മെൽബൺ: കോവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി ആസ്ട്രേലിയൻ സർക്കാർ ഏർപ്പെടുത്തിയ ലോക്ഡൗണിനെതിരെ തെരുവിലിറങ്ങി ജനം. സിഡ്നി, മെൽബൺ പോലുള്ള നഗരങ്ങളിലടക്കം വ്യാപക പ്രതിഷേധമാണുള്ളത്.
സമരക്കാരെ അടിച്ചമർത്താൻ ആയിരക്കണക്കിന് പൊലീസ് ഉദ്യോഗസ്ഥരെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. നഗരങ്ങളിൽ ചെക്ക് പോയന്‍റുകളും ബാരിക്കേഡുകളും സ്ഥാപിച്ചു. മെൽബൺ നഗരത്തിൽ പതിനായിരക്കണക്കിന് ആളുകൾ ഒരുമിച്ചതായും പൊലീസുമായി ഏറ്റുമുട്ടൽ ഉണ്ടായതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സമരക്കാർക്കുനേരെ പൊലീസ് മുളക് സ്പ്രേ ഉപയോഗിച്ചു. പലരെയും അറസ്റ്റ് ചെയ്ത് നീക്കി.
നഗരത്തിൽ 2000 പൊലീസുകാരെ വിന്യസിച്ചതോടെ പലയിടങ്ങളും നിരോധന മേഖലയായി മാറി. നഗരത്തിലേക്കുള്ള പൊതുഗതാഗതവും റൈഡ് ഷെയറുകളും നിർത്തിവച്ചു. സിഡ്നിയിലെ തെരുവുകളിൽ കലാപ സ്ക്വാഡ് ഓഫിസർമാർ, ഹൈവേ പട്രോൾ, ഡിറ്റക്ടീവുകൾ, ജനറൽ ഡ്യൂട്ടി പൊലീസ് എന്നിവരെയാണ് വിന്യസിച്ചത്.
രാജ്യത്ത് ശനിയാഴ്ച 1882 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ജൂൺ പകുതിയോടെയാണ് ആസ്ട്രേലിയയിൽ കൊറോണ വൈറസിന്‍റെ ഡെൽറ്റ വകഭേദം പടരുന്നത്. ഇതിനെ തുടർന്ന് സിഡ്നിയും മെൽബണും തലസ്ഥാനമായ കാൻബെറയുമെല്ലാം ആഴ്ചകളായി കർശനമായ ലോക്ഡൗണുകളിലാണ്. ഇതിൽ പ്രതിഷേധിച്ചാണ് ജനം തെരുവിലിറങ്ങിയത്.
വിക്ടോറിയ, ന്യൂ സൗത്ത് വെയിൽസ്, കാൻബറ എന്നിവിടങ്ങളിലടക്കം കോവിഡ് വാക്സിനേഷൻ 70 ശതമാനമെങ്കിലും പൂർത്തിയായാൽ മാത്രമേ നിയന്ത്രണങ്ങൾ നീക്കൂ എന്നാണ് സർക്കാർ നിലപാട്. ഒക്ടോബർ അവസാനമോ നവംബർ ആദ്യമോ ആണ് ഇത് സാധ്യമാവുക.
കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ രാജ്യത്ത് കോവിഡിനെ ഒരുപരിധി വരെ പിടിച്ചുകെട്ടാൻ സർക്കാറിന് സാധിച്ചിട്ടുണ്ട്. 85,000 കോവിഡ് കേസുകളും 1145 മരണങ്ങളുമാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത്.
ബഹുഭൂരിപക്ഷം ആസ്ട്രേലിയക്കാരും പ്രതിരോധ കുത്തിവെപ്പിനെയും പൊതുജനാരോഗ്യ നടപടികളെയും പിന്തുണക്കുന്നുണ്ട്. എന്നാൽ, പകർച്ചവ്യാധി കൈകാര്യം ചെയ്യുന്നതിലെ അപകാതകളാണ് ജനങ്ങളിൽ പ്രതിഷേധത്തിന് ഇടയാക്കുന്നത്.
പ്രതിഷേധക്കാർക്ക് ന്യൂ സൗത്ത് വെയിൽസ് പൊലീസ് വെള്ളിയാഴ്ച മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പിഴ മുതൽ അറസ്റ്റ് വരെയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അതേസമയം, ശനിയാഴ്ചയും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രക്ഷോഭം തുടരുകയാണ്.
click on malayalam character to switch languages