1 GBP = 104.16
breaking news

ദേശീയ പണിമുടക്ക്: രണ്ടാംദിനം: വ്യാപക അക്രമം; KSEB ജീവനക്കാർക്ക് മർദനം; KSRTC ബസിനുനേരെ ആക്രമണം; 15 അധ്യാപകരെ പൂട്ടിയിട്ടു

ദേശീയ പണിമുടക്ക്: രണ്ടാംദിനം: വ്യാപക അക്രമം; KSEB ജീവനക്കാർക്ക് മർദനം; KSRTC ബസിനുനേരെ ആക്രമണം; 15 അധ്യാപകരെ പൂട്ടിയിട്ടു

തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം സംസ്ഥാനത്ത് വ്യാപക അക്രമം. സംസ്ഥാന വ്യാപകമായി നിരത്തുകളിൽ വാഹനങ്ങൾ തടഞ്ഞു. തുറന്നുവെച്ച ഓഫീസുകൾക്കുനേരെയും അക്രമമുണ്ടായി. സ്കൂളുകളിലെത്തിയ അധ്യാപകരെ മുറിക്കുള്ളിൽ പൂട്ടിയിട്ട സംഭവവും ഉണ്ടായി. തിരുവനന്തപുരം ലുലുമാളിന് മുന്നില്‍ സമരാനുകൂലികളുടെ പ്രതിഷേധമുണ്ടായി ജീവനക്കാരെ തടഞ്ഞു. അടച്ചിട്ട മാളിന്റെ ഗേറ്റിന് മുന്നില്‍ സമരാനുകൂലികള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്നീട് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

കെഎസ്ഇബി ഓഫീസിൽ ജോലിക്കെത്തിയവർക്ക് മർദനം

കെഎസ്ഇബി ഓഫീസിൽ സമരാനുകൂലികളുടെ അതിക്രമം.
പാലക്കാട് പാടൂർ KSEB ഓഫീസിൽ ജോലിയ്ക്കെത്തിയവരെ സമരക്കാർ മർദ്ദിച്ചുവെന്നാണ് പരാതി.

അസിസ്റ്റന്റ് എഞ്ചിനീയറടക്കം എട്ടുപേർക്ക് പരിക്കേറ്റു. അക്രമത്തിൽ പരിക്കേറ്റവരെയെല്ലാം ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിന് നേതൃത്വം നൽകിയത് പാടൂർ സി പി എം ലോക്കൽ സെക്രട്ടറിയെന്നാണ് ആരോപണം.

തിരുവനന്തപുരത്ത് കെഎസ്ആർടിസി ജീവനക്കാർക്ക് മർദനം; കണ്ടക്ടറുടെ തലയിൽ തുപ്പി

പാപ്പനംകോട് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും നേരെ സമരാനുകൂലികളുടെ അക്രമം. ജീവനക്കാരെ ക്രൂരമായി മര്‍ദിക്കുകയും കണ്ടക്ടറുടെ തലയില്‍ തുപ്പുകയും ചെയ്തു. അമ്പതോളം സമരാനുകൂലികളാണ് അക്രമം അഴിച്ചുവിട്ടത്. ഡ്രൈവര്‍ സജിയേയും കണ്ടക്ടര്‍ ശരവണനേയും തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തുനിന്ന് കളിയിക്കാവിളയിലേക്ക് പോകുകയായിരുന്നു ബസ്. എസ്‌കോര്‍ട്ടായി പൊലീസ് ജീപ്പും ഉണ്ടായിരുന്നു.

പാപ്പനംകോട് എത്തിയപ്പോള്‍ സമരപ്പന്തലില്‍ നിന്ന് ഓടിവന്ന അമ്പതില്‍ അധികം ആളുകള്‍ ബസ് തടഞ്ഞുനിര്‍ത്തി ജീവനക്കാരെ മര്‍ദ്ദിക്കുകയായിരുന്നു. സമരാനുകൂലികള്‍ ബസിനുള്ളില്‍ കയറി കണ്ടക്ടറേയും ഡ്രൈവറേയും ചവിട്ടുകയും കണ്ടക്ടറുടെ തലയില്‍ തുപ്പുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്ന വിരലിലെണ്ണാവുന്ന പൊലീസുകാര്‍ക്ക് സമരാനുകൂലികളെ നിയന്ത്രിക്കാനായില്ല.

