യേശുവിനെ ഒറ്റികൊടുത്തപ്പോൾ യൂദാസിന് ലഭിച്ച വെള്ളി നാണയമെന്ന പേരിൽ മോണ്സണ് മാവുങ്കൽ പ്രചരിപ്പിച്ചത് , റോമൻ ഭരണകാലത്തെ വെള്ളിനാണയങ്ങൾ. കേരളത്തിൽ സുലഭമായി ലഭിച്ചിരുന്ന ഈ നാണയങ്ങൾ മുമ്പ് പലയിടത്തും നിന്നും കണ്ടെത്തിട്ടുണ്ട്. സംസ്ഥാന പുരാവസ്തു വകുപ്പിന്റെ കൈവശം ഇത്തരം നിരവധി നാണയങ്ങളുണ്ട്. സംസ്ഥാനത്ത് പലയിടത്തുനിന്നും ഇത്തരം നാണയങ്ങൾ ലഭിച്ചിട്ടുണ്ട്. സർക്കാർ ഇടപെട്ട് സംരക്ഷിത കേന്ദ്രത്തിലേക്ക് ഇവ മാറ്റും മുമ്പ് തന്നെ നണയങ്ങളിൽ പലതും സ്വകാര്യ വ്യക്തികൾ കവർന്നെടുക്കും. ഇത്തരത്തിൽ പുറത്തുപോയ നാണയങ്ങളാണ് മോൻസൺ യൂദാസിന്റെ വെള്ളിക്കാശെന്ന പേരിൽ പ്രചരിപ്പിക്കുന്നതെന്ന് ചരിത്ര ഗവേഷകൻ എം ജി ശശിഭൂഷൻ പറഞ്ഞു.
1983 ൽ എറണാകുളം ജില്ലയിലെ പറവൂരിനടുത്ത് വള്ളുവള്ളിയിൽ ഇത്തരം 2000 ത്തോളം നാണയങ്ങൾ കണ്ടെത്തി. പോലീസ് എത്തി ഇത് സർക്കാർ സംരക്ഷണത്തിലേക്ക് മാറ്റുന്നതിന് മുമ്പ് ഭൂരിഭാഗവും നഷ്ടപ്പെട്ടു. 255 എണ്ണം മാത്രമാണ് പുരാവസ്തുവകുപ്പിന് സംരക്ഷിക്കാനായതെന്ന് അന്ന് പുരാസ്തു വകുപ്പിന് വേണ്ടി ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ എം ജി ശശിഭൂഷൻ പറയുന്നു.കേരളത്തിൽ മറ്റ് ജില്ലകളിൽ നിന്നും പലപ്പോഴായി ഇത്തരം നാണയശേഖരം കണ്ടെത്തിയിട്ടുണ്ട്.
മോണ്‍സന്റെ വെളളികാശിന് യൂദാസുമായി ബന്ധമില്ലെങ്കിലും, അറിഞ്ഞോ അറിയാതെയോ ഈ വാദത്തിന് ഒരു ചരിത്ര പശ്ചാത്തലമുണ്ട്. യേശുക്രിസ്തുവിനെ കുരിശിലേറ്റുന്ന സമയത്ത് റോമാസാമ്രാജ്യം നിലവിലുണ്ടായിരുന്നു. പക്ഷേ മോണ്സണ് മാവുങ്കലിന്റെ കൈവശമുള്ള നാണയം വന്ന വഴി ഇങ്ങനെയാവാം.
