ന്യൂഡൽഹി: സി.ബി.െഎക്ക് സ്ഥിരം ഡയറക്ടറെ നിയമിക്കുന്നത് മേയ് രണ്ടിനുള്ളിൽ ഉന്നതതല യോഗം ചേരുന്നത് പരിഗണിക്കാൻ കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നിർദേശം. നിലവിലുള്ള ഇൻചാർജ് സംവിധാനം തുടരാനാവില്ലെന്നും ജസ്റ്റിസുമാരായ എൽ. നാഗേശ്വര റാവു, വിനീത് ശരൺ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
എന്നാൽ, യോഗം മേയ് രണ്ടിനുശേഷം വിളിക്കാമെന്നായിരുന്നു കേന്ദ്രത്തിെൻറ മറുപടി. സ്ഥിരം സി.ബി.ഐ ഡയറക്ടറെ നിയമിക്കണമെന്നാവശ്യെപ്പട്ട് ഹരജി നൽകിയ എൻ.ജി.ഒ ആയ ‘കോമൺ കോസി’നു വേണ്ടി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ഹാജരായി.
ഏപ്രിൽ 23ന് വിരമിക്കുന്ന നിലവിലെ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയിൽ നിന്നും ഈ കേസ് വഴിതിരിക്കുന്നതിന് ഉന്നതതല യോഗം കേന്ദ്രം കരുതിക്കൂട്ടി വൈകിപ്പിക്കുകയാണെന്ന് പ്രശാന്ത് ഭൂഷൺ വാദിച്ചു.
ഭൂഷൺ പറഞ്ഞതിൽ കാര്യമുണ്ടെന്ന് ബെഞ്ച് അറ്റോണി ജനറൽ കെ.കെ. വേണുഗോപാലിനെ അറിയിച്ചപ്പോൾ മുതിർന്ന വ്യക്തിയെ ആണ് സി.ബി.ഐയുടെ ഇടക്കാല ഡയറക്ടറായി നിയമിച്ചതെന്നായിരുന്നു മറുപടി.
ഏപ്രിൽ 16ന് വിഷയം വീണ്ടും പരിഗണിക്കുമെന്ന് ബെഞ്ച് അറിയിച്ചു. സ്ഥിരം സി.ബി.ഐ ഡയറക്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട ഹരജിയിൽ മാർച്ച് 12ന് സുപ്രീംകോടതി കേന്ദ്രത്തിൽനിന്ന് പ്രതികരണം തേടിയിരുന്നു.
പ്രധാനമന്ത്രി, ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയുടെ നേതാവ്, ചീഫ് ജസ്റ്റിസ് അല്ലെങ്കിൽ ചീഫ് ജസ്റ്റിസ് നാമനിർദേശം ചെയ്ത സുപ്രീംകോടതിയിലെ ഏതെങ്കിലും ജഡ്ജ് എന്നിവരടങ്ങുന്നതാണ് സി.ബി.ഐ ഡയറക്ടറെ തെരഞ്ഞെടുക്കാനുള്ള ഉന്നത സമിതി.
click on malayalam character to switch languages