കൊല്ലത്ത് 15 അധ്യാപകരെ ക്ലാസ് മുറിയിൽ പൂട്ടിയിട്ടു; അസഭ്യവർഷം

കടയ്ക്കൽ ചിതറ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ ജോലിക്കെത്തിയ 15 അധ്യാപകരെ സമരാനുകൂലികൾ ക്ലാസ് മുറിയിൽ പൂട്ടിയിട്ടു. പിടിഎ പ്രസിഡന്റും സിപിഎമ്മിന്റെ ലോക്കൽ കമ്മിറ്റി അംഗവും ചിതറ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനും മുൻ ചിതറ പഞ്ചായത്ത് അംഗവുമായ എസ് ഷിബുലാലിന്റെ നേതൃത്വത്തിലാണ് അധ്യാപകരെ പൂട്ടിയിട്ടത്. അധ്യാപകർക്കുനേരെ അസഭ്യവർഷവും നടത്തി. വൈകിട്ട് പുറത്തിറങ്ങുമ്പോള്‍ ‘കാണിച്ചുതരാമെന്ന്’ ഷിബുലാല്‍ അധ്യാപകരെ ഭീഷണിപ്പെടുത്തി. അധ്യാപകർ ഏറെ നേരം ക്ലാസ്മുറിയിൽ തുടർന്നു. പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് അധ്യാപകർ ആരോപിച്ചു.

രോഗിയുമായി വന്ന ആംബുലൻസ് തടഞ്ഞു

ആറ്റിങ്ങലിൽ രോഗിയുമായി വന്ന ആംബുലൻസ് സമരാനുകൂലികൾ തടഞ്ഞു. പാരിപ്പള്ളിയിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോയി മടങ്ങി വരികയായിരുന്ന ആംബുലൻസ് ആണ് ആറ്റിങ്ങലിൽ തടഞ്ഞത്. വാഹനത്തിന്റെ താക്കോൽ സമരാനുകൂലികൾ വലിച്ചൂരി. തടയാൻ ശ്രമിച്ച ഡ്രൈവർക്ക് പരിക്കേറ്റു. രോഗിയെ വീട്ടിലാക്കി തിരിച്ചു വന്ന ശേഷം ആംബുലൻസ് ഡ്രൈവർ ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

ഇടുക്കിയിൽ സമരത്തിനിടെ സംഘർഷം; എംഎൽഎയ്ക്ക് പരിക്ക്

സമരാനുകൂലികൾ വാഹനം തടയുന്നതിനിടെയുണ്ടായ സംഘർഷത്തിൽ എംഎൽഎ എ. രാജക്ക് പരിക്കേറ്റു. ദേവികുളം എംഎൽഎ എ രാജയെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എംഎൽഎയെ മർദിച്ച പൊലീസിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സിപിഎം രംഗത്തെത്തി. മൂന്നാറില്‍ സമരാനുകൂലികളും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. സമരവേദിയില്‍ എം എൽ എ പ്രസംഗിക്കുന്നതിനിടെ എത്തിയ വാഹനം സമരക്കാര്‍ തടയുകയായിരുന്നു. ഇതോടെ പൊലീസ് ഇടപെടുകയും സംഘർഷം ഉന്തിലും തള്ളിലും കലാശിക്കുകയുമായിരുന്നു.

പൊലീസ് ഇടപെട്ടതോടെ എംഎല്‍എ നേരിട്ട് വേദിയില്‍ നിന്ന് ഇറങ്ങിവരികയായിരുന്നു. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ രാജ താഴെ വീണു. സംഘർഷത്തിൽ ചെവിക്ക് പരിക്കേറ്റുവെന്നും വിവരമുണ്ട്. പൊതുപണിമുടക്കിന്റെ ആദ്യ ദിനം ഇടുക്കിയില്‍ ശാന്തമായിരുന്നു. മൂന്നാര്‍ അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ആളുകളുടെ എണ്ണം കുറവായിരുന്നു. മൂന്നാര്‍ മേഖലയിലെ കടകമ്പോളങ്ങളും അടഞ്ഞു കിടക്കുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more