അനധികൃത സ്വത്തുസമ്പാദനക്കേസില്‍ അണ്ണാ ഡി എം കെ ജനറല്‍ സെക്രട്ടറി ശശികലയ്ക്ക് നാലുവര്‍ഷം തടവും 10 കോടി രൂപ പിഴയും വിധിച്ച വിചാരണക്കോടതി വിധി സുപ്രീംകോടതി വിധി ശരിവച്ചതോടെ പനീര്‍സെല്‍വം ക്യാമ്പിലേക്ക് കൂടുതല്‍ എം എല്‍ എമാര്‍ ഒഴുകുകയാണ്. മേട്ടൂര്‍, മേട്ടുപ്പാളയം എം എല്‍ എമാര്‍ കൂടി ഒ പി എസ് പക്ഷത്ത് ചേര്‍ന്നതോടെ 10 എം എല്‍ എല്‍മാരുടെ പിന്തുണയാണ് ഇപ്പോള്‍ പനീര്‍സെല്‍വത്തിനുള്ളത്.
ശശികലയ്‌ക്കെതിരായ വിധി വന്നതോടെ ‘തമിഴ്‌നാട് രക്ഷപ്പെട്ടു’ എന്നാണ് പനീര്‍സെല്‍വം പ്രതികരിച്ചത്. കൂവത്തൂരിലെ റിസോര്‍ട്ടിലാണ് ഇപ്പോള്‍ ശശികലയും എം എല്‍ എമാരും ഉള്ളത്. ഈ റിസോര്‍ട്ടിലേക്ക് പൊലീസ് കടന്നിട്ടുണ്ട്. രണ്ടായിരത്തോളം പൊലീസുകാരും കമാന്‍ഡോകളുമാണ് ഇപ്പോള്‍ കൂവത്തൂരിലുള്ളത്.
ഹൈക്കോടതി വിധി റദ്ദാക്കിയ കോടതി എല്ലാ പ്രതികളും നാലാഴ്ചയ്ക്കകം കീഴടങ്ങണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ശശികല ജയലളിതയുടെ ബിനാമിയായി പ്രവര്‍ത്തിച്ചു എന്ന് കോടതി വിലയിരുത്തി.
വിധി അറിഞ്ഞതോടെ ശശികല പൊട്ടിക്കരഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. താനില്ലെങ്കിലും തനിക്ക് പകരം വരുന്നയാളെ പിന്തുണയ്ക്കണമെന്ന് എം എല്‍ എമാരോട് ശശികല ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ശശികല കൂവത്തൂരിലെ റിസോര്‍ട്ടില്‍ തന്നെ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. അവിടെയിരുന്നുകൊണ്ട് സ്ഥിതിഗതികള്‍ വിലയിരുത്തും.
ഇപ്പോള്‍ തമ്പി ദുരൈ, സെങ്കോട്ടൈയന്‍ എന്നിവരുടെ നേതൃത്വത്തില്‍ റിസോര്‍ട്ടില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. ശശികല എന്ന് കീഴടങ്ങണമെന്നും പകരം നേതാവ് ആരായിരിക്കണമെന്നതും ചര്‍ച്ചയില്‍ സജീവ വിഷയമാണ്. അതോടൊപ്പം എം എല്‍ എമാരെ കൂടെനിര്‍ത്തുക എന്ന ശ്രമകരമായ ജോലിയും ശശികല ക്യാമ്പിനുണ്ട്.
ശശികലയുടെ രാഷ്ട്രീയഭാവി ഇതോടെ അവസാനിക്കുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. നാലുവര്‍ഷം തടവ് എന്നുപറയുമ്പോള്‍ തന്നെ അതിന് ശേഷം ഏതാണ്ട് ആറുവര്‍ഷത്തോളം ശശികലയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കുണ്ടാവും. അതായത് ശശികല എന്ന നേതാവിന് പത്തുവര്‍ഷമാണ് അക്ഷരാര്‍ത്ഥത്തില്‍ നഷ്ടമാകാന്‍ പോകുന്നത്. എന്നാല്‍ നേരത്തേ ജയില്‍ ശിക്ഷ അനുഭവിച്ച കാലയളവ് ഇതില്‍ നിന്ന് കുറയും.
click on malayalam character to switch languages