ന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തിൽ 65 വയസ്സിനു മുകളിലുള്ളവർക്ക് പോസ്റ്റൽ ബാലറ്റ് സൗകര്യം ഏർപ്പെടുത്താനുള്ള തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനത്തിനെതിരെ കൂടുതൽ രാഷ്ട്രീയ പാർട്ടികൾ. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സി.പി.എം എന്നിവക്ക് പിന്നാലെ സി.പി.ഐയും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്ക് കത്തെഴുതി. ബിഹാർ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനം ജനാധിപത്യത്തെ അപകടത്തിലാക്കുന്നതാണെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ സുനിൽ അറോറക്ക് എഴുതിയ കത്തിൽ പറയുന്നു.
ബിഹാർ തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റ് സൗകര്യം വിപുലപ്പെടുത്താനും ഡിജിറ്റൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുമുള്ള തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനത്തിെനതിെര സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ആദ്യം രംഗത്തുവന്നത്. തുടർന്ന് തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചു. സ്വേച്ഛാധിപത്യപരവും വഞ്ചനപരവും ഭരണഘടനവിരുദ്ധവും സമ്മതിദാന അവകാശത്തിെൻറ രഹസ്യ സ്വഭാവം ഇല്ലാതാക്കുന്നതുമാണ് നടപടിയെന്ന് കാണിച്ച് തൃണമൂൽ കോൺഗ്രസും തെരഞ്ഞെടുപ്പ് കമീഷന് കത്തെഴുതി.
അതേസമയം, കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ അസാധാരണ സാഹചര്യത്തിലെടുത്ത തീരുമാനമാണിതെന്ന് തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കി. വൈറസ് കൂടുതൽ പേരെ ബാധിക്കാതിരിക്കുന്നതിനൊപ്പം അവരുടെ വോട്ടവകാശം നഷ്ടപ്പെടാതിരിക്കുന്നതിനാണ് പോസ്റ്റൽ ബാലറ്റ് വിപുലപ്പെടുത്തൽ ആലോചിച്ചത്. ബിഹാർ തെരഞ്ഞെടുപ്പിനു മുമ്പ് എല്ലാ രാഷ്ട്രീയ പാർട്ടികളുമായും ചർച്ച നടത്തിയ ശേഷമേ തീരുമാനമെടുക്കൂവെന്നും തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കി.
65 വയസ്സിനു മുകളിലുള്ളവർക്കും വൈറസ് ബാധിച്ചവർക്കും പോസ്റ്റൽ ബാലറ്റ് അനുവദിച്ച് നിയമത്തിൽ ഭേദഗതി വരുത്തി കേന്ദ്ര നിയമ-നീതിന്യായ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
click on malayalam character to switch languages