ലണ്ടൻ: ട്രക്ക് ഡ്രൈവർമാരുടെ കുറവ് കാരണം ബ്രിട്ടനിൽ ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്നു. പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ന് പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്ന അടിയന്തിര പദ്ധതി പ്രകാരം പെട്രോൾ സ്റ്റേഷനുകളിലേക്ക് ഇന്ധനം എത്തിക്കാൻ സൈന്യത്തിന്റെ സേവനം ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ട്.
രാജ്യത്തെ തൊണ്ണൂറു ശതമാനം പെട്രോൾ സ്റ്റേഷനുകളിലും നിലവിൽ ഇന്ധനമില്ലാത്ത സ്ഥിതിവിശേഷമാണുള്ളതെന്ന് പെട്രോളിയം റീട്ടെയിലേഴ്സ് അസോസിയേഷൻ (PRA) അറിയിച്ചു. ബ്രിട്ടീഷ് പെട്രോളിയം പ്രതിനിധീകരിക്കുന്ന ഏകദേശം 5,500 പെട്രോൾ സ്റ്റേഷനുകളിൽ മൂന്നിലൊന്നിലും ഇന്ധനം തീർന്നുവെന്ന് ബിപി സമ്മതിച്ചതിനെ തുടർന്ന് “ഓപ്പറേഷൻ എസ്കലിൻ” പരിശോധിക്കാൻ പ്രധാനമന്ത്രി മന്ത്രിസഭയിലെ മുതിർന്ന അംഗങ്ങളുമായി ഇന്ന് കൂടിയാലോചന നടത്തും. സ്വതന്ത്ര ഔട്ട്ലെറ്റുകൾ, 50% മുതൽ 90% വരെ ഇന്ധനം തീർന്നുപോയതായി റിപ്പോർട്ട് ചെയ്തു.
പുതിയ സംഭവവികാസങ്ങൾ യുകെ രണ്ടാം “അസംതൃപ്തിയുടെ ശൈത്യകാലത്തേക്ക്” നീങ്ങുമെന്ന ഭയത്തിനും ക്രിസ്മസിന് മുൻപ് തന്നെ സൂപ്പർമാർക്കറ്റ് ഷെൽഫുകൾ സാധാരണയേക്കാൾ ശൂന്യമാകുമെന്ന മുന്നറിയിപ്പിലേക്കും ജനങ്ങളെ നയിച്ചിട്ടുണ്ട്.
പ്രതിസന്ധി കൂടുതൽ വഷളാകുന്നത് തടയുന്നതിനായി, ബിസിനസ് സെക്രട്ടറി ക്വാസി ക്വാർട്ടെംഗ്, ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്സ്, ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ എന്നിവരുൾപ്പെടെയുള്ള മന്ത്രിമാർ ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മീറ്റിംഗിന് ഒത്തുകൂടി, ഓപ്പറേഷൻ എസ്കലിൻ ഉൾപ്പെടെയുള്ള ഓപ്ഷനുകൾ ചർച്ച ചെയ്തു. വർഷങ്ങൾക്കുമുമ്പ് ബ്രെക്സിറ്റിനുവേണ്ടിയുള്ള ആസൂത്രണത്തിനിടയിൽ, 80 ടാങ്കറുകളുടെ റിസർവ് ഫ്ലീറ്റ് ഓടിക്കാൻ നൂറുകണക്കിന് സൈനികരെ ഡ്രാഫ്റ്റ് ചെയ്തിരുന്നു. ഇതിനെയാണ് ഓപ്പറേഷൻ എസ്‌കിലിൻ എന്ന് നാമകരണം ചെയ്തിരുന്നത്. ഇത് പൂർണ്ണമായി നടപ്പിലാക്കാൻ മൂന്നാഴ്ച വരെ എടുക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
click on malayalam character to switch languages