ന്യൂഡൽഹി: സ്വർണ കള്ളക്കടത്ത് കേസിൽ എം ശിവശങ്കറിന്റെ ജാമ്യം അടിയന്തിരമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയിൽ അപേക്ഷ നൽകി. ജാമ്യത്തിൽ ഇറങ്ങിയ ശേഷം സർക്കാർ സംവിധാനം ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും ഇ ഡി. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്ന് സംസ്ഥാന സംസ്ഥാന സർക്കാർ പറയുന്നത് നിയമവാഴ്ച ഉറപ്പാക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഇ ഡി സുപ്രീം കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ വിശദീകരിച്ചിട്ടുണ്ട്.
ശിവശങ്കറിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ ഹർജി നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ജാമ്യം അനുവദിച്ച ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം നേരത്തെ കോടതി തള്ളിയിരുന്നു. എന്നാൽ ജാമ്യത്തിൽ ഇറങ്ങിയ ശിവശങ്കർ അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ഡൽഹിയിലെ ഇ ഡി ആസ്ഥാനത്തെ ഡെപ്യുട്ടി ഡയറക്ടർ ജിതേന്ദ്ര കുമാർ ഗോഗിയ സുപ്രീം കോടതിയിൽ അപേക്ഷ നൽകിയത്.
അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വ്യാജ തെളിവുകൾ ഉണ്ടാക്കാൻ ശിവശങ്കർ ശ്രമിക്കുന്നുവെന്നാണ് ഇ ഡി യുടെ പരാതി. ഓഗസ്റ്റ് അഞ്ചിനും പതിനേഴിനും ഇടയിൽ കസ്റ്റഡിയിലായിരുന്ന സ്വപ്ന സുരേഷിന്റെ സുരക്ഷ ചുമതല ഉണ്ടായിരുന്ന രണ്ട് വനിത സിവിൽ പോലീസ് ഉദ്യോഗസ്ഥർ നൽകിയ മൊഴി ഇ ഡി തങ്ങളുടെ അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കസ്റ്റഡിയിലിരിക്കെ സ്വപ്ന സുരേഷിന്റെ ഓഡിയോ സന്ദേശം പുറത്ത് വന്നതിനെക്കുറിച്ച് അന്വേഷിക്കുന്ന സംസ്ഥാന പൊലീസിന് മുമ്പാകെ സ്വർണ്ണ കടത്ത് ഇടപാടിൽ മുഖ്യമന്ത്രിയുടെ പേര് പറയിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയെന്ന മൊഴിയാണ് സിവിൽ പോലീസ് ഉദ്യോഗസ്ഥ നൽകിയത്.
ഇത് പിന്നീട് മാധ്യമങ്ങൾക്ക് ചോർത്തി നൽകി. എന്നാൽ തനിക്ക് ഒരു സമ്മർദ്ദവും നേരിടേണ്ടി വന്നില്ലെന്നാണ് സ്വപ്ന പറയുന്നതെന്ന് ഇ ഡി അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു. വ്യാജ മൊഴികൾ നൽകി അന്വേഷണ ഉദ്യോഗസ്ഥരെ സിവിൽ പോലീസ് ഉദ്യോഗസ്ഥ ഭീഷണി പെടുത്തുകയാണെന്നും ഇ ഡി കുറ്റപ്പെടുത്തി. കസ്റ്റഡിയിൽ ആയിരുന്നപ്പോൾ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ അന്വേഷണ ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്ന സന്ദീപ് നായരുടെ ആരോപണവും ഇഡി തള്ളി. ജുഡീഷ്യൽ കസ്റ്റഡിയിൽ ആയിരുന്നപ്പോൾ സന്ദീപ് നായരെ ചോദ്യം ചെയ്തിട്ടില്ലെന്നാണ് ഇഡിയുടെ നിലപാട്.
click on malayalam character to switch languages