കോട്ടയം:ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമൺ സിംഗിന്റെ മരുമകളുടെ പ്രസവത്തിനായി റായ്‌പൂരിലെ അംബേദ്‌കർ ആശുപത്രിയിലെ ഐ.സി.യുവിൽ നിന്ന് ഒഴിപ്പിച്ചതിനെ തുടർന്ന് വൈക്കം ഇൻഡോ – അമേരിക്കൻ ആശുപത്രിയിൽ കൊണ്ടുവന്ന മലയാളി കായിക താരം കെ.കെ ഹരികൃഷ്‌ണൻ (24)ഇന്നലെ പുലർച്ചെ മരണമടഞ്ഞു. കിക്ക് ബോക്‌സിംഗിൽ ഏഷ്യൻ ചാമ്പ്യനായ ഹരികൃഷ്‌ണൻ ഏറ്റുമാനൂർ കാണക്കാരി കടപ്പൂർ വട്ടുകുളം കൊച്ചുപറമ്പിൽ കൃഷ്‌ണൻകുട്ടി നായരുടെ മകനാണ്.
റായ്‌പൂരിലെ ജൂനസ് ഇൻഡോർ സ്റ്രേഡിയത്തിൽ സെപ്റ്റംബർ 10ന് നടന്ന ദേശീയ കിക്ക് ബോക്‌സിംഗ് ചാമ്പ്യൻഷിപ്പ് ഫൈനലിനിടെ ഹരികൃഷ്‌ണൻ കുഴഞ്ഞുവീഴുകയായിരുന്നു. 70 കിലോഗ്രാം വിഭാഗത്തിൽ മഹാരാഷ്‌ട്ര താരവുമായുള്ള മത്സരത്തിൽ രണ്ട് റൗണ്ട് പിന്നിട്ടപ്പോഴാണ് തലകറക്കവും അസ്വസ്ഥതയും മൂലം ഹരികൃഷ്‌ണൻ റിംഗിൽ വീണത്. ഉടൻ അംബേദ്‌കർ ആശുപത്രിയിൽ എത്തിച്ച ഹരികൃഷ്‌ണന് അടിയന്തര ശസ്ത്രക്രിയ നടത്തി. കേരള സർക്കാരും സംസ്ഥാന – ദേശീയ കിക്ക് ബോക്‌സിംഗ് അസോസിയേഷനുകളും ഇടപെട്ടതിനെ തുടർന്ന് ആശുപത്രിയിലെ വി.വി.ഐ.പി ബ്ലോക്കിലെ ഐ.സി.യു അനുവദിച്ചു. അതിനാൽ മികച്ച പരിചരണം ലഭിച്ചിരുന്നു.
എന്നാൽ, കഴിഞ്ഞ 12 ന് മുഖ്യമന്ത്രിയുടെ മരുമകളെ പ്രസവത്തിനായി എത്തിച്ചതോടെ ഹരികൃഷ്‌ണൻ അടക്കം ഈ ബ്ലോക്കിലുള്ള രോഗികളെ താഴത്തെ നിലയിലേക്ക് മാറ്റി. ആരോഗ്യം വീണ്ടെടുത്തു വരികയായിരുന്ന അവിടെ വച്ച് അണുബാധയുണ്ടായ ഹരികൃഷ്‌ണന്റെ നില ഗുരുതരമായി. തുടർന്ന് എട്ടു ലക്ഷത്തോളം രൂപ ചെലവിട്ട് 15 ന് പുലർച്ചെ എയർ ആംബുലൻസിൽ ഹരിയെ വൈക്കത്തെ ഇൻഡോ അമേരിക്കൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇന്നലെ പുലർച്ചെയോടെ മരണം സംഭവിച്ചു. നില മെച്ചപ്പെടും മുൻപ് ഐ.സി.യുവിൽ നിന്ന് മാറ്റിയതിനാലാണ് അണുബാധയുണ്ടായതെന്ന് ആക്ഷേപമുണ്ട്.
സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ നടക്കും. പിതാവ് കൃഷ്‌ണൻ കുട്ടി ജില്ലാ കളക്‌ടറേറ്റിലെ ഇലക്‌ഷൻ വിഭാഗം ജീവനക്കാരനാണ്. അമ്മ:ശാന്തകുമാരി, സഹോദരി:കെ. കെ അഞ്ജലി.
2015 ലെ ഏഷ്യൻ കിക്ക് ബോക്‌സിംഗ് ചാമ്പ്യനാണ് ഹരികൃഷ്‌ണൻ.ദേശീയ തലത്തിൽ ആറു തവണ സ്വർണ മെഡലും പന്ത്രണ്ടു തവണ വെള്ളിമെഡലും നേടിയിട്ടുണ്ട്
click on malayalam character to switch languages