മത്സരത്തിൽ തോറ്റെങ്കിലും രണ്ടാം സ്ഥാനക്കാരായി വെയ്ൽസും പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടി. വെയ്ൽസിനും സ്വിസ് ടീമിനും നാല് പോയിന്റ് വീതമാണ് ഉള്ളതെങ്കിലും, സ്വിസ് ടീമിനേക്കാൾ കുറച്ച് ഗോളുകൾ മാത്രമാണ് വെയ്ൽസ് വഴങ്ങിയത് എന്നതാണ് മത്സരത്തിൽ തോൽവി വഴങ്ങിയിട്ടും അവർക്ക് രക്ഷയായത്
ഹാട്രിക്ക് വിജയവുമായി പ്രീ ക്വാർട്ടർ പ്രവേശനം രാജകീയമാക്കി ഇറ്റലി. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ വെയ്ൽസിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് അസൂറികൾ അവരുടെ മൂന്നാം ജയം നേടിയത്. മത്സരത്തിൽ തോറ്റെങ്കിലും രണ്ടാം സ്ഥാനക്കാരായി വെയ്ൽസും പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ തുർക്കിക്കെതിരെ വിജയം നേടിയ സ്വിറ്റ്സർലൻഡിന് നിർഭാഗ്യം കൊണ്ടാണ് നേരിട്ട യോഗ്യത നേടാൻ കഴിയാതെ പോയത്. സ്വിസ് ടീമിനേക്കാൾ കുറച്ച് ഗോളുകൾ മാത്രമാണ് വെയ്ൽസ് വഴങ്ങിയത് എന്നതാണ് മത്സരത്തിൽ തോൽവി വഴങ്ങിയിട്ടും അവർക്ക് രക്ഷയായത്. തുർക്കിക്കെതിരെ സ്വിസ് ടീമിന് മൂന്ന് ഗോളിൻ്റെ വ്യത്യാസത്തിൽ ജയിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഒരു പക്ഷെ അവർ യോഗ്യത നേടിയേനെ
ഇറ്റലി – വെയ്ൽസ്
പ്രീക്വാർട്ടർ പ്രവേശനം ഉറപ്പിച്ചതിനാൽ മാറ്റങ്ങളുമായാണ് ഇറ്റലി മത്സരത്തിന് ഇറങ്ങിയത്. ടൂർണമെൻ്റിൽ തകർപ്പൻ പ്രകടനം നടത്തി മുന്നേറുന്ന ഇറ്റലി വെയ്ൽസിനെതിരായ മത്സരത്തിലും തുടക്കം മുതൽ തന്നെ ആധിപത്യം സ്ഥാപിച്ചെടുത്തു. തകർപ്പൻ അറ്റാക്കിംഗ് ഫുട്ബോൾ കാഴ്ചവച്ച അവർ പലപ്പോഴും ഗോളിന് അടുത്തെത്തിയെങ്കിലും ഗോൾ മാത്രം പിറന്നില്ല. ഇറ്റലി താരങ്ങളായ ബെലോട്ടി, എമേഴ്സൺ, ചിയേസ എന്നിവർക്ക് ഗോൾ നേടാനുള്ള അവസരം ലഭിച്ചെങ്കിലും ഇവർ നടത്തിയ ശ്രമങ്ങൾ എല്ലാം ഗോളാകാതെ പോയി. വെയ്ൽസ് ഗോളിയായ ഡാനി വാർഡിന് പിടിപ്പത് പണി ഉണ്ടായിരുന്നു. പക്ഷേ ഇറ്റലി ഗോളിയായ ഡോണോരുമക്ക് ഏറിയ പങ്ക് സമയവും വെറുതെ നിൽക്കുകയായിരുന്നു. ഇടക്ക് വെയ്ൽസും ഒരു മുന്നേറ്റം നടത്തിയെങ്കിലും വെയ്ൽസ് താരമായ ഗുണ്ടറുടെ ഷോട്ട് ക്രോസ്ബാറിന് മുകളിലൂടെ പറന്നു. ഇറ്റലിയുടെ മുന്നേറ്റങ്ങൾക്ക് ഫലം കണ്ടത് കളിയിലെ 39ാം മിനിറ്റിൽ ആയിരുന്നു. വെയ്ൽസ് ബോക്സിന് തൊട്ട് അടുത്ത് നിന്നും കിട്ടിയ ഫ്രീകിക്കിൽ നിന്നാണ് അവരുടെ ഗോൾ വന്നത്.
