ലണ്ടൻ: കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ ലോംഗ് കോവിഡ് ബാധിച്ച പ്രധാന തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകുന്നതിനായി പ്രധാനമന്ത്രി ബോറിസ് ജോൺസണും സർക്കാരിനും മേൽ സമ്മർദ്ദമേറുന്നു. ഏകദേശം അറുപത്തിയഞ്ചോളം എംപിമാരും പിയർമാരും ഒപ്പിട്ട നിവേദനമാണ് പ്രധാനമന്ത്രിക്ക് സമർപ്പിച്ചിരിക്കുന്നത്. ലോംഗ് കോവിഡ് ഒരു തൊഴിൽ രോഗമായി അംഗീകരിക്കണമെന്നും ഇവർ നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നേഴ്സുമാരും ഡോക്ടർമാരും അടങ്ങിയ മുൻനിര ആരോഗ്യപ്രവർത്തകരിലും മറ്റു കീ വർക്കർമാരിലും ലോംഗ് കോവിഡ് ബാധിച്ചവർക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൂടുതൽ എംപിമാരും രംഗത്തെത്തിയേക്കും.
കൊറോണ വൈറസിന്റെ ദുരന്തഫലങ്ങൾ പരിശോധിക്കുന്ന എംപിമാരുടെ സമിതിയുടെ അധ്യക്ഷനായ ലയല മൊറാൻ, “പാൻഡെമിക്കിന്റെ യഥാർത്ഥ ഹീറോകളെ” സർക്കാർ ഉപേക്ഷിക്കരുതെന്ന് പറഞ്ഞു.
പ്രധാനപ്പെട്ട തൊഴിലുടമകൾ ജീവനക്കാർക്ക് നിലവിലുള്ള ചികിത്സാ പിന്തുണ പൂർണ്ണമായി ഉപയോഗപ്പെടുത്തുന്നുവെന്നും എന്നാലിത് പര്യാപ്തമല്ലെന്നും ഒരു ആരോഗ്യ വക്താവ് പറയുന്നു.
വൈറസ് ബാധിച്ച് ആഴ്ചകളോ മാസങ്ങളോ ആളുകൾ അനുഭവിക്കുന്ന വ്യത്യസ്ത ലക്ഷണങ്ങളുടെ ഒരു ശ്രേണിയായി ലോംഗ് കോവിഡ് മാറുന്നു. മാനസികവും ശാരീരികവുമായി തന്നെ പലർക്കും മുന്നോട്ടുള്ള ജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അവരിൽ ചിലർക്ക് രോഗം ഗുരുതരാവസ്ഥയിലല്ലെങ്കിലും ഇത് മൂലമുള്ള പ്രശ്നങ്ങൾ നിരവധിയാണ്.
ബ്രിട്ടീഷ് മെഡിക്കൽ ജേണൽ പറയുന്നതനുസരിച്ച്, ഏകദേശം 10% ആളുകളിൽ ലോംഗ് കോവിഡ് സംഭവിക്കുമെന്നാണ് കരുതുന്നത്. എന്നാൽ ഇത് പരിശോധിക്കപ്പെട്ടവരിൽ മാത്രമേ കാണുന്നുള്ളൂ, ലക്ഷണങ്ങളില്ലാതെ രോഗം കടന്ന് പോയവരിലും ലോംഗ് കോവിഡിന്റെ അനന്തര ഫലങ്ങൾ ഉണ്ടാകാമെന്ന് സൂചിപ്പിക്കുന്നു. പാൻഡെമിക്കിന്റെ ആദ്യഘട്ടത്തിൽ വൈറസ് ബാധിച്ച ചിലരെ കണക്കുകളിൽ കാണാനില്ല എന്നതും വസ്തുതയാണ്.
ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്ന കോവിഡിന്റെ ദീർഘകാല പ്രത്യാഘാതങ്ങളെക്കുറിച്ചും അത് എങ്ങനെ കൈകാര്യം ചെയ്യാമെന്നും മനസിലാക്കാൻ നാല് പഠനങ്ങളിലായി 18.5 മില്യൺ പൗണ്ട് നിക്ഷേപം സർക്കാർ വ്യാഴാഴ്ച പ്രഖ്യാപിച്ചു.
ലിബറൽ ഡെമോക്രാറ്റ് എംപി മിസ് മോറന്റെ നേതൃത്വത്തിൽ കൊറോണ വൈറസിനെക്കുറിച്ചുള്ള ഓൾ പാർട്ടി പാർലമെന്ററി ഗ്രൂപ്പാണ് പ്രധാനമന്ത്രിക്ക് നിവേദനം നൽകിയത്. ഏകദേശം 390,000 ആളുകൾക്ക് യുകെയിൽ ദീർഘകാലമായി കോവിഡ് ഉണ്ടായിരിക്കുമെന്ന് അതിൽ പറയുന്നു. ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെയും ഹൌസ് ഓഫ് ലോർഡ്‌സ് അംഗങ്ങളുടെയും പിന്തുണയുള്ള എംപിമാരുടെ ക്രോസ് പാർട്ടി ഗ്രൂപ്പ് കോവിഡിനെ ഒരു തൊഴിൽ രോഗമായി അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ രീതിയിൽ ഇത് നിർവചിക്കുന്നതിലൂടെ, ജീവനക്കാർക്കും അവരുടെ ആശ്രിതർക്കും ജോലി ചെയ്യുമ്പോൾ വൈറസ് ബാധിച്ചാൽ അവർക്ക് സംരക്ഷണത്തിനും നഷ്ടപരിഹാരത്തിനും അർഹതയുണ്ട്.
click on malayalam character to switch languages