ബ്ലാക്ക്ബേൺ: ആറു മാസം മുന്‍പ് യുകെയില്‍ എത്തിയ മലയാളി യുവതിക്ക് ആകസ്മിക മരണം. രണ്ടാഴ്ച മുന്‍പ് ഗര്‍ഭസ്ഥ ശിശുവിനെ നഷ്ടമായ പ്രയാസത്തില്‍ കഴിഞ്ഞ യുവതി വീട്ടില്‍ കുഴഞ്ഞു വീണ സാഹചര്യത്തില്‍ ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് ക്യാന്‍സര്‍ ബാധ അതിന്റെ മൂര്‍ധന്യാവസ്ഥയില്‍ എത്തിയത് തിരിച്ചറിയുകയും ഏതാനും ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ഇന്നലെ മരണം സ്ഥിരീകരിക്കുന്നതും.
ബ്ലാക്ബേണില്‍ എത്തിയ മലയാളി ബന്ധമുള്ള ചെന്നൈ സ്വദേശിയായ എലിസബത്ത് മാണി എന്ന 26 കാരിയുടെ മരണം ഏറെ ഞെട്ടലോടെയാണ് ബ്ലാക്ക്ബേണിലെയും പരിസരപ്രദേശങ്ങളിമുള്ള മലയാളികൾ കേട്ടത്. ഇത്ര ചെറുപ്രായത്തില്‍ മരണത്തിനു കീഴടങ്ങുന്നവര്‍ അപൂര്‍വം ആയതിനാല്‍ എലിസബത്തിന്റെ മരണം കുടുംബത്തേക്കാള്‍ മലയാളി സമൂഹത്തിനും വേദനയായി മാറുകയാണ്.
ബ്ലാക്ബേണില്‍ താമസിക്കുന്ന എലിസബത്തിനു രണ്ടാഴ്ച മുന്‍പ് ഗര്‍ഭസ്ഥ ശിശുവിനെ നഷ്ടമായിരുന്നു. തുടര്‍ന്ന് വീട്ടില്‍ വിശ്രമിക്കവേ ശാരീരികാ അസ്വാസ്ഥ്യം തോന്നുകയും കുഴഞ്ഞു വീഴുകയും ആയിരുന്നു. ഇതേതുടര്‍ന്ന് ലീഡ്‌സ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയവെയാണ് കരളില്‍ പടര്‍ന്നു പിടിച്ച ക്യാന്‍സര്‍ അവസാന ഘട്ടത്തില്‍ ആണെന്ന് തിരിച്ചറിയുന്നത്. രോഗം പുറമേയ്ക്ക് ഒരു ലക്ഷണവും കാട്ടാതിരുന്നതിനാലാണ് കണ്ടെത്താനാകാതെ പോയത്. നഴ്‌സ് ആയ ഭര്‍ത്താവ് റോഫി ഗണരാജിന്റെ ഡിപ്പന്‍ഡ് വിസയില്‍ ആണ് എലിസബത്ത് യുകെയില്‍ എത്തുന്നത്.
എലിസബത്തും കുടുബവും ഏറെക്കാലമായി ചെന്നൈ നിവാസികളാണ്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കാര ശുശ്രൂഷകൾ നടത്താനാണ് കുടുംബം ആഗ്രഹിക്കുന്നത്. ഇതിനായി ബ്ളാക്ബേണിലെ മുഴുവൻ മലയാളി സമൂഹവും റോഫിക്ക് പിന്നിലുണ്ട്.
എലിസബത്തിന്റെ ആകസ്മിക നിര്യാണത്തിൽ യുക്മ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, പി ആർ ഒ അലക്സ് വർഗീസ്, ദേശീയ വക്താവ് അഡ്വ. എബി സെബാസ്റ്റ്യൻ, ദേശീയ സമിതിയംഗം ജയകുമാർ നായർ, മിഡ്‌ലാൻഡ്‌സ് റീജിയണൽ പ്രസിഡണ്ട് ജോർജ്ജ് തോമസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു.
click on malayalam character to switch languages