ഇറ്റലി താരങ്ങൾ ആസൂത്രിതമായി എടുത്ത സെറ്റ് പീസിൽ നിന്നും പെസ്സീനയാണ് ഗോൾ നേടിയത്. മാർക്കോ വെരാ എടുത്ത ലോ ഫ്രീകിക്കിലേക്ക് തൻ്റെ വലത് കാൽ കൊണ്ട് ഒരു ഫ്ളിക്കിലൂടെയാണ് താരം ഗോൾ നേടിയത്. വെരാട്ടിയുടെ വേഗം കൂടിയ കിക്ക് ആയത് കൊണ്ട് തന്നെ പെസ്സീനയുടെ കാലിൽ തട്ടിയ പന്ത് അല്പം കൂടി വേഗം കൂടിയതിനാൽ വെയ്ൽസ് ഗോളിയുടെ ഡൈവിന് പോലും പന്തിനെ എത്തിപിടിക്കാനായില്ല.
ആദ്യ പകുതിയിൽ നേടിയ ഗോളിൻ്റെ ലീഡിൽ നിൽക്കെ ഒരു മാറ്റവുമായാണ് ഇറ്റലി ഇറങ്ങിയത്. പ്രീക്വാർട്ടർ ഘട്ടത്തിലേക്ക് യോഗ്യത നേടിയതിനാൽ പ്രധാന താരങ്ങൾക്ക് പരുക്ക് പറ്റാതിരിക്കാൻ ഇറ്റലിയുടെ പ്രതിരോധനിരയിലെ പ്രധാനിയായ ബോന്നുച്ചിയെ പരിശീലകൻ റോബർട്ടോ മാൻചീനി പിൻവലിച്ചു. സമനില ഗോൾ നേടാൻ ഇറങ്ങിയ വെയ്ൽസിന് പക്ഷേ കാര്യങ്ങൾ എളുപ്പമായിരുന്നില്ല. 51ാം മിനിറ്റിൽ വെയ്ൽസ് അവരുടെ ബോക്സിന് മുന്നിൽ വീണ്ടും ഫ്രീകിക്ക് വഴങ്ങി. ബെർണാദേസ്ചി എടുത്ത തകർപ്പൻ ഫ്രീക്കിക്കിൽ ഇറ്റലി തങ്ങളുടെ രണ്ടാം ഗോളും നേടേണ്ടതായിരുന്നു. താരത്തിൻ്റെ കിക്ക് വെയ്ൽസ് ഒരുക്കിയ പ്രതിരോധ മതിലും കടന്ന് വെയ്ൽസ് ഗോളിയായ വാർഡിനേയും കീഴടക്കിയെങ്കിലും പോസ്റ്റിൽ തട്ടി പുറത്തേക്കാണ് പോയത്.
പിന്നാലെ വെയ്ൽസിന് മത്സരത്തിൽ തിരിച്ചടിയായി അവരുടെ യുവതാരമയ അംപാഡുവിന് നേരെ റഫറി ചുവപ്പ് കാർഡ് ഉയർത്തി. വെയ്ൽസിൻ്റെ സെൻ്റർ ബാക്കായ താരം ഇറ്റലി താരമായ ബെർണാദേസ്ചിയെ ഫൗൾ ചെയ്തതിന് ആയിരുന്നു റഫറി കാർഡ് ഉയർത്തിയത്. റഫറിയുടെ തീരുമാനത്തിനെതിരെ വെയ്ൽസ് താരങ്ങൾ പ്രതിഷേധിച്ചെങ്കിലും വാർ പരിശോധനക്ക് ശേഷവും റഫറി തൻ്റെ തീരുമാനത്തിൽ ഉറച്ചു നിന്നതോടെ വെയ്ൽസിന് ബാക്കിയുള്ള സമയം പത്തു പേരുമായാണ് കളിക്കേണ്ടി വന്നത്.
