യെമനിൽ ദൗർഭാഗ്യകരമായ കൊലക്കേസിൽ പ്രതിയായി വിചാരണ കോടതിയും അപ്പീൽ കോടതിയും വധശിക്ഷ വിധിച്ച് ജയിലിൽ കഴിയുകയാണ് .പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയ എന്ന മലയാളി നഴ്സ് . ഇവരുടെ മോചനത്തിനാവശ്യമായ ഇടപെടൽ നടത്തുന്നതിന് ലോക കേരള സഭ അംഗങ്ങളും രാഷ്ടീയ, സാമൂഹ്യ, സാംസ്കാരിക, നിയമ, മേഖലയിലെ പ്രമുഖരും ചേർന്ന് നാല് വർഷം മുമ്പ് രൂപീകരിച്ചതാണ് സേവ് നിമിഷ പ്രിയ ഇൻ്റെർ നാഷണൽ ആക്ഷൻ കൗൺസിൽ.
യെമനിലെ യുദ്ധസാഹചര്യത്തിൽ പുറം ലോകം ഏറെയൊന്നും ശ്രദ്ധിക്കാതിരുന്ന ഈ കേസിൽ ആദ്യ കാലത്ത് കാര്യമായ ഇടപെടൽ ഒന്നും നടന്നിരുന്നില്ല. വിചാരണയിൽ വാദിഭാഗം കാര്യങ്ങൾ അവതരിപ്പിക്കാൻ നിയമ സഹായവും ലഭ്യമായിരുന്നില്ല. ഭാഷാപരമായ അജ്ഞതയും നിമിഷ പ്രിയക്ക് വിനയായി. കേസ് ശ്രദ്ധയിൽ പെട്ടതിന് ശേഷമാണ് ആക്ഷൻ കൗൺസിൽ രൂപീകൃതമാവുന്നത്. യെമനിൽ ഇന്ത്യൻ എംബസി സാന്നിധ്യമില്ല. ജിബൂട്ടിയിൽ പ്രവർത്തിക്കുന്ന എംബസിയിൽ ആക്ഷൻ കൗൺസിൽ ബന്ധപ്പെട്ട ശേഷമാണ് എംബസി കേസിൽ യെമൻ പൗരന്മാരായ അഭിഭാഷകരെ ചുമതലപ്പെടുത്തുന്നത് .
കുടുംബവുമായി സംസാരിച്ച് കേസിൽ ദിയ പണം വാങ്ങിയോ അല്ലാതെയോ നിമിഷയുടെ മോചനം എന്ന ലക്ഷ്യത്തിലേക്ക് വേണ്ടി കൗൺസിൽ നിരന്തരം ഇടപെട്ടു കൊണ്ടിരുന്നു. ഇന്ത്യൻ സർക്കാറിൻ്റെ ശ്രദ്ധയും താൽപര്യവും ഇടപെടലും ഉണ്ടാവണമെന്ന ഉദ്ദേശത്തോടെ ദില്ലി ഹൈക്കോടതിയിൽ ആക്ഷൻ കൗൺസിലിൻ്റെ നിയമ സഹായിയായി പ്രവർത്തിക്കുന്ന സുപ്രീം കോടതി അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ കേസ് ഫയൽ ചെയ്തു .
നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിക്കും ,നിമിഷയുടെ മകൾക്കും ആക്ഷൻ കൗൺസിൽ എതാനും അംഗങ്ങൾക്കും യെമനിൽ സന്ദർശനം നടത്താനും നിമിഷ പ്രിയയെ ജയിലിൽ സന്ദർശിക്കാനുമാണ് അനുമതി തേടിയത്. നിമിഷയുടെ അമ്മയ്ക്കും യെമനിൽ ജോലി ചെയ്യുന്ന തമിഴ് നാട് സ്വദേശി സാമുവലിനും അനുമതി ലഭിക്കുകയുണ്ടായി. തുടർന്ന് വിസ നടപടികൾ പൂർത്തിയായിട്ടുണ്ട് .എന്നാൽ യെമനിലെ സനയയിൽ നിന്നും ഏതൻസിലേക്കും തിരിച്ചും വിമാനയാത്ര ഉറപ്പാകാത്തത് കൊണ്ട് യാത്ര നീളുകയാണ്. ഉടൻ തന്നെ പോകാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു .
