1 GBP = 104.15
breaking news

സിൽവർ ലൈൻ; മുഖ്യമന്ത്രി പിണറായി നാളെ പ്രധാനമന്ത്രിയെ നേരിൽക്കാണും

സിൽവർ ലൈൻ; മുഖ്യമന്ത്രി പിണറായി നാളെ പ്രധാനമന്ത്രിയെ നേരിൽക്കാണും

സിൽവർ ലൈൻ പദ്ധതിയെപ്പറ്റിയുള്ള വിവാദങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ച നടത്താനായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഡൽഹിയിലേക്ക് പോവും. കെ റെയിൽ യാഥാർത്ഥ്യമാക്കാൻ കേന്ദ്ര പിന്തുണ തേടുകയാണ് കൂടിക്കാഴ്ച്ചയുടെ ലക്ഷ്യം. വായ്പാ വിഷയത്തിലെ പ്രശ്നങ്ങൾ ഉൾപ്പടെ പ്രധാനമന്ത്രിയുമായി ചർച്ച ചെയ്യും.

സിൽവർ ലൈൻ വിഷയത്തിൽ സ്വകാര്യ അന്യായവുമായി നാട്ടുകാർ കോടതിയിയെ സമീപിക്കാനൊരുങ്ങുകയാണ്. സർവേ നടത്താനെത്തിയ ഉദ്യോ​ഗസ്ഥരെ എതിർ കക്ഷിയാക്കി കേസ് നൽകും. കോഴിക്കോട് കോടതിയിൽ വീട്ടുകാർ പ്രത്യേകമായി പരാതി നൽകും. ഉദ്യോ​ഗസ്ഥരുടെ പേരുകൾ സഹിതം കേസ് നൽകുമെന്നാണ് സമര സമിതി നേതാക്കൾ വ്യക്തമാക്കുന്നത്.

സിൽവർ ലൈൻ പദ്ധതിയിൽ ബഫർ സോണുണ്ടാകുമെന്നും ഈ വിഷയത്തിൽ കെ റെയിൽ എം.ഡി പറഞ്ഞതാണ് വസ്തുതയെന്നും ചൂണ്ടിക്കാട്ടി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രം​ഗത്തെത്തിയിരുന്നു. ബഫർ സോണുണ്ടാകില്ലെന്ന പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ എത്തിയതിന് പിന്നാലെയാണ് കോടിയേരി ഇതിൽ വ്യക്തത വരുത്തിയത്. സിൽവർ ലൈനുവേണ്ടി ബലം പ്രയോ​ഗിച്ച് ആരുടെയും ഭൂമി ഏറ്റെടുക്കില്ല. ഭൂമി ഏറ്റെടുക്കുന്നതിന് മുമ്പ് ജനങ്ങളുമായി ചർച്ച നടത്താൻ തയ്യാറാണ്. ബി.ജെ.പി-കോൺ​ഗ്രസ് സമാന്തര സമരത്തെ രാഷ്ട്രീയമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിഷേധത്തെ പ്രതിരോധിക്കാന്‍ വ്യാപകമായ പ്രചാരണം നടത്താന്‍ നേരത്തെ സിപിഐഎം തീരുമാനിച്ചിരുന്നു. പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് സര്‍ക്കാര്‍ ഇതിനോടകം നിലപാടെടുത്തിട്ടുണ്ട്.

എന്നാല്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ ജനരോഷത്തിന് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന് അടിയറവ് പറയേണ്ടിവരുമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. ജനകീയ പ്രതിഷേധങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിടുന്ന ശൈലിയില്‍ തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയനും നേരിടുന്നതെന്ന് പ്രതിപക്ഷ നേതാവ് ആക്ഷേപിച്ചു. കര്‍ഷക സമരത്തിന് മുന്നില്‍ നരേന്ദ്ര മോദി കീഴടങ്ങിയ അതേ അനുഭവം പിണറായിക്കുമുണ്ടാകും. സജി ചെറിയാനും കൂട്ടരും മുഖ്യമന്ത്രിയുടെ രാജസദസിലെ വിദൂഷകരാണന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more