സുരേന്ദ്രൻ ആരക്കോട്ട് (യുക്മ ന്യൂസ് എഡിറ്റർ)
കൊറോണ വൈറസ് പകരുന്നത് തടയിടാനായി ശക്തമായ നടപടി പ്രഖ്യാപനങ്ങളുമായി ഇന്ത്യ ഗവണ്മെന്റ്. പുറമെ നിന്നും ഇന്ത്യയിലേക്കുള്ള യാത്രകൾക്ക് വിലക്കേർപ്പെടുത്തി. കോവിഡ് -19 ലോകത്തെ ഗ്രസിക്കുന്ന മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിനെതുടർന്നാണ് കൂടുതൽ സമഗ്രമായ നടപടികൾ ഗവണ്മെന്റ് കൈക്കൊള്ളുന്നത്. വിവിധ രാജ്യങ്ങള്‍ വൈറസ് വ്യാപനത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാജ്യാതിര്‍ത്തികള്‍ അടയ്ക്കുന്നത് സംബന്ധിച്ചും വിമാനങ്ങള്‍ റദ്ദാക്കുന്നത് സംബന്ധിച്ചും അതാത് രാജ്യങ്ങള്‍ക്ക് തീരുമാനം എടുക്കാമെന്ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.
നയതന്ത്ര വീസകള്‍ ഒഴികെയുള്ള എല്ലാ വീസകളും ഏപ്രില്‍ 15 വരെ സസ്‌പെന്‍ഡ് ചെയ്യാന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല സമിതി തീരുമാനിച്ചു. യുഎൻ/രാജ്യാന്തര സംഘടനാ പ്രതിനിധി, തൊഴില്‍ വീസകള്‍ക്ക് ഇളവുണ്ട്. മാര്‍ച്ച് 13 മുതല്‍ തീരുമാനം പ്രാബല്യത്തില്‍വരും.
ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് യാത്രചെയ്യേണ്ടി വരുന്നവര്‍ സമീപത്തെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെടണം. ചൈന, ഇറ്റലി, ഇറാന്‍, റിപ്പബ്ലിക് ഓഫ് കൊറിയ, ഫ്രാൻസ്, സ്‌പെയിന്‍, ജര്‍മനി എന്നീ രാജ്യങ്ങളില്‍നിന്ന് വരുന്നവരോ ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവരോ ആയ ഇന്ത്യന്‍ പൗരന്മാര്‍ അടക്കമുള്ളവര്‍ രാജ്യത്തെത്തിയാല്‍ അവരെ 14 ദിവസത്തേക്ക് മറ്റുള്ളവരുമായി സംസർഗ്ഗവിലക്കിൽ നിരീക്ഷണ വിധേയമായി ആശുപത്രിയിൽ പാർപ്പിക്കുന്നതായിരിക്കും.
ഇന്ത്യൻ പാസ്പോര്ട്ട് ഉള്ളവർക്കും ഓ.സി.ഐ കാർഡ് ഉള്ള വിദേശികളായ ഇന്ത്യൻ വംശജർക്കും ഒരേപോലെ ബാധകമാണ് പുതിയ യാത്ര നിബന്ധനകൾ.
click on malayalam character to switch languages