1 GBP = 104.15
breaking news

മുതിർന്ന മാധ്യമ പ്രവർത്തകൻ എ. സഹദേവൻ അന്തരിച്ചു

മുതിർന്ന മാധ്യമ പ്രവർത്തകൻ എ. സഹദേവൻ അന്തരിച്ചു

കോട്ടയം: മുതിർന്ന മാധ്യമ പ്രവർത്തകൻ എ. സഹദേവൻ അന്തരിച്ചു.ചലച്ചിത്ര നിരൂപകൻ, അധ്യാപകൻ  എന്നീ നിലകളിലും ശ്രദ്ധേയനായി. നാലു പതിറ്റാണ്ടോളമായി മാധ്യമരംഗത്തുളള അദ്ദേഹം കോട്ടയത്തെ മാധ്യമ പഠനസ്ഥാപനമായ മാസ്കോമിൽ പ്രഫസർ ആയിരുന്നു.

കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 72 വയസായിരുന്നു. പാലക്കാട് പുതുശേരി സ്വദേശിയായായ അദ്ദേഹം കോഴിക്കാട് കരുവശേരിയിലാണ് താമസം. ഭാര്യ ചെങ്കുളത്ത് പുഷ്പ. മകൾ ചാരുലേഖ.

മൃതദേഹം ഒറ്റപ്പാലം കയറംപാറ പാലിയിൽ മഠത്തിന് സമീപമുള്ള സഹോദരിയുടെ ശ്രീകൈലാസം വീട്ടിൽ എത്തിക്കും. സംസ്കാരം തിരുവില്വാമല പാമ്പാടി ഐവർ മഠം ശ്മശാനത്തിൽ മാർച്ച് 28 വൈകീട്ട് മൂന്നിന്.
1982 ൽ മാതൃഭൂമിയിൽ ചേർന്ന സഹദേവൻ അവിടെ അസിസ്റ്റന്റ് എഡിറ്ററായി.ചിത്രഭൂമിയിലും മാതൃഭൂമി ദിനപത്രത്തിലും വിവിധ ചുമതലകൾ വഹിച്ചു. 2003-ൽ ഇന്ത്യാവിഷൻ തുടങ്ങുമ്പോൾ പ്രോഗ്രാം കൺസൽട്ടന്റായി ദൃശ്യമാധ്യമരംഗത്തേക്ക് ചുവടുവച്ചു. കലാമൂല്യമുള്ള വിദേശ സിനിമകളെ നിരൂപണം ചെയ്യുന്ന ‘24 ഫ്രെയിംസ്’ ഏറെ ശ്രദ്ധയാകർഷിച്ചു. 2016ല്‍ ഇന്ത്യയുടെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ അന്താരാഷ്ട്ര ഡോക്യുമെന്ററി വിഭാഗത്തില്‍ ജൂറിയായും  പ്രവര്‍ത്തിച്ചിരുന്നു.

പ്രസ് അക്കാദമി ഫാക്കൽറ്റിയായിരുന്ന അദ്ദേഹം മാസ്കോം പ്രഫസറായി 5 വർഷമായി പ്രവർത്തിച്ചു വരികയായിരുന്നു. 1996-ലെ പാമ്പൻ മാധവൻ പുരസ്കാരം, 2010-ലെ സംസ്ഥാന ടെലിവിഷൻ അവാർഡ് ടെലിവിഷൻ ചേംബറിന്റെ അവാർഡ് എന്നിവ നേടി. കാണാതായ കഥകൾ എന്ന സമാഹാരത്തിൽ അദ്ദേഹത്തിന്റെ കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സിനിമ നിരൂപകനും അധ്യാപകനുമായ എ സഹദേവന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

മാധ്യമപ്രവർത്തകരിലെ ബഹുമുഖ പ്രതിഭയായിരുന്നു എ സഹദേവൻ. പത്രമാധ്യത്തിൽ തുടങ്ങി ദൃശ്യമാധ്യമങ്ങളിലും അതിന്റെ ആധുനിക രൂപമായ ഓൺലൈൻ മാധ്യമങ്ങളിലും കഴിവ് തെളിയിച്ച അദ്ദേഹത്തിന്റെ പത്ര പ്രവർത്തന മേഖല വിപുലമായിരുന്നു. കായിക, സിനിമാ വാർത്തകൾ കൈകാര്യം ചെയ്യുന്നതിലും വിശകലനത്തിലും വളരെ ശ്രദ്ധേയമായ ഇടപെടലാണ് അദ്ദേഹം നടത്തിയിട്ടുള്ളത്.

ജേർണലിസം അധ്യാപകൻ എന്ന നിലയിൽ വിദ്യാർഥികൾക്ക് വഴികാട്ടിയായിരുന്നു അദ്ദേഹം. കേരളത്തിലെ മാധ്യമപ്രവർത്തകരിൽ വേറിട്ടുനിൽക്കുന്ന സഹദേവന്റെ വിയോഗം മാധ്യമരംഗത്തിന് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more