ബെയ്ജിങ്: അതിമാരകമായ കൊറോണ വൈറസ് ബാധയിൽ ചൈനയിൽ മരണം 41 ആയി. ആയിരത്തിലേറെ പേർക്കു വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 29 പ്രവിശ്യകളിൽ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരണനിരക്ക് വീണ്ടും ഉയർന്നേക്കാമെന്നാണ് സൂചന.
ആരോഗ്യസമിതിയുടെ റിപ്പോർട്ട് പ്രകാരം ചൈനയിൽ വെള്ളിയാഴ്ചക്കുള്ളിൽ 180 പേരിൽ കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഹുബൈ പ്രവിശ്യയിൽ 752 പേർ ചികിത്സയിലുണ്ടെന്നും ആരോഗ്യ സമിതി പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
രാജ്യത്തെ വൈറസ് ബാധ പകരുന്നത് തടയാൻ ചൈന വുഹാൻ ഉൾപ്പെടെ 13 നഗരങ്ങൾ അടച്ചു. മധ്യചൈനയിലെ ഹുബൈ പ്രവിശ്യയിലെ 13 നഗരങ്ങളിലെ ഗതാഗതം തടഞ്ഞാണു വൈറസിനെതിരെ പ്രതിരോധം ശക്തമാക്കിയത്.
വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാൻ നഗരത്തേയും സമീപ പട്ടണങ്ങളായ ഹുവാങ്ഗ്ഗാങ്, ഇസൗവു എന്നിവിടങ്ങളിലെ റെയിൽ, വ്യോമ, ജല ഗതാഗതം സർക്കാർ നിരോധിച്ചു. മൂന്നു നഗരങ്ങളിലും ജനങ്ങൾ കൂട്ടമായെത്തുന്ന തിയറ്റർ, ഇൻറർനെറ്റ് കഫേ, വിനോദ കേന്ദ്രങ്ങൾ എന്നിവെയല്ലാം അടച്ചിടാൻ നിർദേശിച്ചിട്ടുണ്ട്.
തലസ്ഥാനമായ ബെയ്ജിങ്ങിലും പൊതുപരിപാടികളെല്ലാം റദ്ദാക്കിയിട്ടുണ്ട്. ചൈനീസ് പുതുവർഷത്തോടനുബന്ധിച്ചുള്ള ക്ഷേത്രാഘോഷങ്ങളടക്കം റദ്ദാക്കിയവയിൽപ്പെടും.
ഇതിനിടെ, ആരോഗ്യ അടിയന്താരവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നു ലോകാരോഗ്യ സംഘടന വിലയിരുത്തി. ചൈനയിൽ സ്ഥിതി ഗുരുതരമാണെങ്കിലും ആഗോളതലത്തിൽ അടിയന്തരസാഹചര്യമില്ല.
ഹോങ്കോങ്, മക്കാവു, തയ്‌വാൻ, ജപ്പാൻ, സിംഗപ്പുർ, ദക്ഷിണ കൊറിയ, തായ്‌ലൻഡ്, വിയറ്റ്നാം, യുഎസ് എന്നിവിടങ്ങളിൽ രോഗബാധ കണ്ടെത്തി. യു.കെയിൽ മുൻകരുതലെന്ന നിലയിൽ 14 പേർക്കു പരിശോധന നടത്തി. ദക്ഷിണ കൊറിയയിൽ രണ്ടാമതൊരാളിൽകൂടി വൈറസ് കണ്ടെത്തി. ജപ്പാനിലും ഒരാൾക്കു രോഗം സ്ഥിരീകരിച്ചു. തായ്‌ലൻഡിൽ 5 പേർക്കാണു രോഗബാധ.
രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ വുഹാനിൽ പ്രത്യേക ആശുപത്രി പണിയാനുള്ള ഉദ്യമത്തിലാണ് ചൈനീസ് സർക്കാർ.
click on malayalam character to switch languages