികച്ച ഇന്ത്യൻ നായൻ വിരാട് കോലിയാണ് മൂന്നാമത്.
പാകിസ്താനിലെ നാഷണൽ ടി-20 കപ്പിൽ സെൻട്രൽ പഞ്ചാബിൻ്റ നായകനായ അസം, കഴിഞ്ഞ ദിവസം സതേൺ പഞ്ചാബിനെതിരെ നടന്ന മത്സരത്തിലാണ് ഈ നേട്ടത്തിലെത്തിയത്. നേരത്തെ, ടൂർണമെൻ്റിൽ ഒരു സെഞ്ചുറി നേടിയ താരം ടി-20 ക്രിക്കറ്റിലെ തൻ്റെ ആറാം സെഞ്ചുറിയും തികച്ചു. ഇതോടെ ടി-20 സെഞ്ചുറി എണ്ണത്തിൽ രോഹിത് ശർമ്മ, ഷെയിൻ വാട്സൺ എന്നിവർക്കൊപ്പമാണ് അസം.
അതേസമയം, വരുന്ന ടി-20 ലോകകപ്പിൽ പാകിസ്താന് ഇന്ത്യയെ തോല്പിക്കാനാവുമെന്ന് മുൻ പാകിസ്താൻ്റെ മുൻ താരവും ബൗളിംഗ് പരിശീലകനുമായിരുന്ന വഖാർ യൂനിസ് പറഞ്ഞു. കഴിവിനനുസരിച്ച് കളിച്ചാൽ പാകിസ്താന് ഇന്ത്യയെ കീഴടക്കാനാവും. നിർണായക മത്സരം ആയതിനാൽ ഇരു ടീമുകൾക്കും സമ്മർദ്ദം ഉണ്ടാവുമെന്നും വഖാർ യൂനിസ് വ്യക്തമാക്കി.
“കഴിവിനനുസരിച്ച് കളിച്ചാൽ ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്താന് ഇന്ത്യയെ തോല്പിക്കാനാവുമെന്ന് ഞാൻ കരുതുന്നു. അത് എളുപ്പമാവില്ല. പക്ഷേ, അതിനുള്ള അംഗങ്ങൾ ടീമിലുണ്ട്. നിർണായക മത്സരം ആയതുകൊണ്ട് തന്നെ ഇരു ടീമുകൾക്കും അമ്മർദ്ദം ഉണ്ടാവും. ടൂർണമെൻ്റിലെ തന്നെ അവരുടെ ആദ്യ മത്സരമാവും അത്. ആദ്യ ചില പന്തുകൾ നിർണായകമാണ്. അതിൽ പിടിച്ചുനിൽക്കാനായാൽ പാകിസ്താന് ജയിക്കാനാവും.”- വഖാർ യൂനിസ് വ്യക്തമാക്കി.
ടി-20 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഒക്ടോബർ 17ന് ആരംഭിക്കും. ഒക്ടോബർ 23 മുതലാണ് സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കുക. ഒക്ടോബർ 24ന് ഇന്ത്യ-പാകിസ്താൻ മത്സരം നടക്കും. നവംബർ 8ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കും. നവംബർ 10, 11 തീയതികളിൽ സെമിഫൈനലുകളും നവംബർ 14ന് ഫൈനലും നടക്കും.
click on malayalam character to switch languages