കൊച്ചി: കർദ്ദിനാൾ ആലഞ്ചേരിയെ കുടുക്കിയ ഭൂമി കച്ചവടത്തിന് പിന്നാലെ എറണാകുളം – അങ്കമാലി അതിരൂപതയിലെ കൊരട്ടി പള്ളിയുടെയും ആശുപത്രിയുടെയും നവീകരണത്തിലും കോടികളുടെ ക്രമേക്കേട് നടന്നെന്ന ആരോപണം സീറോ മലബാർ സഭയിൽ പുതിയ വിവാദമാകുന്നു. പുരാതനമായ കൊരട്ടി സെന്റ് മേരീസ് ഫെറോന പള്ളിയുടെയും ദേവമാത ആശുപത്രിയുടെയും നവീകരണമാണ് വിവാദമായത്. ഇതിന്റെ പേരിൽ ഇടവക വികാരി ഫാ. മാത്യു മണവാളനെതിരെ ഒരുവിഭാഗം വിശ്വാസികൾ രംഗത്തിറങ്ങിയതോടെ സഭ അന്വേഷണം ആരംഭിച്ചു. വികാരിയെ തടയാൻ രണ്ടു തവണ ശ്രമം നടന്നതോടെ പൊലീസിന് ഇടപെടേണ്ടിവന്നു.
ആരോപണങ്ങൾ
നിർമ്മാണത്തിൽ ക്രമക്കേട്
കരാർ നൽകിയതിൽ പക്ഷപാതം
പണം ചെലവാക്കിയതിൽ ക്രമക്കേട്
നാലു കോടിയിലേറെ രൂപ ഇടവകയ്ക്ക് നഷ്ടമായി
നേർച്ചയായി ലഭിച്ച മൂന്നു കിലോയോളം സ്വർണം നവീകരണത്തിന്റെ പേരിൽ വിറ്റു
വൈദികർക്കെതിരായ നീക്കമെന്ന് മറുപക്ഷം
സാമ്പത്തിക ക്രമക്കേടില്ല
സ്വർണം വിറ്റെന്ന ആരോപണം ശരിയല്ല
പ്രദക്ഷിണവഴി നിയന്ത്രിക്കുന്നതുൾപ്പെടെ വികാരിയുടെ ചില നടപടികളിൽ അതൃപ്തരായവരാണ് ആരോപണങ്ങൾ ഉന്നയിക്കുന്നത്. നവീകരണത്തിന്റെ കരാർ ലഭിക്കാത്ത ചിലരാണ് പിന്നിൽ
കർദ്ദിനാളിനെതിരെയുള്ള ആരോപണങ്ങൾ ചെറുക്കാൻ വൈദികർക്കെതിരായി നടക്കുന്ന നീക്കത്തിന്റെ ഭാഗമാണ് കൊരട്ടിയിലെ പ്രശ്നങ്ങൾ
രണ്ട് സമിതികൾ അന്വേഷിക്കുന്നു
ആരോപണങ്ങൾ അന്വേഷിക്കാൻ മൂന്നു വൈദികരും ഒരു ചാർട്ടേർഡ് അക്കൗണ്ടന്റും ഉൾപ്പെട്ട കമ്മിഷനെ അതിരൂപത നിയോഗിച്ചു. ഏപ്രിൽ 12നു മുമ്പ് കമ്മിഷൻ റിപ്പോർട്ട് നൽകും. ഇടവകയുടെ പൊതുയോഗം റിപ്പോർട്ട് ചർച്ച ചെയ്‌ത് പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് അതിരൂപത അധികൃതർ പറഞ്ഞു. ഇരുപത് ഇടവകാംഗങ്ങൾ ഉൾപ്പെട്ട മറ്റൊരു സമിതിയും അന്വേഷിക്കുന്നുണ്ട്.
ഉടൻ പരിഹരിക്കും
കൊരട്ടി പള്ളിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കും. ചർച്ച ചെയ്യാൻ രണ്ടു പൊതുയോഗങ്ങൾ വിളിച്ചു. വികാരിയും മറ്റു വൈദികരും ഇടവക പ്രതിനിധികളും വേണ്ടത് ചെയ്യുന്നുണ്ട്. ശാന്തമായും പ്രാർത്ഥനയോടെയും പ്രശ്നങ്ങളെ സമീപിക്കണം.
click on malayalam character to switch languages