ന്യൂഡൽഹി:രാജ്യത്തെ സ്‌ത്രീ സമൂഹത്തിന്റെ വലിയൊരു ആവശ്യം അംഗീകരിച്ചു കൊണ്ട് സാനിട്ടറി നാപ്‌കിൻ ജി. എസ്. ടിയിൽ നിന്ന് പൂർണമായി ഒഴിവാക്കി. ഇന്നലെ ഇവിടെ ചേർന്ന 28-ാമത് ജി. എസ്.ടി കൗൺസിൽ യോഗമാണ് സുപ്രധാനമായ ഈ തീരുമാനം എടുത്തത്.
രക്ഷാബന്ധൻ ഉത്സവം ആസന്നമായിരിക്കെ രാഖിയെയും നികുതിയിൽ നിന്ന് ഒഴിവാക്കി. കൂടാതെ മാർബിൾ, കല്ല്, തടി എന്നിവയിലുണ്ടാക്കുന്ന വിഗ്രഹങ്ങൾ, വിറ്റാമിനുകൾ ചേർത്ത പാല് തുടങ്ങിയവയെയും ജി.എസ്.ടിയിൽ നിന്ന് ഒഴിവാക്കി. ഇതിനെല്ലാം നിലവിൽ 12% നികുതി ഈടാക്കിയിരുന്നു.
ഫ്രിഡ്‌ജ്, 27ഇഞ്ച് വരെയുള്ള ടെലിവിഷൻ, വാഷിംഗ്‌മെഷീൻ, ഗ്രൈൻഡർ, എയർകണ്ടീഷണർ, വാട്ടർ കൂളർ തുടങ്ങിയ ജനപ്രിയ ഗൃഹോപകരണങ്ങൾ ഉൾപ്പെടെ 17 ഇനങ്ങളുടെ നികുതി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചു. മൊത്തം നൂറോളം ഉൽപ്പന്നങ്ങളുടെ നിരക്കാണ് ഇന്നലെ പുതുക്കി നിശ്‌ചയിച്ചത്. പുതിയ നിരക്കുകൾ ഈ മാസം 27ന് നിലവിൽ വരും.
ധനമന്ത്രിയുടെ താൽക്കാലിക ചുമതലയുള്ള മന്ത്രി പിയൂഷ് ഗോയലിന്റെ അദ്ധ്യക്ഷയിൽ ചേർന്ന കൗൺസിൽ യോഗം പൊതുതിരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടുള്ള ജനപ്രിയ തീരുമാനമാനങ്ങളാണ് എടുത്തിരിക്കുന്നത്.. നികുതി കുറയ്‌ക്കുന്നതിലൂടെ ഖജനാവിന് 7,000കോടി രൂപയുടെ നഷ്‌ടമുണ്ടാകും. 2017 നവംബറിൽ 200 സാധനങ്ങളുടെയും ഇക്കൊല്ലം ജനുവരിയിൽ 29 സാധനങ്ങളുടെയും നികുതി കുറച്ചിരുന്നു.
ഒറ്റ റിട്ടേൺ ഫയലിംഗ് അംഗീകരിച്ച യോഗം അഞ്ചുകോടി രൂപ വരെ വരുമാനമുള്ളവർ മാസം തോറും റിട്ടേൺ സമർപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കലാക്കി. എന്നാൽ നികുതി മാസം തോറും അടയ്‌ക്കണം. വലിയ വിഭാഗം കച്ചവടക്കാർക്ക് ഇത് പ്രയോജനപ്പെടും.
പഞ്ചസാരയ്‌ക്ക് സെസ് ഏർപ്പെടുത്തുന്നത് നീട്ടിവച്ചു.
click on malayalam character to switch languages