ലണ്ടൻ: യൂറോപ്പിൽ ഏറ്റവും കൂടുതൽ പ്രവാസി മലയാളികൾ അധിവസിക്കുന്ന യു.കെയിൽ വേള്‍ഡ് മലയാളി ഫെഡറേഷന്റെ പുതിയ പ്രൊവിന്‍സ് നിലവില്‍ വന്നു. ഏതാനും മാസങ്ങളായി രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ നിവസിക്കുന്ന മലയാളികളെ ഒരുമിച്ചു കൂട്ടി നടത്തിയ ശ്രമങ്ങളാണ് ആഗോള പ്രവാസി മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഡബ്ള്യു.എം.എഫുമായി ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ യു.കെയിലെ മലയാളികളെ പ്രേരിപ്പിച്ചത്.
ആദ്യഘട്ടമെന്ന നിലയിൽ വേള്‍ഡ് മലയാളി ഫെഡറേഷന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഒരു അഡ്‌ഹോക്ക് കമ്മിറ്റിയെ ഹാർലോയിൽ നടന്ന യോഗം ചുമതലപ്പെടുത്തി. ബിജു മാത്യു (കോഓർഡിനേറ്റർ), സുഗതൻ തെക്കേപുര (ഈസ്റ്റ് ഹാം), സുജു ഡാനിയേൽ (ല്യൂട്ടൻ), തോമസ് ജോൺ (ഓസ്‌ഫോർഡ്), സണ്ണിമോൻ മത്തായി (വാട്ട്ഫോർഡ്), ജോസ് തോമസ് (സ്റ്റോക്ക് ഓൺ ട്രെൻഡ്), ജോജി ചക്കാലയ്ക്കൽ (ഓസ്‌ഫോർഡ്), ജോമോൻ കുന്നേൽ, ബിൻസു ജോൺ (ലെസ്റ്റർ), ആശ മാത്യു, ശാന്റിമോൾ ജോർജ് (വാട്ഫോർഡ്) എന്നിവരാണ് അഡ്‌ഹോക്ക് കമ്മിറ്റിയ്ക്ക് വേണ്ടി നിയമിതരായിരിക്കുന്നത്.
ഹരിദാസ് തെക്കുംമുറി, ശ്രീകുമാർ എസ്, ഫിലിപ്പ് എബ്രഹാം എന്നിവരെ ഡബ്ള്യു.എം.എഫ് യുകെയുടെ രക്ഷാധികാരികളായി ഹാർലോ യോഗം തിരഞ്ഞെടുത്തു. സമ്മേളനത്തിൽ സംഘടനയുടെ ഗ്ലോബൽ പ്രസിഡന്റ് പ്രിൻസ് പള്ളിക്കുന്നേൽ (ഓസ്ട്രിയ) സമ്മേനത്തിൽ വേൾഡ് മലയാളി ഫെഡറേഷന്റെ പ്രവർത്തനങ്ങളെയും, ചുരുങ്ങിയ സമയംകൊണ്ട് എൺപതോളം രാജ്യങ്ങളിൽ സംഘടനാ വ്യാപിക്കാനുണ്ടായ സാഹചര്യവും വിവരിച്ചു. തുടർന്ന് യൂറോപ്പിൽ ഏറ്റവും കൂടുതൽ മലയാളികൾ നിവസിക്കുന്ന രാജ്യമെന്ന നിലയിലും, നിരവധി മലയാളി സംഘടനകൾ പ്രവർത്തിക്കുന്ന ഭൂപ്രദേശമെന്ന രീതിയിലും ഒരു ആഗോള പ്രവാസി സംഘടനയുടെ പ്രസക്തിയും, പ്രവർത്തന മണ്ഡലങ്ങളും യോഗം വിലയിരുത്തി.
വര്‍ണ, വര്‍ഗ്ഗ, ഭാഷ, വിശ്വാസ മതില്‍കെട്ടുകള്‍ക്കുള്ളില്‍ തളച്ചിടപ്പെടാതെ ലോക സമൂഹത്തിനു മൊത്തം ഉപകാരപ്രദമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്ന ഒരു മാതൃക സംഘടന സാന്നിദ്ധ്യമായി ഡബ്‌ള്യു.എം.എഫ് യു.കെയിൽ നിലകൊള്ളുമെന്നും, വരും ദിവസങ്ങളിൽ രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും സംഘടനയുടെ യൂണിറ്റുകൾ പ്രവർത്തനക്ഷമമാക്കാനും യോഗം തീരുമാനമെടുത്തു.
ലോക മലയാളികള്‍ക്കിടയില്‍ സുശക്തമായ നെറ്റ് വര്‍ക്കും, കൂട്ടായ്മയും, സഹാനുഭൂതിയും സംഘടനാ പ്രവര്‍ത്തനങ്ങളും ഏകോപിച്ച് തുടക്കംകുറിച്ച വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്‌ള്യു.എം.എഫ്) എന്ന ആഗോള സംഘടനയ്ക്ക് ഇതിനോടകം 80-ലധികം രാജ്യങ്ങളില്‍ യൂണിറ്റുകള്‍ നിലവിലുണ്ട്.
കിഡ്നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമേല്‍, ഫോറം ഫോര്‍ കമ്മ്യൂണല്‍ ഹാര്‍മണി ഇന്ത്യയുടെ ചെയര്‍മാന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, മുന്‍ അംബാസിഡറും, ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ തലവനുമായ ടി.പി. ശ്രീനിവാസന്‍, പാര്‍ലമെന്റംഗംവും, മാതൃഭൂമി ഗ്രൂപ് എം.ഡിയുമായ എം.പി. വീരേന്ദ്രകുമാര്‍, പാര്‍ലമെന്റംഗം എന്‍.പി. പ്രേമചന്ദ്രന്‍, സംവിധായകന്‍ ലാല്‍ ജോസ് എന്നിവരടങ്ങിയ ആറംഗ സമിതിയാണ് സംഘടനയുടെ രക്ഷാധികാരികള്‍.
click on malayalam character to switch languages