ലണ്ടൻ: കൺസർവേറ്റിവ് പാർട്ടി സ്ഥാനാർത്ഥി ഷോൺ ബെയ്‌ലിക്കെതിരെ നിർണായക വിജയം നേടിയതിന് ശേഷം ലണ്ടൻ മേയറായി ലേബർ സ്ഥാനാർത്ഥി സാദിഖ് ഖാൻ രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടു. ഖാൻ 1,206,034 വോട്ടുകൾ നേടി. ലണ്ടൻ മേയർ സ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വോട്ട്. ടോറി സ്ഥാനാർത്ഥി നേടിയതാകട്ടെ 977,601 വോട്ടുകൾ.
സാദിഖ് ഖാന് 228,433 ഭൂരിപക്ഷമാണ് ലഭിച്ചത്, ഇത് റെക്കോർഡിലെ രണ്ടാമത്തെ ഉയർന്ന നേട്ടമാണ്. ടോറി സ്ഥാനാർത്ഥി സാക്ക് ഗോൾഡ്‌സ്മിത്തിനെതിരായ 2016 ലെ തിരഞ്ഞെടുപ്പിലാണ് ഇതിന് മുൻപ് ഏറ്റവും വലിയ ഭൂരിപക്ഷം ഖാന് സമ്മാനിച്ചത്.
ഇനിയും മൂന്ന് വർഷം കൂടിയാണ് സാദിഖ് ഖാൻ മേയറായി സേവനമനുഷ്ഠിക്കുക. കോവിഡിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് ഒരു വർഷം വൈകിയതിനാലാണ് സാധാരണ നാലുവർഷത്തെ കാലാവധി ചുരുക്കിയത്. വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നതിൽ താൻ അങ്ങേയറ്റം വിനീതനാണെന്നും ഒരു “മഹത്തായ മാൻഡേറ്റ്” നേടിയതിൽ അഭിമാനിക്കുന്നുവെന്നും തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
ബ്രെക്സിറ്റ്, കോവിഡ്, കൾച്ചർ വാർസ് എന്നിവയ്ക്ക് ശേഷം രാജ്യം ആഴത്തിൽ ഭിന്നിച്ചുവെന്ന് യുകെയിലുടനീളമുള്ള മറ്റ് തിരഞ്ഞെടുപ്പുകൾ കാണിക്കുന്നതായും അദ്ദേഹം പറഞ്ഞു. വലുതും തിളക്കമാർന്നതുമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിന് ഒരുമിച്ച് പ്രവർത്തിച്ചുകൊണ്ട് ലണ്ടൻ കോവിഡിനെ പരാജയപ്പെടുത്തുമെന്നും സാംസ്കാരിക സാമൂഹിക, വർഗ വിഭജനങ്ങൾക്ക് കുറുകെയുള്ള പാലങ്ങൾ നിർമ്മിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. പാൻഡെമിക് വീണ്ടെടുക്കലിൽ ലണ്ടൻ അതിന്റെ പങ്ക് ഉറപ്പാക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു.
പരാജയപ്പെട്ട കൺസർവേറ്റിവ് സ്ഥാനാർത്ഥി ഷോൺ ബെയ്‌ലി ഖാനെ അഭിനന്ദനങൾ അറിയിച്ചു. ലണ്ടനിലെ കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിനുള്ള നടപടികൾ ഉണ്ടാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ലണ്ടനിൽ ലേബർ പാർട്ടി വീണ്ടും വിജയമുണ്ടാക്കിയെങ്കിലും മറ്റ് ഭാഗങ്ങളിൽ കൺസർവേറ്റിവ് പാർട്ടി വിജയ തേരോട്ടം തുടരുകയാണ്.
click on malayalam character to switch languages