ഹേഗ്: അന്താരാഷ്ട്ര നീതിന്യായ കോടതി ജഡ്‌ജിയായി ഇന്ത്യക്കാരാൻ വരുന്നത് തടയാനുള്ള ബ്രിട്ടന്റെ അവസാന നീക്കത്തിനെതിരെ കച്ച മുറുക്കി ഇന്ത്യ. യു.എൻ രക്ഷാസമിതി സ്ഥിരാംഗത്വം എന്ന ആനുകൂല്യം മുതലെടുത്ത് രക്ഷാസമിതിയുടെയും പൊതുസഭയുടെയും സംയുക്ത യോഗം വിളിക്കാനും വോട്ടെടുപ്പ് അസാധുവാക്കാനുമുള്ള ശ്രമത്തിലാണ് ബ്രിട്ടൺ. ഐക്യരാഷ്ട്രസഭയുടെ ചരിത്രത്തിലെ കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകൾക്കിടെ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ല.
1921ലാണ് ആദ്യമായി ഇങ്ങനെ യോഗം ചേർന്നത്. ഇന്ത്യയ്‌ക്ക് വേണ്ടി ദൽവീർ ഭണ്ഡാരിയും ബ്രിട്ടന് വേണ്ടി ക്രിസറ്റഫർ ഗ്രീൻവുഡുമാണ് മത്സര രംഗത്തുള്ളത്. ഇരുവരും തമ്മിലുള്ള ആദ്യഘട്ട മത്സരത്തിൽ രണ്ടുപേർക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാതെ വന്നതാണ് പ്രശ്‌നങ്ങൾക്ക് കാരണം. യു.എൻ പൊതുസഭയിലും രക്ഷാസമിതിയിലും ഭൂരിപക്ഷം നേടുന്ന ആളാണ് തിരഞ്ഞെടുക്കപ്പെടുക. എന്നാൽ ഭണ്ഡാരിക്ക് പൊതുസഭയിലും ഗ്രീൻവുഡിന് രക്ഷാസമിതിയിലും ഭൂരിപക്ഷമുണ്ടെങ്കിലും ഇരുവർക്കും രണ്ടിടത്തും ഒരുമിച്ച് ഭൂരിപക്ഷം നേടാൻ സാധിച്ചിട്ടില്ല.
96 വർഷങ്ങൾക്ക് മുമ്പാണ് രക്ഷാസമിതിയും പൊതുസഭയും സംയുക്ത യോഗം ചേരുക എന്ന അസാധാരണത്വം നടന്നത്. മുമ്പുള്ള കീഴ്‌വഴക്കം അനുസരിച്ച് പൊതുസഭയിൽ ഭൂരിപക്ഷമുള്ളയാൾ തിരഞ്ഞെടുക്കപ്പെടുകയാണ് വേണ്ടത്. അങ്ങനെയെങ്കിൽ ഭണ്ഡാരി ജഡ്‌ജിയാകും. ഇന്ത്യയെ സംബന്ധിച്ച് ഈ തിരഞ്ഞെടുപ്പ് സുപ്രധാനമാണുതാനും. ഭണ്ഡാരിക്ക് പൊതുസഭയിൽ ആകെയുള്ള 193 പേരിൽ 70 അംഗങ്ങളുടെ പിന്തുണയുണ്ട്. ഗ്രീൻവുഡിന് 50 പേരുടെ പിന്തുണ മാത്രമെയുള്ളു. അതേസമയം ഭണ്ഡാരിക്ക് രക്ഷാസമിതിയിൽ അഞ്ചുവോട്ടും ഗ്രീൻവുഡിന് ഒമ്പത് വോട്ടുമാണ് ലഭിച്ചിട്ടുള്ളത്.
ബ്രിട്ടന്റെ സമ്മർദ്ദ തന്ത്ര പ്രകാരം യു.എൻ സംയുക്ത സമ്മേളനം വിളിച്ചു ചേർക്കുകയാണെങ്കിൽ തിരഞ്ഞെടുപ്പ് ഫലം അസാധുവാക്കാൻ രക്ഷാസമിതി സ്ഥിരാംഗങ്ങൾക്ക് സാധിക്കും. ഇത്തരത്തിൽ വീണ്ടും സംയുക്ത സമ്മേളനം വിളിക്കുന്നതിനെതിരെ ഇന്ത്യ പൊതുസഭയിലെ അംഗങ്ങളുമായി നയതന്ത്ര സംവാദങ്ങൾ തുടങ്ങിയിട്ടുണ്ട്. ‘വ്യക്തിപരമായ തിരഞ്ഞെടുപ്പല്ല മറിച്ച് ലോകത്തിലെ ജനങ്ങളുടെ നീതിക്കായി നിലകൊള്ളുന്ന പരമോന്നത പീഠത്തിന്റെ ന്യായാധിപ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പാണ് നടക്കുന്നത്. ഇതിനായി ശക്തമായ നിലപാട് തന്നെ ഇന്ത്യ സ്വീകരിക്കും’-യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സെയ്‌ദ് അക്‌ബറുദ്ദീൻ പറഞ്ഞു.
വെള്ളിയാഴ്ച ഭണ്ഡാരിക്ക് പിന്തുണ തേടി ഇന്ത്യ വിളിച്ചുകൂട്ടിയ സമ്മേളനത്തിൽ 160 രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തിരുന്നു. ഇത് ഇന്ത്യയ്‌ക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്. രക്ഷാസമിതി അംഗങ്ങളുമായി ബ്രിട്ടനും കൂടിക്കാഴ്‌ച നടത്തുന്നുണ്ട്. ഒമ്പത് രക്ഷാസമിതി അംഗങ്ങളുടെ പിന്തുണയുണ്ടെങ്കിൽ ബ്രിട്ടൺ ഉന്നയിച്ച ആവശ്യം പരിഗണിക്കപ്പെടുകയും വോട്ടെടുപ്പ് നിർത്തിവെക്കാനുമാകും. എന്നാൽ നിലവിൽ ബ്രിട്ടന് പിന്തുണ നൽകുന്നവർ ഇക്കാര്യത്തിൽ തങ്ങളുടെ കൂടെനിൽക്കുമോയെന്ന കാര്യത്തിൽ അവർക്ക് ആശങ്കയുണ്ട്.
click on malayalam character to switch languages