വാഷിങ്ടൺ: ജനം വേണ്ടെന്നുവെച്ചപ്പോൾ ജനാധിപത്യത്തെയും ഭരണകേന്ദ്രത്തെയും അപായപ്പെടുത്താൻ ആഹ്വാനവുമായി തെരുവിലിറങ്ങിയ പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ ഇനിയും വെച്ചുപൊറുപ്പിക്കുന്നതിൽ അർഥമില്ലെന്ന് അമേരിക്കക്കാർ. പുതിയ പ്രസിഡൻറായി ജനുവരി 20ന് ജോ ബൈഡൻ ചുമതലയേൽക്കുംവരെ കാത്തുനിർത്തരുതെന്നും മുന്നേ പുറത്താക്കണമെന്നും അമേരിക്കൻ ജനതയുടെ പകുതിയിലേറെ പേരും വിശ്വസിക്കുന്നു. എ.ബി.സി- ഇപ്സോസ് സർവേയിൽ പെങ്കടുത്ത 56 ശതമാനം പേരും അതിവേഗം ട്രംപിനെ പടികടത്തണമെന്ന് ആവശ്യപ്പെടുന്നു.
അഞ്ചു പേരുടെ മരണത്തിനിടയാക്കി കാപിറ്റോളിൽ കഴിഞ്ഞ ദിവസം റിപ്ലബ്ലിക്കൻ അണികൾ നടത്തിയ ആക്രമണത്തിന് ട്രംപ് നേരിട്ട് ഉത്തരവാദിയാണെന്ന് പറഞ്ഞവർ അതിലേറെയാണ്- 67 ശതമാനം. ബുധനാഴ്ച വൈറ്റ്ഹൗസിനരികെ നടത്തിയ പ്രസംഗത്തിൽ അതിശക്തമായി പൊരുതാൻ അണികളോട് നടത്തിയ ആഹ്വാനമാണ് ആക്രമണത്തിൽ കലാശിച്ചത്. അടിച്ചുതകർത്തും കവർച്ച നടത്തിയും നിയമപാലകർക്കെതിരെ തിരിഞ്ഞും നൂറുകണക്കിന് ട്രംപ് അനുകൂലികൾ കാപിറ്റോളിനകത്ത് വിളയാട്ടം നടത്തുകയായിരുന്നു. അഗ്നിശമന ഉപകരണം ഉപയോഗിച്ചുള്ള അടിയേറ്റ് ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു.
ആയുധങ്ങൾ മാത്രമല്ല, കൈയാമങ്ങളും വ്യാപകമായി കരുതിയായിരുന്നു അക്രമികളുടെ കടന്നുകയറ്റം. യോഗം ചേർന്ന നിയമപാലകരെ കൈയാമം വെച്ച് തട്ടിക്കൊണ്ടുപോകാൻ വരെ ലക്ഷ്യമിട്ടതായാണ് കരുതുന്നത്.
സംഭവം ലോകത്തിനു മുന്നിൽ അമേരിക്കയെ നാണംകെടുത്തിയതിനു പിന്നാലെ യു.എസ് പ്രതിനിധി സഭ ട്രംപിനെതിരെ ഇംപീച്മെൻറ് നടപടികൾ ആരംഭിക്കാൻ തിങ്കളാഴ്ച ചേരുകയാണ്. യു.എസിെൻറ സുരക്ഷ ഗുരുതരമായി അപായപ്പെടുത്തി’യെന്നാണ് ആരോപണം.
യുക്രെയ്ൻ എന്ന യൂറോപ്യൻ രാജ്യത്തെ ഉപയോഗിച്ച് എതിരാളികളെ കുടുക്കാൻ ശ്രമിച്ചെന്ന് ആരോപണത്തിന് നേരത്തെയും ട്രംപ് ഇംപീച്ച്മെൻറ് നടപടികൾ നേരിട്ടിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ല. അമേരിക്കൻ ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രസിഡൻറ് രണ്ടു തവണ ഇംപീച്മെൻറിന് വിധേയമാകുന്നത്. ഒരാൾ പോലും ഇതുവരെയും അങ്ങനെ പുറത്താക്കപ്പെട്ടിട്ടില്ല. അതിനിടെ, ട്രംപിനെ പുറത്താക്കാൻ ആവശ്യപ്പെട്ട് റിപ്പബ്ലിക്കൻ സെനറ്റർ വരെ രംഗത്തെത്തിയത് രാജ്യത്ത് പുതിയ ചരിത്രം സൃഷ്ടിക്കുകയാണ്. അലാസ്ക സെനറ്റർ ലിസ മുർകോവ്സ്കിയാണ് ഉടൻ രാജിവെക്കണമെന്നും ഇനിയും നാശമുണ്ടാക്കരുതെന്നും ട്രംപിനോട് ആവശ്യപ്പെട്ടത്.
ബൈഡനെ കെണിയിലാക്കി ഭരണഘടനയുടെ 25ാം വകുപ്പ് ഭേദഗതിയും അണുവായുധ പ്രയോഗവും നടപ്പാക്കാൻ ട്രംപ് നടത്തിയ നീക്കങ്ങളും തിരിച്ചടിയാകും. മാത്രവുമല്ല, സ്വയം മാപ്പുനൽകുകയോ പിൻഗാമിയിൽനിന്ന് മാപ്പുനേടുകയോ ചെയ്യാത്ത പക്ഷം ഫെഡറൽ പ്രോസിക്യൂഷൻ നടപടികളും ട്രംപിനെ കാത്തിരിക്കുന്നുണ്ട്.
click on malayalam character to switch languages