റോം: മാസങ്ങൾ കഴിഞ്ഞും സർക്കാറുണ്ടാക്കാൻ മുന്നണികൾ പാടുപെടുന്നതിനിടെ ധനമന്ത്രിയായി ഇ.യു വിരുദ്ധനായ പൗളോ സവോണയെ കൊണ്ടുവരാനുള്ള നീക്കം പ്രസിഡൻറ് മാറ്റെറല്ല തടഞ്ഞത് ഇറ്റലിയിൽ ഭരണ പ്രതിസന്ധി രൂക്ഷമാക്കി. മാർച്ചിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ ആർക്കും കേവല ഭൂരിപക്ഷമില്ലെങ്കിൽ കൂടുതൽ വോട്ട് നേടിയ ലീഗ്, ഫൈവ് സ്റ്റാർ കക്ഷികൾ ചേർന്ന് പുതിയ സർക്കാർ രൂപവത്കരിക്കുന്നതിെൻറ ഭാഗമായാണ് സവോണയെ ധനമന്ത്രിയായി പ്രഖ്യാപിച്ചത്. എന്നാൽ, രാജ്യത്തെ യൂറോപ്യൻ യൂനിയനിൽനിന്ന് മാറ്റിനിർത്തണമെന്ന് ആവശ്യപ്പെടുന്ന സവോണയെ അംഗീകരിക്കുന്നത് നിക്ഷേപകരുടെ താൽപര്യങ്ങളെ ഹനിക്കുമെന്ന് പറഞ്ഞാണ് പ്രസിഡൻറ് ഇടപെട്ടത്. ഇതോടെ, ഇനി മന്ത്രിസഭ രൂപവത്കരണത്തിനില്ലെന്ന് ലീഗ്, ഫൈവ് സ്റ്റാർ കക്ഷികൾ വ്യക്തമാക്കി. ഇതുവരെയും ഭരണം നടത്തിയ മുഖ്യധാരാ കക്ഷികൾ ഏറെ പിറകിലായതിനാൽ ഇറ്റലിയിൽ ഏറെ വൈകാതെ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന.
പ്രതിസന്ധി മൂർച്ഛിച്ചതോടെ ബജറ്റിന് അംഗീകാരം നൽകുന്നതുൾപ്പെടെ അടിയന്തര ചുമതലകൾ പൂർത്തിയാക്കാൻ ഇടക്കാല പ്രധാനമന്ത്രിയായി മുൻ െഎ.എം.എഫ് ഉദ്യോഗസ്ഥൻ കാർലോ കൊട്ടറെല്ലിയെ പ്രസിഡൻറ് മാറ്റെറല്ല നിയമിച്ചിട്ടുണ്ട്. കോട്ടറെല്ലി സർക്കാറിന് പാർലമെൻറിൽ ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് ഉറപ്പായതിനാൽ രാജ്യം മാസങ്ങൾക്കിടെ വീണ്ടും തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമെന്ന ആശങ്കയുണ്ട്. നിയുക്ത സർക്കാറിന് പിന്തുണ നൽകില്ലെന്ന് പ്രധാന കക്ഷിയായ ഇറ്റാലിയ അറിയിച്ചിട്ടുണ്ട്. മാർച്ച് ആദ്യത്തിൽ തെരഞ്ഞെടുപ്പ് നടന്നിട്ടും മുന്നണി രൂപവത്കരണം വൈകിയത് ഇറ്റലിയിൽ ഭരണ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
ഇതിനൊടുവിലാണ് തീവ്ര വലതുപക്ഷ കക്ഷിയായ ഫൈവ് സ്റ്റാറും മറ്റൊരു വലതുപക്ഷ കക്ഷിയായ ലീഗും ചേർന്ന് മന്ത്രിസഭ രൂപവത്കരണത്തിന് നീക്കം ആരംഭിച്ചത്. ഇരുകക്ഷികളും അവസാന നീക്കങ്ങളിലേക്ക് കടക്കുന്നതിനിടെയാണ് പ്രസിഡൻറ് മാറ്ററെല്ലയുടെ ഇടപെടൽ. സവോണയുടെ പേരുവെട്ടിയ മാറ്ററെല്ലയെ ഇംപീച് ചെയ്യണമെന്ന് ഫൈവ്സ്റ്റാർ നേതാവ് ലുയിജി ഡി മായോ ആവശ്യപ്പെട്ടു.
വീണ്ടും തെരഞ്ഞെടുപ്പുണ്ടായാൽ ലീഗിനൊപ്പം ചേർന്ന് തെരഞ്ഞെടുപ്പിനെ നേരിടാനാണ് ഫൈവ് സ്റ്റാറിെൻറ നീക്കം.
click on malayalam character to switch languages