കേരളത്തിന്റെ കറുത്തപൊന്നായ കരുമുളകിന് വിദേശരാജ്യങ്ങിൽ വൻ പ്രിയമേറിയകാലം. പ്രശസ്തരായ നിരവധി സഞ്ചാരികൾ കുരുമുളക് തേടിയെത്തി. ഇക്കൂട്ടത്തിൽ റോമൻ വ്യാപാരികളുമുണ്ടായിരുന്നു. ഇവർ പ്രതിഫലമായി നൽകിയത് സ്വർണ്ണത്തിലും വെള്ളിയിലുമുള്ള നാണയങ്ങളാണ്. സ്വർണ്ണ നാണയങ്ങൾ ഒരിയസ് എന്നും വെള്ളി നാണയങ്ങൾ ദിനാർസ് എന്നുമാണ് അറിയപ്പെട്ടിരുന്നത്. ഈ നാണയങ്ങലിലൊന്ന് പിന്നീട് പലരിലൂടെ കൈമാറി മോൻസന്റെ കൈവശമെത്തിയതാവാം. മോൻസൻ പ്രചരിപ്പിച്ച നാണയത്തിന് യൂദാസുമായോ യേശുക്രിസ്തുവുമായോ ഒരു ബന്ധവുമില്ലന്ന് ചുരുക്കം.
നാണയങ്ങളുടെ പേരിൽ സംസ്ഥാനത്ത് തട്ടിപ്പ് നടക്കുന്നത് ആദ്യമല്ലെങ്കിലും യഥാര്‍ഥ്യവുമായി പുല ബന്ധമില്ലാത്ത കളവ് പറഞ്ഞുള്ളത് ഇത് ആദ്യം. നൂറ്റാണ്ടുകൾ പഴക്കമുള്ള വിദേശ രാജ്യങ്ങളിലെ നാണയമടക്കം സംസ്ഥാനത്ത് നിന്ന് കണ്ടെത്തിയ്ട്ടുണ്ട്. പക്ഷേ ഇവ സർക്കാർ സംരക്ഷണത്തിലാക്കാൻ നമുക്ക് ആര്‍ജ്ജവം ഉണ്ടാകാറില്ല. പുരാരേഖകളുടെ രജിസ്ട്രേഷനടക്കം സംസ്ഥാനത്ത് മുടങ്ങികിടക്കുകയാണ്. പുരാവസ്തുവകുപ്പിനെ ശക്തിപ്പെടുത്താത്തത് മൂലം നമ്മുടെ പല വിലപ്പെട്ട വസ്തുക്കൾ ന ഷ്ടപ്പെടുന്നുവെന്ന് മാത്രമല്ല, ഇതിന്റെ പേരിൽ തട്ടിപ്പ് വ്യാപകമാവുകയും ചെയ്യുന്നു.
പുരാവസ്തുക്കൾ വിൽക്കുന്നവർക്ക് സ്ഥിരം ഉപഭോക്താക്കളുണ്ട്. ഇത്തരക്കാരെ തട്ടിക്കുക എളുപ്പമല്ല. എന്നാൽ വലിയ ഡിമാന്റ് ഉണ്ടാകുന്ന വസ്തുക്കൾ വ്യാജമായി നിർമ്മിക്കുന്നത് ഈ മേഖലയിൽ വ്യാപകമാണത്രേ. ഇന്ത്യയിലെ ദാരു ശില്പങ്ങൾക്ക് വിദേശത്ത് വൻ ഡിമാന്റാണ്. ഇത് മുതലെടുത്ത് വിദഗ്ധരായ ശിൽപികളെ കൊണ്ട് തട്ടിപ്പ് നടത്തുന്നവർ പഴമ തോന്നിപ്പിക്കുന്ന വിധത്തിൽ ഇവ പുനർ നിർമ്മിക്കാറുണ്ട്.രാജ്യത്തിനകത്ത് പുരാവസ്തു വസ്തുക്കളുടെ വിൽപനക്ക് തടസ്സമില്ലെങ്കിലും വിദേശ രാജ്യത്തേക്ക് കടത്തണമെങ്കിൽ വലിയ കടമ്പകളുണ്ട്. ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി പുരാവസ്തുക്കളുടെ അന്താരാഷ്ട്ര കൈമാററം സസൂഷ്മമായി നിരീക്ഷിക്കുന്നുമുണ്ട്.
click on malayalam character to switch languages