തൃശൂര്‍: നോട്ട് അസാധുവാക്കല്‍മൂലം കഴിഞ്ഞ അന്‍പതിലേറെ ദിവസങ്ങളായി ഗ്രാമീണജനതയും കര്‍ഷകരും നേരിടുന്ന ദുരിതത്തിന് പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിച്ചവര്‍ക്കു മുന്നില്‍ വ്യക്തമായ മറുപടിയോ ക്രിയാത്മക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോ ഇല്ലാതെ കഴിഞ്ഞ കേന്ദ്രബജറ്റില്‍ ധനമന്ത്രി നടത്തിയ കര്‍ഷകപ്രഖ്യാപനങ്ങള്‍ നടപ്പിലാക്കാതെ വീണ്ടും ആവര്‍ത്തിച്ച് പ്രധാനമന്ത്രി കര്‍ഷകരെ അപമാനിച്ചുവെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്‌ററ്യന്‍ കുറ്റപ്പെടുത്തി.
നവംബര്‍ 8ന് ശേഷമുള്ള 50 ദിവസംകൊണ്ട് എത്രപണം ബാങ്കില്‍ തിരികെയെത്തിയെന്നോ രാജ്യത്ത് കള്ളപ്പണമെത്രയെന്നോ വ്യക്തമാക്കുവാന്‍ കേന്ദ്രസര്‍ക്കാരിന് സാധിക്കാത്തത് നിര്‍ഭാഗ്യകരമാണ്. കര്‍ഷകരും ഗ്രാമീണജനതയും അധ്വാനിച്ച് സ്വരുക്കൂട്ടി സഹകരണസംഘങ്ങളിലും ബാങ്കുകളിലുമിട്ട പണം പിന്‍വലിക്കാനുള്ള നിയന്ത്രണങ്ങള്‍ എപ്പോള്‍ നീങ്ങുമെന്ന് വ്യക്തമാക്കുവാന്‍ കഴിഞ്ഞ ദിവസം രാജ്യത്തോടുനടത്തിയ അഭിസംബോധനയില്‍ പ്രധാനമന്ത്രിക്കായില്ല. ജനജീവിതം കൂടുതല്‍ സങ്കീര്‍ണ്ണമാക്കി നിയന്ത്രണങ്ങള്‍ തുടരുമ്പോള്‍ പുതിയ സാമ്പത്തിക നടപടിക്കുമേല്‍ ജനങ്ങളുയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്.
കര്‍ഷകര്‍ ഉല്പന്നങ്ങള്‍ വിറ്റഴിക്കുവാന്‍ സാധിക്കാതെ സാമ്പത്തിക ക്ഷാമം നേരിടുമ്പോള്‍ പ്രധാനമന്ത്രിയുടെ ആവര്‍ത്തിച്ചുള്ള ക്ഷേമപ്രഖ്യാപനങ്ങള്‍ മുഖവിലയ്‌ക്കെടുക്കാനാവില്ല. 2016 ഫെബ്രുവരിയിലെ കേന്ദ്രബജറ്റില്‍ 5 വര്‍ഷംകൊണ്ട് കര്‍ഷകന്റെ വരുമാനം ഇരട്ടിയാക്കുമെന്നുള്ള പ്രഖ്യാപനവും പദ്ധതിനിര്‍ദ്ദേശങ്ങളും നടപ്പിലാക്കുവാന്‍ ഒരു ശ്രമവും നടത്താതെ നോട്ടുപ്രതിസന്ധിയില്‍ വീണ്ടും ആവര്‍ത്തിക്കുന്നത് കര്‍ഷകരെ വിഢികളാക്കുന്നതാണ്.
2015 ലെ ഭക്ഷ്യസുരക്ഷാ നിയമത്തില്‍ ഗര്‍ഭിണികള്‍ക്ക് 6000 രൂപ ധനസഹായം നല്‍കുമെന്ന് വ്യവസ്ഥയുണ്ട്. ഈ പദ്ധതി നടപ്പിലാക്കാതെ ഇന്നത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നത് വിരോധാഭാസമാണ്. ആവാസ് യോജന പദ്ധതിപ്രകാരം നഗരങ്ങളിലെ ദരിദ്രര്‍ക്ക് 6 ലക്ഷം രൂപവരെയെടുക്കുന്ന വായ്പയ്ക്ക് നിലവില്‍ വായ്പ ഇളവുകളുണ്ട്. ഈ ഇളവ് 20 ലക്ഷംവരെയുള്ള വായ്പയ്ക്ക് ഉയര്‍ത്തിയെന്ന പ്രഖ്യാപനം കൊട്ടിഘോഷിക്കുന്നത് ശരിയല്ല. 20 ലക്ഷം വരെ വായ്പയെടുക്കുന്ന നഗരത്തിലെ ദരിദ്രരെക്കുറിച്ചുള്ള കേന്ദ്രസര്‍ക്കാരിന്റെ കാഴ്ചപ്പാട് വളരെ വിചിത്രമാണെന്നും വി.സി.സെബാസ്‌ററ്യന്‍ പറഞ്ഞു.
click on malayalam character to switch languages