മിടുക്കുള്ള ഇന്ത്യക്കാർക്ക് പരിഗണന, 12 വർഷമായി തുടരുന്നവർക്കും പൗരത്വം
വാഷിംഗ്ടൺ: കുടിയേറ്റ നയത്തിലെ കടുംപിടിത്തത്തിൽ അയവ് വരുത്തി ഇതാദ്യമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 18 ലക്ഷം പേർക്ക് അമേരിക്കൻ പൗരത്വം അനുവദിക്കുമെന്ന് പ്രഖ്യാപിച്ചു. വളരെ ചെറുപ്പത്തിൽത്തന്നെ മാതാപിതാക്കൾക്കൊപ്പം അമേരിക്കയിലെത്തിയവരെയാണ് ആദ്യം പരിഗണിക്കുക. കൂടാതെ 12 വർഷം അമേരിക്കയിൽ വിദ്യാഭ്യാസം ചെയ്ത് നല്ല സ്വഭാവത്തോടെ തുടരുന്ന വിദേശീയർക്കും പൗരത്വം അനുവദിക്കും. ഗ്രീൻ കാർഡിന് അപേക്ഷിച്ച് അമേരിക്കയിൽ തുടരുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് പ്രതീക്ഷയ്ക്ക് വക നൽകുന്നതാണ് കഴിഞ്ഞ ഒരു വർഷത്തെ സർക്കാരിന്റെ ഭരണത്തെ വിലയിരുത്തിക്കൊണ്ട് യു.എസ് കോൺഗ്രസ് സ്‌റ്റേറ്റ് ഒഫ് യൂണിയനെ അഭിസംബോധന ചെയ്തു നടത്തിയ ട്രംപിന്റെ പ്രസംഗം. യോഗ്യതകളെയും കഴിവിനെയും അടിസ്ഥാനമാക്കിയുള്ള കുടിയേറ്റ നയമാണ് അമേരിക്കയുടെ ലക്ഷ്യമെന്നും ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ നിന്ന് സാങ്കേതികരംഗത്തെ വിദഗ്ദ്ധർക്ക് കൂടുതൽ അവസരമൊരുക്കുമെന്നും ട്രംപ് പറഞ്ഞു.
വിസ ലോട്ടറി സംവിധാനം അവസാനിപ്പിക്കും, കുടിയേറ്റക്കാരായി എത്തിയതിനുശേഷം ബന്ധുക്കളോരോരുത്തരെയായി ഒപ്പം കൊണ്ടുവരുന്നതിനെ പരിമിതപ്പെടുത്തും തുടങ്ങിയവയൊക്കെ ട്രംപിന്റെ കുടിയേറ്റനയത്തിൽപ്പെടുന്നു.
ഇന്ത്യക്കാരി അതിഥി
യു.എസ് കോൺഗ്രസ് സ്‌റ്റേറ്റ് ഒഫ് യൂണിയൻ സമ്മേളനത്തിലെ പ്രധാന അതിഥി ഒരു ഇന്ത്യക്കാരിയായിരുന്നു. പേര് സുനന്യ ഡുംല. കഴിഞ്ഞ വർഷം അമേരിക്കയിൽ നടന്ന
വംശീയ ആക്രമണത്തിൽ വെടിയേറ്റ് കൊല്ലപ്പെട്ട ഇന്ത്യൻ എൻജിനിയർ ശ്രീനിവാസ് കുച്ചിഭോട്ട്ലയുടെ ഭാര്യയാണ് 32 കാരിയായ സുനന്യ. ഭരണസമിതിയംഗം കെവിൻ യോഡറാണ് സുനന്യയെ സമ്മേളനത്തിലേക്ക് ക്ഷണിച്ചത്.
ട്വിറ്ററിലും താരമായി ട്രംപ് മൊഴി
യു.എസ് കോൺഗ്രസ് സ്‌റ്റേറ്റ് ഒഫ് യൂണിയനെ അഭിസംബോധന ചെയ്ത് ട്രംപ് നടത്തിയ പ്രസംഗം മണിക്കൂറുകൾക്കുള്ളിൽ ട്വീറ്റ് ചെയ്തത് 4.5 ദശലക്ഷം പേർ. ഇതോടെ ഏറ്റവും കൂടുതൽ പേർ ട്വീറ്റ് ചെയ്ത പ്രസംഗമായി ‘ട്രംപ് മൊഴികൾ’
”എല്ലാ വർഷവും പ്രസിഡന്റിന്റെ സ്റ്റേറ്റ് യൂണിയൻ സമ്മേളനത്തിൽ ഒരു അതിഥിയെ ക്ഷണിക്കാനുള്ള അധികാരമുണ്ട്. ഈ വർഷം അത് സുനന്യയാണ്. സമാധാനം ആഗ്രഹിക്കുന്ന ഒരു വനിതയ്ക്കുള്ള ആദരവാണിത്. മാത്രമല്ല, ഇന്ത്യൻ സമൂഹത്തിനുള്ള സന്ദേശംകൂടിയാണിത്. ” (കെവിൻ യോഡർ, ഭരണസമിതിയംഗം)
click on malayalam character to switch languages