ലണ്ടൻ: ചാൻസലറുടെ മിനി ബജറ്റിൽ സുപ്രധാന ഇളവുകൾ. പ്രതീക്ഷിച്ചത് പോലെ തന്നെ ഇന്ധന തീരുവ വെട്ടിക്കുറച്ചും താഴ്ന്ന വരുമാനക്കരെ സഹായിക്കാൻ നാഷണൽ ഇൻഷുറൻസ് വർദ്ധനവിൽ നിന്നും സംരക്ഷിച്ചുള്ള സുപ്രധാന പ്രഖ്യാപനങ്ങളാണ് ചാൻസലർ ഋഷി സുനക് കോമൺസിൽ അവതരിപ്പിച്ചത്. നാഷണൽ ഇൻഷുറൻസ് വർദ്ധനവിലൂടെ സർക്കാർ ലക്ഷ്യമിട്ട 12 ബില്യൺ പൗണ്ട് ആറാക്കുകയും ഇന്ധന തീരുവയിൽ നിന്ന് 5 പെൻസ് വെട്ടിക്കുറക്കുകയും ചെയ്തുകൊണ്ടാണ് സുനാകിന്റെ മാജിക്. കൂടാതെ അടിസ്ഥാന നികുതി നിരക്ക് 2024 ഓടെ കുറയുമെന്ന് വാഗ്ദാനം ചെയ്തു. കുതിച്ചുയരുന്ന വിലയെ നേരിടാൻ ബ്രിട്ടീഷുകാരെ സഹായിക്കുന്നതിന് ഇന്ധന തീരുവ കുറയ്ക്കുന്നത് അടുത്ത വർഷം മാർച്ച് വരെ നീണ്ടുനിൽക്കുമെന്ന് പ്രഖ്യാപിച്ചു.
അതേസമയം പ്രതീക്ഷിച്ചതിലും വലിയ നീക്കമാണ് നാഷണൽ ഇൻഷുറൻസ് വർദ്ധനവ് നേരിടാൻ ചാൻസലറും സർക്കാരും നടത്തിയത്. എൻഐസികൾ അടയ്ക്കുന്നതിനുള്ള പരിധി £12,500 ആയി ഉയരുമെന്ന് പ്രഖ്യാപിച്ചത് സാധാരണക്കാരെ ഏറെ സഹായിക്കും. £3000 വർദ്ധനവാണ് സർക്കാർ നടത്തിയത്. ഇത് 6 ബില്യൺ പൗണ്ടിന്റെ നികുതി വെട്ടിക്കുറച്ചതിന് തുല്യമാണെന്ന് ചാൻസലർ പറഞ്ഞു.
2024-ഓടെ അടിസ്ഥാന നികുതി നിരക്ക് ഒരു പെൻസ് കുറഞ്ഞ് 19 പെൻസാകുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു. 16 വർഷത്തിനിടയിലെ ആദ്യത്തെ കുറവായിരിക്കും ഇതിൽ രേഖപ്പെടുത്തുക. സോളാർ പാനലുകൾ, ഹീറ്റ് പമ്പുകൾ, ഇൻസുലേഷൻ തുടങ്ങിയ ഊർജ കാര്യക്ഷമത നടപടികളിൽ അഞ്ച് വർഷത്തേക്ക് വാറ്റ് ഒഴിവാക്കുമെന്നും സുനക് പറഞ്ഞു. ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്കുള്ള ഗാർഹിക സഹായ ഫണ്ട് £1 ബില്യൺ ആക്കിയതിലൂടെ കൂടുതൽ കുടുംബങ്ങൾക്ക് സഹായമെത്തിക്കാനാകും,
എന്നാൽ ‘വെല്ലുവിളി നിറഞ്ഞ’ ആഗോള വീക്ഷണത്തെക്കുറിച്ച് സുനക് ശക്തമായ മുന്നറിയിപ്പ് നൽകി. സർക്കാർ അതിന്റെ സാമ്പത്തിക കാര്യങ്ങളിൽ ‘ഉത്തരവാദിത്തപരവും സുസ്ഥിരവുമായ’ സമീപനം സ്വീകരിക്കണമെന്ന് പറഞ്ഞു. റഷ്യയുമായുള്ള തർക്കത്തിൽ യുക്രെയ്നെ പിന്തുണയ്ക്കാൻ ബ്രിട്ടൻ അതിന്റെ ശക്തി ഉപയോഗിക്കുകയാണെന്നും ഉപരോധങ്ങൾ കാര്യക്ഷമമാണെന്നും സുനക് പറഞ്ഞു. എന്നിരുന്നാലും സാമ്പത്തികരംഗത്ത് യുകെയുടെ വീണ്ടെടുക്കലിന് ഒരു റിസ്‌ക് ഉണ്ടെന്നും കൂട്ടിച്ചേർത്ത അദ്ദേഹം വളർച്ച ഈ വർഷം 3.8 ശതമാനമാകുമെന്നും എന്നാൽ പണപ്പെരുപ്പം ശരാശരി 7.4 ശതമാനമാകുമെന്നും പറഞ്ഞു.
എന്നിരുന്നാലും, തൊഴിൽ ചെയ്ത് ജീവിക്കുന്ന സാധാരണക്കാരായ തൊഴിലാളി കുടുംബങ്ങൾക്ക് സുരക്ഷ സർക്കാർ വാഗ്ദാനം ചെയ്യുമെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. നികുതി കുറയ്ക്കുന്നത് എളുപ്പമല്ലെന്ന് സുനക് പറഞ്ഞു. ഇതിന് കഠിനാധ്വാനവും മുൻഗണനയും ബുദ്ധിമുട്ടുള്ളതും പലപ്പോഴും ജനപ്രിയമല്ലാത്തതുമായ വാദങ്ങൾ മറ്റെവിടെയെങ്കിലും ഉന്നയിക്കാനുള്ള സന്നദ്ധതയും ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
click on malayalam character to switch languages