ഗസ്സ സിറ്റി: ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രി സമുച്ചയമായ അൽശിഫയും പരിസരത്തെ കെട്ടിടങ്ങളും തകർത്തുതരിപ്പണമാക്കി ഇസ്രായേൽ സേനയുടെ പിന്മാറ്റം. കവചിത വാഹനങ്ങളുടെ അകമ്പടിയിൽ രണ്ടാഴ്ച നീണ്ട സൈനിക താണ്ഡവം അവസാനിപ്പിച്ചാണ് ഞായറാഴ്ച പിന്മാറിയത്. ആശുപത്രിയിൽ ചികിത്സ മുടക്കിയതിനെതുടർന്ന് നിരവധി രോഗികൾ മരിച്ചിരുന്നു. കൂട്ടിരിപ്പുകാരായും അഭയാർഥികളായും അകത്തുണ്ടായിരുന്ന 200ലേറെ പേരെ കൊല്ലപ്പെടുത്തിയ സൈന്യം നൂറുകണക്കിന് പേരെ പിടിച്ചുകൊണ്ടുപോകുകയും ചെയ്തു. പരിസരമൊന്നാകെ നാമാവശേഷമാക്കുകയെന്ന ലക്ഷ്യത്തോടെ കെട്ടിടങ്ങൾക്ക് തീയിടുകയും ബോംബിട്ട് കോൺക്രീറ്റ് കൂനകളാക്കുകയും ചെയ്തു. ചിലയിടങ്ങളിൽ ഇപ്പോഴും മൃതദേഹങ്ങൾ കൂടിക്കിടക്കുകയാണ്. നൂറുകണക്കിന് മൃതദേഹങ്ങൾ പലയിടങ്ങളിലായി അനാഥമായി കിടക്കുകയാണെന്ന് ഫലസ്തീൻ വാർത്ത ഏജൻസി ‘വഫ’ റിപ്പോർട്ട് ചെയ്തു.
ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയിൽ ഇനി ആതുരസേവനം ഉടൻ ആരംഭിക്കാനാകില്ലെന്ന് സ്ഥലത്തെത്തിയ ഫലസ്തീനികളെ ഉദ്ധരിച്ച് വാർത്ത ഏജൻസികൾ പറഞ്ഞു. പരിസരത്തെ അൽഅഹ്ലി ആശുപത്രിയിലേക്ക് രോഗികളിലേറെ പേരെയും മാറ്റിയിരുന്നെങ്കിലും അവശേഷിച്ചവരിൽ 107 പേരെ ചികിത്സ സൗകര്യങ്ങളില്ലാത്ത ഒരു കെട്ടിടത്തിലാക്കിയിരുന്നു. ഇവർക്ക് എന്തുപറ്റിയെന്ന് പരിശോധിച്ചുവരികയാണ്.
350ഓളം രോഗികളും ആയിരക്കണക്കിന് അഭയാർഥികളും കഴിഞ്ഞ ആശുപത്രിയിൽനിന്ന് എല്ലാവരോടും ഒഴിയാൻ നിർബന്ധിച്ചായിരുന്നു സൈനിക അതിക്രമം. 900 ഫലസ്തീനികളെയാണ് ഇവിടെനിന്ന് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ നവംബറിലും ആശുപത്രിയിൽ സമാന അതിക്രമങ്ങൾ നടത്തിയിരുന്നു. അന്നും നിരവധി പേരാണ് ഇതിനകത്തും പുറത്തും കൊല്ലപ്പെട്ടത്. അതിലേറെ ക്രൂരമായാണ് ഇത്തവണ ഇസ്രായേൽ സൈന്യം ആശുപത്രിക്കകത്ത് ഭീകരത തുടർന്നത്. സംഭവത്തിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി ഇസ്രായേലിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഹമാസ് ആവശ്യപ്പെട്ടു.
click on malayalam character to switch languages