തലപ്പാവ് ധരിച്ചെത്തിയ ഇൻഡ്യാക്കാരനായ സിഖ്കാരനെ ബാറില്‍ നിന്നും ബൗൺസർമാർ ഇറക്കിവിട്ടു. നോട്ടിംഗ്ഹാംഷയറിലെ മാന്‍സ്ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്ന റഷ് ലേറ്റ് ബാറില്‍ നിന്നും ഇറങ്ങിപ്പോകാനാണ് ഇന്ത്യക്കാരനോട് ബാര്‍ ജീവനക്കാരന്‍ ആവശ്യപ്പെട്ടത്. നോട്ടിംഗ്ഹാം ട്രെന്‍ഡ് യൂണിവേഴ്‌സിറ്റിയിലെ നിയമവിദ്യാര്‍ത്ഥിയായ അമ്രിക് സിംഗിനാണ് തലപ്പാവിന്റെ പേരില്‍ വംശീയത നേരിടേണ്ടി വന്നത്. ബാറിന്റെ ഡോര്‍മാനില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്നത് മോശം അവസ്ഥയാണെന്ന് സിംഗ് വ്യക്തമാക്കി. മാത്രമല്ല ഈ സംഭാഷണങ്ങള്‍ 22-കാരന്‍ റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു.
എന്ത് കൊണ്ടാണ് തന്നെ ബാറില്‍ കയറ്റാത്തതെന്ന് സിംഗ് ചോദിക്കുമ്പോള്‍ അത് തങ്ങളുടെ ഒരു പ്രത്യേക പോളിസിയാണെന്ന് ജീവനക്കാരന്‍ അവകാശപ്പെടുന്നു. ഈ ബാറില്‍ വന്ന് രണ്ടെണ്ണം അടിയ്ക്കാനുള്ള അവകാശം താങ്കള്‍ക്കില്ലെന്നും ഇയാള്‍ കൂട്ടിച്ചേര്‍ക്കുന്നു. സംഭവം തന്റെ ഹൃദയം തകര്‍ത്തെന്നും, നാണക്കേടായെന്നും നോട്ടിംഗ്ഹാമിലെ ഭാട്ടിയ ബെസ്റ്റ് സോളിസിറ്റേഴ്‌സില്‍ യൂണിവേഴ്‌സിറ്റി പ്ലേസ്‌മെന്റ് സമയത്ത് ജോലി ചെയ്തിട്ടുള്ള സിംഗ് വ്യക്തമാക്കി. കോഴ്‌സിന്റെ ഒരു മോഡ്യൂള്‍ പൂര്‍ത്തിയാക്കിയ സമയത്ത് ജോലി ചെയ്തിരുന്ന സ്ഥലത്തെ ആളുകളാണ് മാന്‍സ്ഫീല്‍ഡില്‍ ആഘോഷിക്കാന്‍ വരണമെന്ന് ഇദ്ദേഹത്തോട് ആവശ്യപ്പെട്ടത്.
ഇവര്‍ക്കൊപ്പം മദ്യപിക്കാനായി റഷ് ലേറ്റ് ബാറിലെത്തി. അര മണിക്കൂര്‍ നേരത്തേക്ക് പ്രശ്‌നങ്ങള്‍ ഉണ്ടായില്ലെങ്കിലും പിന്നീടാണ് ബൗണ്‍സര്‍ രംഗപ്രവേശം നടത്തുന്നത്. തലയിലുള്ള കെട്ട് മാറ്റണമെന്നായിരുന്നു നിര്‍ദ്ദേശം. എന്തിനാണ് മാറ്റുന്നതെന്ന് സംശയിച്ച് നില്‍ക്കുമ്പോഴാണ് തലയില്‍ കെട്ടുള്ളവരെ അകത്ത് കയറ്റാറില്ലെന്ന് ഇയാള്‍ വ്യക്തമാക്കുന്നത്. തന്റെ തലയില്‍ സ്‌റ്റൈലിനുള്ള സംഭവമല്ലെന്നും മതവുമായി ബന്ധപ്പെട്ട തലപ്പാവാണെന്നും പറഞ്ഞ് നോക്കിയെങ്കിലും ബൗണ്‍സര്‍ സമ്മതിച്ചില്ല. ഇതിന് തയ്യാറാകാതെ വന്നതോടെ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു.
തനിക്ക് നേരിട്ട ദുരനുഭവത്തിന് തെളിവ് സൃഷ്ടിക്കാനാണ് സിംഗ് സംഭവം റെക്കോര്‍ഡ് ചെയ്തത്. എന്നാല്‍ ബാറിന്റെ പോളിസിയില്‍ ഇങ്ങനെയൊന്ന് ഇല്ലെന്നാണ് ഇപ്പോള്‍ മാന്‍സ്ഫീല്‍ഡ് കൗണ്‍സിലര്‍ സോണിയ വാര്‍ഡിനെ റഷ് ലേറ്റ് ബാര്‍ അറിയിച്ചിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും ബൗണ്‍സറെ സസ്‌പെന്‍ഡ് ചെയ്തതായും ഇവര്‍ അറിയിച്ചു.
click on malayalam character to switch languages