ന്യൂഡൽഹി: ഹാദിയ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ യമനിലുള്ള രണ്ടുപേരെ ചോദ്യം ചെയ്യും. വീഡിയോ കോൾ മുഖേനയാണ് ഇവരെ ചോദ്യം ചെയ്യുക. കേരളത്തിൽ നിന്നുള്ള ഹോമിയോപ്പതി വിദ്യാർഥിനിയായ അഖില അശോകൻ എന്ന പെൺകുട്ടി ഹാദിയയായി മാറിയതിന്‍റെ പശ്ചാത്തലത്തെക്കുറിച്ച് ആയിരിക്കും പ്രധാനമായും ഇവരിൽ നിന്നും അന്വേഷണസംഘം ചോദിച്ചറിയുക. ഷിറിൻ ഷഹാന, ഫസൽ മുസ്തഫ എന്നിവരെയാണ് ചോദ്യം ചെയ്യുക.
മകൾ മതം മാറിയതുമായി ബന്ധപ്പെട്ട് 2016ൽ ആയിരുന്നു ഹാദിയയുടെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചത്. മകൾ മതം മാറിയെന്നും മുസ്ലിം യുവാവിനെ വിവാഹം കഴിക്കാൻ നിർബന്ധിതയായെന്നുമായിരുന്നു ആരോപണം. വിവാഹം ഹൈക്കോടതി അസാധുവാക്കിയതിനെ തുടർന്ന് ഷെഫിൻ ജഹാൻ സുപ്രീംകോടതിയെ സമീപിച്ചു. തുടർന്ന്, കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ എൻ ഐ എയ്ക്ക് സുപ്രീംകോടതി നിർദ്ദേശം നൽകുകയായിരുന്നു.
അതേസമയം, പോപ്പുലർ ഫ്രണ്ടുമായി ചേർന്നു പ്രവർത്തിക്കുന്ന മതസ്ഥാപനമായ സത്യസരണിയിൽ ഹാദിയ കണ്ടുമുട്ടിയ ആളുകൾ അവരെ ‘ബ്രയിൻവാഷ്’ ചെയ്ത് മതംമാറ്റുകയായിരുന്നു എന്ന് സുപ്രീംകോടതിയിൽ നൽകിയ റിപ്പോർട്ടിൽ എൻ ഐ എ പറയുന്നു. യമനിലുള്ള ദമ്പതികളെ ചോദ്യം ചെയ്തു വരികയാണെന്നും എൻ ഐ എ വ്യക്തമാക്കി. സത്യസരണിയിൽ മതപരമായ പഠനങ്ങളാണ് നടത്തുന്നതെന്ന് ഇവർ പറഞ്ഞതായും എൻ ഐ എ റിപ്പോർട്ടിലുണ്ട്.
യമനിലുള്ള ഇവർ ഉടനെയൊന്നും ഇന്ത്യയിലേക്ക് വരുമെന്ന് കരുതുന്നില്ലെന്നും അതുകൊണ്ടു തന്നെ അവിടെയുള്ള പ്രാദേശിക അധികാരികളുടെ സമ്മതത്തോടെ ഇവരെ വിഡിയോ കോളിലൂടെ ചോദ്യം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും എൻ ഐ എ ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സത്യസരണിയിൽ നിന്നുള്ള ആളുകളെ അന്വേഷണത്തിന്‍റെ ഭാഗമായി ചോദ്യം ചെയ്തു വരികയാണ്. മതപ്രചാരണത്തിന്‍റെ ഭാഗമായി മറ്റു മതസ്ഥരെ ഇസ്ലാമിലേക്ക് മതം മാറ്റുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും എൻ ഐ എ പറഞ്ഞു.
click on malayalam character to switch languages