കേസിൽ തുടക്കം മുതൽ ഇടപെട്ട റിട്ടയേർഡ് സുപ്രീകോടതി ജസ്റ്റിസ് കുര്യൻ ജോസഫ് പ്രമുഖ മലയാളി വ്യവസായി ഡോ.എം എ യൂസഫലിയുമായി ബന്ധപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ കുടുംബം ഒത്ത് തീർപ്പിന് തയ്യാറാവുന്ന പക്ഷം ആവശ്യമായ സഹായങ്ങൾ ചെയ്യാമെന്ന ഉറപ്പ് ലഭിക്കുകയുണ്ടായി. അദ്ദേഹത്തിൻ്റെ യെമനിലെ ബന്ധം വെച്ച് കുടുംബത്തെ സമീപിക്കാനും സന്നദ്ധത അറിയിക്കുകയുണ്ടായി. യെമനിലെ ദീർഘകാലത്തെ തൊഴിൽ ജീവിത അനുഭവത്തിൻ്റെ അടിസ്ഥാനത്തിൽ കൊല്ലപ്പെട്ട യെമൻ പൗരൻ്റെ ഗോത്രവുമായി ബന്ധപ്പെടാൻ സാമുവലിനേയും ആക്ഷൻ കൗൺസിൽ ചുമതലപ്പെടുത്തുകയുണ്ടായിട്ടുണ്ട്. ഇങ്ങനെ വിവിധ തരത്തിലുള്ള നീക്കങ്ങൾ നടന്ന് വരികയാണ് .
കുടുംബത്തെ ചർച്ചക്കുള്ള വേദിയിലെത്തിക്കാൻ പര്യാപ്തമായ ഇടപെടൽ ഇനിയും തുടരേണ്ടതുണ്ട് .ആദ്യഘട്ട ചർച്ചകൾക്കും യാത്ര ചിലവിനും ആവശ്യമായ തുക പോലും നിലവിൽ ആക്ഷൻ കൗൺസിൽ എക്കൗണ്ടിലില്ല. നിരവധി വ്യക്തിത്വങ്ങൾ സഹായ വാഗ്ദാനം നടത്തിയിട്ടുണ്ട്. ആയത് ലഭ്യമാകേണ്ടതുണ്ട്. ചർച്ച വിജയിച്ചാൽ നൽകേണ്ടുന്ന ദിയ പണം സ്വരുപിക്കുന്നതിനും കൂട്ടായ പരിശ്രമം ആവശ്യമാണ്.
നിലവിൽ സൗദിയിലെ ജയിലിലെ അബ്ദുറഹീമിൻ്റെ വിമോചനം സംബന്ധിച്ച് നടത്തിയ ഇടപെടൽ മാതൃക നമ്മുടെ മുന്നിലുണ്ട് .സാമ്പത്തിക സമാഹരണം ദുസ്സഹമോ അസാധ്യമോ അല്ലെന്ന് വ്യക്തമാണ്. കുടുംബത്തെ ചർച്ചക്കെത്തിക്കലും സമവായം സൃഷ്ടിക്കലുമാണ് ആദ്യത്തെ കടമ്പ. അത് കടക്കുന്നതിന് വേണ്ടി എല്ലാവരുടെയും സഹകരണം ഉണ്ടാവണം. കമ്മറ്റി ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങുകയാണ്. നമ്മൾ ലക്ഷ്യം കാണും വരെ കൂടെയുണ്ടാവുക .
വിശ്വസ്ത യോടെ
ജയൻ എടപ്പാൾ
ജനറൽ കൺവീനർ
സേവ് നിമിഷ പ്രിയ ഇൻ്റെർനാഷണൽ ആക്ഷൻ കൗൺസിൽ .
click on malayalam character to switch languages