ന്യൂഡൽഹി : ഒരു വിജയം സ്വപ്നമായി അവശേഷിപ്പിച്ച് ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ ആദ്യ ലോകകപ്പ് മോഹങ്ങൾ അസ്തമിച്ചു. ഇന്നലെ ന്യൂഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഘാനയോട് എതിരില്ലാത്ത നാല് ഗോളുകൾക്ക് തോൽവി നേരിടുകയായിരുന്നു ഇന്ത്യ. ഇതോടെ ടൂർണമെന്റിലെ ഇന്ത്യയുടെ സാന്നിദ്ധ്യം ഇനി ആതിഥേയത്വത്തിലൊതുങ്ങും.
പ്രീക്വാർട്ടറിലെത്താൻ വൻ മാർജിനിലെ വിജയം അനിവാര്യമായിരുന്ന ഇന്ത്യ ആദ്യ പകുതിയിൽ ഒന്നും രണ്ടാം പകുതിയിൽ മൂന്നും ഗോളുകൾ വഴങ്ങിയാണ് ഈ ലോകകപ്പിലെ മൂന്നാം തോൽവി ഏറ്റുവാങ്ങിയത്. ആദ്യ മത്സരത്തിൽ അമേരിക്കയോട് എതിരില്ലാത്ത രണ്ടുഗോളുകൾക്കാണ് ഇന്ത്യ തോറ്റത്. രണ്ടാം മത്സരത്തിൽ കൊളംബിയയോട് ചരിത്രത്തിലാദ്യമായി ലോകകപ്പ് ഗോൾ നേടിയശേഷം 2-1ന് കീഴടങ്ങി.
പൊരുതി നിന്ന ശേഷം ഘാനയുടെ കായിക കരുത്തിനും കളി മിടുക്കിനും മുന്നിൽ ഇന്ത്യഅടിയറവു പറയുകയായിരുന്നു. ആദ്യ പകുതിയിൽ ഒരു ഗോൾമാത്രം വഴങ്ങി മികച്ച കളി പുറത്തെടുത്ത ഇന്ത്യയെ മുൻ ചാമ്പ്യൻമാർ രണ്ടാം പകുതിയിലാണ് വലച്ചത്. ഘാനയ്ക്കു വേണ്ടി ക്യാപ്ടൻ എറിക് ഐയ്യ(2), റിച്ചാർഡ് ഡാൻസോ, ഇമ്മാനുവൽ ടോകു എന്നിവർ ഗോൾ നേടി.
തോറ്റെങ്കിലും കായിക മികവും കളി പരിചയവുമുണ്ടെങ്കിൽ ഏത് എതിരാളികളെയും വിറപ്പിക്കാൻ കഴിയുമെന്ന് തെളിയിച്ചാണ് പോർച്ചുഗീസ്കാരൻ ലൂയിസ് നോർത്തൻ ഡി മാത്തോസ് പരിശീലിപ്പിച്ച ഇന്ത്യൻ ടീം മടങ്ങുന്നത്. പ്രതിരോധിച്ചും ആക്രമിച്ചുമാണ് ഇന്ത്യ കളിച്ചത്. എന്നാൽ ഒന്നാംപകുതിയുടെ 43-ാംമിനിട്ടിൽ ഇന്ത്യയെ ഞെട്ടിച്ച് ആദ്യ ഗോൾ വീണു. അതുവരെ ഉറച്ചു നിന്ന ഇന്ത്യൻ പ്രതിരോധത്തിലെ വിള്ളൽ മുതലെടുത്ത് ബോക്സിനുള്ളിൽ പരസ്പര ധാരണയോടെ ഘാന നടത്തിയ നീക്കം ഗോളിൽ കലാശിക്കുകയായിരുന്നു. ഇബ്രാഹിം സുള്ളെ ബോക്സിന്റെ ഇടതുമൂലയിലൂടെകയറി പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്ത ഷോട്ട് ധീരജിന് പൂർണമായി തട്ടിയകറ്റാനായില്ല. പന്ത് കരസ്ഥമാക്കിയ ക്യാപ്ടൻ എറിക് ഐയ്യയ്ക്ക് പിഴവില്ലാതെ പോസ്റ്റിലേക്ക് അടിച്ചു കയറ്റി.
51-ാം മിനിട്ടിലാണ് ഘാന ലീഡ് ഉയർത്തിയത്. ഇന്ത്യൻ ബോക്സിലേക്ക് ഒറ്റയ്ക്ക് മുന്നേറിയ ആർകോ മെൻസയുടെ ആദ്യ ഷോട്ട് ബോറിസ് പ്രതിരോധിച്ചെങ്കിലും അപകടം ഒഴിവായില്ല. പന്ത് വീണ്ടെടുത്ത മെൻസ ബോക്സിനുള്ളിലേക്ക് ഓടിയെത്തിയ എറിക് അയ്യായ്ക്ക് നൽകി. എറിക്കിന്റെ ഷോട്ട് ഗോളി ധീരജിനെ കബളിപ്പിച്ച് പോസ്റ്റിന്റെ വലതു മൂലയിലേക്ക്.
എറിക്കിന് പകരം ഇറങ്ങിയ റിച്ചാർഡ് ഡാൻസോ 86-ാംമിനിട്ടിൽ മൂന്നാം ഗോൾ നേടി. ഇന്ത്യൻ പ്രതിരോധ നിര മുന്നോട്ടു കയറി നിന്ന പിഴവിൽ നിന്ന് മിഡ്ഫീൽഡിൽ നിന്ന് ലഭിച്ച പന്തുമായി ഒറ്റയ്ക്ക് ബോക്സിലേക്ക് മുന്നേറിയ ഡാൻസോ വലതു മൂലയിലേക്ക് പ്ളേസ് ചെയ്ത പന്ത് തടയാൻ ധീരജിന് കഴിയില്ല. മൂന്നാം ഗോൾ വീണതോടെ അടിതെറ്റിയ ഇന്ത്യയുടെ ദൗർബ്ബല്യം മുതലെടുത്താണ് പത്താം നമ്പരുകാരൻ ഇമ്മാനുവൽ ടോകു പട്ടിക തികച്ച നാലാം ഗോൾ നേടിയത്. പ്രതിരോധ നിരയിലെ വിള്ളൽ മുതലെടുത്ത് അബ്ദുൾ യൂസഫ് തൊടുത്ത ഷോട്ട് ധീരജിനെയും മറികടന്ന് ഇടതുപോസ്റ്റിൽ തട്ടി റീബൗണ്ടു ചെയ്തു. മാർക്കു ചെയ്യാതെ നിന്ന ടോക്കുവിന്റെ ഷോട്ട് നോക്കി നിൽക്കാനെ ധീരജിന് കഴിഞ്ഞുള്ളൂ.
കൊളംബിയയെ ധീരമായ നേരിട്ട കളിയുടെ തുടർച്ചയായിരുന്നു ഇന്നലത്തെ ഇന്ത്യയുടെ കളി. രണ്ടു തവണ ലോക ചാമ്പ്യൻമാരായ ഘാനയെ അർഹമായ ബഹുമാനത്തോടെ അവർ നേരിട്ടു. പോസ്റ്റിനു കീഴിൽ ധീരജ് മികച്ച സേവുകൾ ആവർത്തിച്ചു.
click on malayalam character to switch languages