സതാംപ്ടണ്: ഇംഗ്ലണ്ടിനെതിരേയുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യയ്ക്ക് 27 റണ്‍സ് ലീഡ്. ഇംഗ്ലണ്ട് ഉയർത്തിയ 246 റണ്‍സ് സ്കോർ പിന്തുടർന്ന ഇന്ത്യ 273-ന് എല്ലാവരും പുറത്തായി. മധ്യനിര തകർന്ന ഇന്ത്യയെ വാലറ്റത്തെ കൂട്ടുപിടിച്ച് ചേതേശ്വർ പുജാര കരകയറ്റുകയായിരുന്നു. 132 റണ്‍സുമായി പുജാര പുറത്താകാതെനിന്നു. ഇംഗ്ലണ്ടിനായി മോയിൻ അലി 63 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് നേടി.
വിക്കറ്റ് നഷ്ടമാകാതെ 19 റണ്‍സ് എന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക്, ഈ സ്കോറിനോട് 18 റണ്‍സ് കൂടി കൂട്ടിച്ചേർത്തപ്പോൾ കെ.എൽ. രാഹുലിനെ (19) നഷ്ടപ്പെട്ടു. പുജാരയ്ക്കൊപ്പം ശിഖർ ധവാൻ ക്ഷമയോടെ ബാറ്റ് വീശിയെങ്കിലും ഈ കൂട്ടുകെട്ടിന് അധികം ആയുസില്ലായിരുന്നു. ധവാനെ (23) ബ്രോഡ് ജോസ് ബട്ലറുടെ കൈകളിലെത്തിച്ചു. ഇതോടെ ഇന്ത്യയുടെ നായകൻ കളത്തിലെത്തി.
22-ാം ഓവറിന്റെ അഞ്ചാം പന്തിൽ ജയിംസ് ആൻഡേഴ്സണെ ഫോറിലേക്ക് പായിച്ച് കോഹ് ലി ടെസ്റ്റിൽ 6000 റണ്‍സ് തികച്ചു. ഉച്ചഭക്ഷണത്തിനു പിരിഞ്ഞപ്പോൾ ഇന്ത്യ രണ്ടു വിക്കറ്റിന് 100 റണ്‍സ് എന്ന നിലയിലായിരുന്നു. ഉച്ചഭക്ഷണത്തിനുശേഷം കോഹ് ലി(46)യെ വീഴ്ത്തി സാം കരൻ നിർണായമായ 92 റണ്‍സ് സഖ്യം തകർത്തു. നന്നായി തുടങ്ങിയ രഹാനെ(11)യ്ക്ക്് അധികം പിടിച്ചുനിൽക്കാനായില്ല. രഹാനെയെ ബെൻ സ്റ്റോക്സ് വിക്കറ്റിനു മുന്നിൽ കുരുക്കി.
ഇതിനുശേഷമായിരുന്നു മോയിൻ അലിയുടെ പ്രകടനം. ഋഷഭ് പന്ത് 29 പന്ത് നേരിട്ട് റണ്ണൊന്നുമെടുക്കാതെ മടങ്ങി. നേരിട്ട രണ്ടാം പന്തിൽ തന്നെ ഫോർ നേടിയ ഹർദിക് പാണ്ഡ്യക്ക് ഈ സ്കോറിനപ്പുറം പോകാനായില്ല. പാണ്ഡ്യയെ അലി ജോ റൂട്ടിന്റെ കൈകളിലെത്തിച്ചു. അശ്വിനും മുഹമ്മദ് ഷാമിയും വന്നപോലെ മടങ്ങിയതോടെ ഇന്ത്യ 195/8 എന്ന നിലയിലേക്കു തകർന്നു.
എന്നാൽ പുജാര ഒരറ്റത്തു പിടിച്ചുനിന്നു. ഒന്‍പതാം വിക്കറ്റിൽ ഇഷാന്ത് ശർമ (14) യ്ക്കൊപ്പം 32 റണ്‍സിന്റെയും അവസാന വിക്കറ്റിൽ ജസ്പ്രീത് ബുംറ (6) യ്ക്കൊപ്പം 46 റണ്‍സിന്റെയും കൂട്ടുകെട്ട് പുജാര സൃഷ്ടിച്ചു. ഇതിനിടെ സെഞ്ചുറിയും പുജാര പൂർത്തിയാക്കി. മൂന്നു വിക്കറ്റുമായി സ്റ്റ്യുവർട്ട് ബ്രോഡ് അലിക്കു മികച്ച പിന്തുണ നൽകി.
click on malayalam character to switch languages