പാലക്കാട്: വാളയാറിൽ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ 16 വയസുകാരി നിരവധി തവണ ലൈംഗിക ചൂഷണത്തിന് ഇരയായതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്.
സംഭവത്തിൽ കുടുംബ സുഹൃത്ത് കനാൽപ്പിരിവ് പാമ്പൻപള്ളം കൃഷ്ണൻ മകൻ ജയപ്രകാശ് (42), പെൺകുട്ടിയുടെ കാമുകനും മെക്കാനിക്കൽ എൻജിനീയറിംഗ് വിദ്യാർത്ഥിയുമായ കഞ്ചിക്കോട് ചുള്ളിമട സ്വദേശി വിപിൻ (19) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ കൂടാതെ പ്രദേശവാസി മുഹമ്മദ് അലിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
കഴിഞ്ഞ ദിവസമാണ് വാളയാർ കനാൽപ്പിരിവ് ഉപ്പുകുഴി പരേതനായ രാജേന്ദ്രന്റെ മകളും പ്ളസ് വൺ വിദ്യാർത്ഥിനിയുമായ സുരഭി വീടിനുള്ളിൽ തൂങ്ങി മരിക്കുന്നത്. അനിയൻ കളിക്കാനും അമ്മ സുഗന്ധി ജോലിക്കും പോയതിനാൽ വീട്ടിൽ ആരുമില്ലാത്ത സമയത്താണ് സംഭവം.
അഞ്ചുവർഷം മുമ്പ് പെൺകുട്ടിയുടെ അച്ഛന്റെ മരണ ശേഷം കുടുംബ സുഹൃത്തായ ജയപ്രകാശ് അടുപ്പം മുതലെടുത്ത് പലപ്പോഴും വീട്ടിലെത്താറുണ്ടായിരുന്നു. ഇയാൾ നിരന്തരമായി കുട്ടിയെ ഉപദ്രവിച്ചു. പെൺകുട്ടിയുടെ മരണ സമയത്തും അതിന് മുമ്പും ഇയാൾ കുടുംബത്തോടൊപ്പം ഉണ്ടായിരുന്നു. അറസ്റ്റിലായ വിപിൻ പെൺകുട്ടിയെ പ്രണയം നടിച്ച് കബളിപ്പിച്ച ശേഷം ലൈംഗിക ചൂഷണത്തിനിരയാക്കി. സ്‌കൂളിൽ പോകുന്ന വഴിയിലും പിന്നീട് വീട്ടിലെത്തുമ്പോഴും പിന്തുടർന്നെത്തി ഉപദ്രവിച്ചു.
ബന്ധുക്കളെയും അയൽവാസികളെയും ചോദ്യം ചെയ്തതിൽ നിന്നാണ് പ്രതികളെ പറ്റി സൂചന ലഭിച്ചത്. പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ലൈംഗിക
ചൂഷണത്തിന് ഇരയായെന്ന് കണ്ടെത്തിയിരുന്നു. പ്രതികൾക്കെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്.
അറസ്റ്റിലായ ജയപ്രകാശ് ഓട്ടോ ഡ്രൈവറാണ്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യും. കസബ സി.ഐ ആർ.ഹരിപ്രസാദ്, വാളയാർ എസ്.ഐ പി.എം.ലിബി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസന്വേഷിക്കുന്നത്.
click on malayalam character to switch languages