ഇതിനിടെ വെയ്ൽസിന് കളിയിൽ ഒപ്പമെത്താൻ ഒരു സുവർണാവസരം ലഭിച്ചെങ്കിലും ക്യാപ്റ്റൻ ബെയ്ൽ അത് പുറത്തേക്ക് അടിച്ച് കളഞ്ഞു. 76ാം മിനിറ്റിൽ ഇറ്റലി ബോക്സിലേക്ക് വന്ന ഒരു ലോങ്ങ് ഫ്രീകിക്കിലേക്ക് ചാടിയ വെയ്ൽസ് പ്രതിരോധ താരമായ റോഡോണിൻ്റെ ഹെ ചെന്നത് ആരാലും മാർക് ചെയ്യപ്പെടാതെ നിന്ന ബെയ്ലിന് അടുത്തേക്ക് ആയിരുന്നു. സുഖമായി ഗോൾ നേടാൻ കഴിയുമായിരുന്നെങ്കിലും താരത്തിൻ്റെ ശക്തിയേറിയ വോളി ക്രോസ് ബാറിന് മുകളിലൂടെ പറന്നു.
പിന്നീട് കളിയിൽ അധികം അവസരങ്ങൾ അവർക്ക് സൃഷ്ടിക്കാൻ കഴിഞ്ഞില്ല. മറുവശത്ത് വലിയ സാഹസങ്ങൾക്ക് മുതിരാതെ ചെറിയ ചെറിയ മുന്നേറ്റങ്ങൾ നടത്തി ഇറ്റലി നിന്നു. ഇതിൽ അവർ വീണ്ടും ഗോൾ കണ്ടെത്തേണ്ടതായിരുന്നെങ്കിലും ഇക്കുറി വെയ്ൽസ് ഗോളി അപകടം ഒഴിവാക്കി.
സ്വിറ്റ്സർലൻഡ് – തുർക്കി
ഗ്രൂപ്പ് എ യിലെ മറ്റൊരു മത്സരത്തിൽ തുർക്കിക്കെതിരെ തകർപ്പൻ വിജയമാണ് സ്വിറ്റ്സർലൻഡ് നേടിയത്. മികച്ച മാർജിനിൽ ജയിച്ചാൽ മാത്രമേ രണ്ടാം സ്ഥാനക്കാരായി ഗ്രൂപ്പിൽ നിന്ന് പ്രീക്വാർട്ടറിലേക്ക് മുന്നേറാൻ സാധിക്കൂ എന്നതിനാൽ സ്വിസ് ടീം തുടക്കം മുതൽ ആക്രമിച്ചാണ് കളിച്ചത്. കളിയിലുടനീളം മികച്ചു നിന്ന അവർ ഒന്നിനെതിരെ മൂന്ന് ഗോൾകൾക്കാണ് തുർക്കിയെ തോൽപ്പിച്ചത്. ഷേർഡാൻ ഷക്കീരി ഇരട്ട ഗോളുകളുമായി തിളങ്ങി. മറുവശത്ത് കറുത്ത കുതിരകൾ എന്ന മേൽവിലാസത്തിൽ യൂറോ കളിക്കാനെത്തിയ തുർക്കി ഒരു മത്സരം പോലും ജയിക്കാതെയാണ് പുറത്തായത്.
വലിയ മാർജിനിൽ ജയിക്കാൻ കഴിയാഞ്ഞതിനാൽ സ്വിസ് ടീം നാല് പോയിൻ്റുമായി മൂന്നാം സ്ഥാനത്താണ്. വെയ്ൽസിനും മൂന്ന് പോയിൻ്റ് ആണ് ഉള്ളതെങ്കിലും കുറവ് ഗോൾ വഴങ്ങിയതിനാൽ അവർ രണ്ടാം സ്ഥാനക്കാരായി യോഗ്യത നേടി.
click on malayalam character to switch languages