നോർത്ത് വെയിൽസിലെ ബാങ്കോറിൽ കഴിഞ്ഞ ക്രിസ്തുമസ്സ് ദിനത്തിൽ നിര്യാതനായ ജെജോ ജോസിന്റെ മൃതദേഹം ഞായറാഴ്ച നാട്ടിലേക്ക് തിരിക്കും. സംസ്ക്കാരം തിങ്കളാഴ്ച നടത്തുന്നതാണ്.
കഴിഞ്ഞ രണ്ടു വർഷമായി ക്യാൻസർ രോഗത്തിന് ചികിത്സയിലായിരുന്ന ജെജോ രോഗം ഭേദമായി എന്ന് കരുതിയിരിക്കവെയാണ് നോർത്ത് വെയിൽസിൽ സീനിയർ കെയർ ആയി എത്തിയ പ്രിയ പത്നിയോടൊപ്പം കുടുംബ ജീവിത സ്വപ്നവുമായി മൂന്നു മക്കളെയും കൂട്ടി മൂന്നു മാസം മുമ്പ് എത്തിയത്.
കഴിഞ്ഞ ദിവസങ്ങളിൽ രോഗം വീണ്ടും മൂർച്ചിക്കുകയും, ചികിത്സയിലിരിക്കെ മരിക്കുകയുമായിരുന്നു. മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് തീയതിവരെ നിശ്ചയിച്ചിരിക്കെയാണ്ക്യാൻസർ ജെജോയുടെ ജീവൻ അപഹരിച്ചത്.
തിങ്കളാഴ്ച ഉച്ചക്ക് സ്വവസതിയിൽ പ്രാർത്ഥനാ ശുശ്രുഷകൾ ആരംഭിച്ച് കരയാംപറമ്പ് സെന്റ് ജോസഫ്സ് ദേവാലയത്തിൽ അന്ത്യോപചാര ശുശ്രുഷകൾ നടത്തി കുടുംബ കല്ലറയിൽ സംസ്ക്കാരം നടത്തുന്നതാണ്.
നോർത്ത് വെയിൽസിലെ ബാങ്കോറിനടുത്തുള്ള നഴ്സിംഗ് ഹോമിൽ സീനിയർ കെയററായി പത്തുമാസം മുമ്പാണ് ഭാര്യ നിഷ ജെജോ എത്തിയത്. മറ്റത്തൂർ പാലാട്ടിൽ ബാബുവിന്റെയും ഉഷയുടെയും മകളാണ് നിഷ ജെജോ. ജോഷ്വാ (13) ജൊഹാൻ (9) ജ്യുവൽ മരിയ (7) എന്നിവർ മക്കളാണ്.
അങ്കമാലിക്കടുത്ത് കരയാംപറമ്പിൽ, കാളാംപറമ്പിൽ വർക്കി ജോസ്, ജെസ്സി ജോസ് എന്നിവരുടെ മകനാണ് ജെജോ ജോസ് (46). സിജോ ജോസ് (സ്റ്റീവനേജ്,യു കെ), സുജ റോബിൻ എന്നിവർ സഹോദരരാണ്.
ക്രിസ്തുമസ്സ്-നവവത്സര അവധി ദിനങ്ങളായതിനാലാണ് ബോഡി നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾക്കു കാലതാമസം വന്നത്.
മൃതദേഹം നാട്ടിൽ എത്തിക്കുന്നതടക്കമുള്ള നടപടികൾക്കും, കുടുംബത്തിനു താങ്ങും തണലുമായും ലിജോ തോമസ് തെറ്റയിലിന്റെ നേതൃത്വത്തിൽ ബാങ്കോർ മലയാളി അസ്സോസ്സിയേഷൻ സഹായമായി സദാ കൂടെ ഉണ്ടായിരുന്നു. കുടുംബാംഗങ്ങൾ ലണ്ടനിൽ നിന്നും നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്
യുക്മ, സർഗ്ഗം സ്റ്റീവനേജ്, ബാങ്കോർ മലയാളി അസ്സോസ്സിയേഷൻ തുടങ്ങിയ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ കുടുംബത്തിന് ആവശ്യമായ സഹായഹസ്തം ഒരുക്കിയിരുന്നു.
click on malayalam character to switch languages