ന്യൂഡൽഹി: രാജ്യത്ത് ഒരു ലക്ഷം കടന്ന് പ്രതിദിന കോവിഡ് കേസുകൾ. 24 മണിക്കൂറിനിടെ 1,03,558 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചതെന്ന് ആേരാഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് മഹാമാരി തുടങ്ങിയതിന് ശേഷം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. 52,847 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 478 മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 1,25,89,067 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 7,41,830 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 1,16,82,136 പേർ രോഗുമുക്തിയപ്പോൾ 1,65,101 പേർക്ക് കോവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടു.
7,91,05,163 പേരാണ് രാജ്യത്ത് ഇതുവരെ വാക്സിൻ സ്വീകരിച്ചത്. കോവിഡ് വാക്സിനേഷന്റെ മൂന്നാംഘട്ടമാണ് രാജ്യത്ത് ഇപ്പോൾ പുരോഗമിക്കുന്നത്.
കോവിഡ് പടർന്നുപിടിക്കുന്ന മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ കേന്ദ്രസംഘമെത്തും. 10 സംസ്ഥാനങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചതാണ് ഇക്കാര്യം.
പ്രധാനമന്ത്രി നേരന്ദ്രമോദിയുടെ അധ്യക്ഷതയിൽ കാബിനറ്റ് സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറി തുടങ്ങി ഉന്നതതല ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗം ഞായറാഴ്ച നടന്നിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുന്നതും മാസ്കും സാമൂഹിക അകലവും പാലിക്കാത്തതുമാണ് കോവിഡ് ബാധിതരുടെ എണ്ണം ഉയരാൻ കാരണമെന്നാണ് വിലയിരുത്തൽ.
മഹാരാഷ്ട്രയിൽ സ്ഥിതി ഗുരുതരമാണെന്നാണ് വിലയിരുത്തൽ. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ മഹാരാഷ്ട്രയിലാണ്. കഴിഞ്ഞദിവസം മുതൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കുകയും രാത്രികാല കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നതിൽ 57 ശതമാനവും മഹാരാഷ്ട്രയിലാണ്. മരണനിരക്കിൽ 47 ശതമാനവും മഹാരാഷ്ട്രയിലാണെന്ന് 14ദിവസത്തെ കണക്കുകൾ വ്യക്തമാക്കുന്നു. മഹാരാഷ്ട്രക്ക് പുറമെ പഞ്ചാബിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ 4.5ശതമാനവും പഞ്ചാബിലാണ്.
click on malayalam character to switch languages