തിരുവനന്തപുരം: ഗവർണറുമായുള്ള അഭിപ്രായ ഭിന്നതയിൽ നിലപാട് മയപ്പെടുത്തി സർക്കാർ. ഗവർണർ വിശദീകരണം തേടിയാൽ നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് നിയമവശങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടി മറുപടി നൽകും. സർക്കാറിനോട് വിശദീകരണം ചോദിക്കുമെന്ന് കഴിഞ്ഞദിവസം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നെങ്കിലും രാജ്ഭവനിൽനിന്ന് അത്തരത്തിൽ ഒരു നടപടിയും ശനിയാഴ്ചയുണ്ടായില്ല. തർക്കം മുറുകുേമ്പാഴും ഗവർണറെ പേരെടുത്ത് വിമർശിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ തയാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
സർക്കാർ കരുതലോടെയാണ് വിഷയത്തിൽ മുന്നോട്ട് പോകുന്നത്. ഗവർണറുമായി തർക്കിച്ച് ഭരണപ്രതിസന്ധി സൃഷ്ടിക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. എന്നാൽ, ഗവർണർക്കെതിരെ കടുത്ത ഭാഷയിലുള്ള പ്രതികരണവുമായി സി.പി.എം മുഖപത്രം ദേശാഭിമാനിയും സംസ്ഥാന തലവൻ ആരെന്ന കാര്യത്തിൽ ഗവർണറെ തള്ളി സ്പീക്കർ പി. ശ്രീരാമകൃഷ്ണനും മുേന്നാട്ടുവന്നിട്ടുണ്ട്. ഗവർണർ-സർക്കാർ തുറന്നപോരിൽ ഗവർണറുടെ പക്ഷംപിടിച്ച് ബി.ജെ.പിയും എത്തിയതോടെ വിഷയത്തിന് രാഷ്ട്രീയ മാനവും കൈവന്നു. കേന്ദ്രമന്ത്രി വി. മുരളീധരൻ, മിസോറം ഗവർണർ പി.എസ്. ശ്രീധരൻപിള്ള എന്നിവരാണ് ഗവർണറെ അനുകൂലിച്ച് രംഗത്തെത്തിയത്.
ഗവർണറുമായുള്ള പ്രശ്നത്തിൽ സർക്കാർ ഏറ്റുമുട്ടലിന് ഇല്ലെന്ന് വ്യക്തമാക്കുന്ന പ്രതികരണമാണ് മന്ത്രി എ.കെ. ബാലനിൽ നിന്നുണ്ടായത്. പൗരത്വഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാര്‍ ചട്ടം ലംഘിച്ചെന്ന ഗവര്‍ണറുടെ നിലപാട് തെറ്റിദ്ധാരണ മൂലമാണെന്നും അത് മാറ്റുമെന്നാണ് എ.കെ. ബാലൻ പ്രതികരിച്ചത്. റൂൾസ് ഓഫ് ബിസിനസ് അനുസരിച്ച് തന്നെയാണ് സർക്കാർ പ്രവർത്തിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇപ്പോൾ നടക്കുന്നത് കേന്ദ്രസര്‍ക്കാറുമായി ഏറ്റുമുട്ടുന്ന സാഹചര്യം അല്ല. സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത് ഭരണഘടന അനുസരിച്ചാണ്. കേന്ദ്രവുമായി ഏറ്റുമുട്ടുന്ന സാഹചര്യം വന്നാൽ ഗവര്‍ണറെ അറിയിക്കണമെന്നാണ് ചട്ടം. ഇവിടെ ഏറ്റുമുട്ടലില്ല. അപ്പോഴും അനുമതി വാങ്ങണമെന്നില്ല. കേന്ദ്ര സർക്കാറുമായോ ഗവര്‍ണറുമായോ സര്‍ക്കാര്‍ ഏറ്റുമുട്ടലിനില്ല. ഗവര്‍ണറുടെ അധികാരത്തെ ചോദ്യം ചെയ്തിട്ടില്ലെന്നും അങ്ങനെ തോന്നുന്നുവെങ്കില്‍ വിഷമമുണ്ടെന്നും മന്ത്രി പറഞ്ഞു.
click on malayalam character to switch languages