1 GBP = 107.80
breaking news

വിദ്യാർഥി രാഷ്ട്രീയത്തിൽനിന്ന് കേന്ദ്ര മന്ത്രി പദവിയിലേക്ക്

വിദ്യാർഥി രാഷ്ട്രീയത്തിൽനിന്ന് കേന്ദ്ര മന്ത്രി പദവിയിലേക്ക്

നരേന്ദ്ര മോദി സർക്കാറി​െൻറ രണ്ടാമൂഴത്തിൽ കേന്ദ്രമന്ത്രിയാവുന്ന വി. മുരളീധരൻ തലശ്ശേരി എരഞ്ഞോളി സ്വദേശിയാണ്. കോൺഗ്രസ് ആഭിമുഖ്യമുള്ള കുടുംബത്തിലാണ് ജനിച്ചത്. സ്കൂൾ കാലഘട്ടത്തിൽ തന്നെ എ.ബി.വി.പിയുടെ സജീവ പ്രവർത്തകനായിരുന്നു. അടിയന്തരാവസ്ഥ കാലഘട്ടത്തിലാണ് പൊതു പ്രവർത്തകൻ എന്ന നിലയിൽ വി. മുരളീധരൻ രംഗത്തെത്തുന്നത്. തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ നിന്നും ഇംഗ്ലീഷ് ലിറ്ററേച്ചറിൽ  ബിരുദം നേടി. 1980ൽ എ.ബി.വി.പി സംസ്ഥാന ജോയിൻറ് സെക്രട്ടറിയായി. 1983ൽ 25ാം വയസിൽ സർക്കാർ ജോലി രാജിവെച്ച് വി. മുരളീധരൻ എ.ബി.വി.പിയുടെ സംസ്ഥാന സംഘടനാ സെക്രട്ടറിയായി ചുമതലയേറ്റു. 1987 മുതൽ 1990 വരെ സംസ്ഥാന സംഘടനാ സെക്രട്ടറി ചുമതലയോടൊപ്പം എബിവിപി അഖിലേന്ത്യാ സെക്രട്ടറിയായും പ്രവർത്തിച്ചു.

1998ലെ ലോക്സഭാ തിരഞ്ഞെടുപ്പിലൂടെയാണ് മുരളീധരൻ ബി.ജെ.പി നേതൃത്വനിരയിലേക്ക് വരുന്നത്. 1999ൽ എ.ബി. വാജ്പേയ് സർക്കാർ അധികാരത്തിലേറിയ ശേഷം നെഹ്റു യുവ കേന്ദ്രയുടെ ചെയർമാനായി. 2002 മുതൽ 2004 വരെ നെഹ്റു യുവകേന്ദ്രയുടെ ഡയറക്ടർ ജനറലും ഖാദി വില്ലേജ് കമ്മീഷനു കീഴിലെ യൂത്ത് എംപ്ലോയിമ​െൻറ് ജെനറേഷൻ ടാസ്ക് ഫോർസി​െൻറ കൺവീനറുമായിരുന്നു. ബി.ജെ.പിയുടെ ദേശീയ നിർവാഹക സമിതി അംഗമാണ്. ഏറെ കാലം ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിച്ച മുരളീധരന് ബി.ജെ.പി കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധമുണ്ട്.

2018 ഏപ്രിൽ 3 ന് മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാംഗമായി. കേരളത്തിൽ നിന്ന് അൽഫോൺസ് കണ്ണന്താനം, കുമ്മനം രാജശേഖരൻ എന്നിവരെയെല്ലാം പിന്തള്ളിയാണ് വി. മുരളീധരന് നറുക്ക് വീണത്.

ഇപ്പോൾ കോഴിക്കോട് എരഞ്ഞിപ്പാലത്താണ് താമസം. ചേളന്നൂർ എസ്.എൻ. കോളേജിലെ സംസ്കൃതം അദ്ധ്യാപികയായ ഡോ. കെ.എസ് ജയശ്രീയാണ് ഭാര്യ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more